
തിരുവനന്തപുരം: 23ന് കോർപറേഷൻ വികസന രേഖ പ്രകാശനത്തിനും റെയില്‍വേയുടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിനുമായി എത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരിപാടിക്ക് വേദി നല്‍കാതെ സർക്കാർ. സെൻട്രല്‍ സ്റ്റേഡിയം വിട്ടു നല്‍കില്ല. ബിജെപിയും റെയില്‍വേയും സെൻട്രല്‍ സ്റ്റേഡിയം വിട്ടുകിട്ടാനായി കത്ത് നല്‍കിയിരുന്നു. എന്നാല്‍ 26ന് റിപ്പബ്ലിക് ദിന പരേഡ് നടക്കുന്നതിനാല്‍ സ്റ്റേഡിയം വിട്ടു നല്കാൻ കഴിയില്ലെന്ന നിലപാടിലാണു സർക്കാർ. ബിജെപി പരിപാടി പുത്തരിക്കണ്ടം മൈതാനത്ത് നടത്താനാണു നീക്കം.
സെൻട്രല്‍ സ്റ്റേഡിയം നിഷേധിക്കപ്പെട്ടതോടെ മറ്റു വേദികള്‍ തേടിയുള്ള ഓട്ടത്തിലാണു റെയില്‍വേ. കാര്യവട്ടം ഗ്രീൻഫീല്‍ഡ് സ്റ്റേഡിയം ക്രിക്കറ്റ് മല്‍സരങ്ങള്‍ നടക്കുന്നതിനാല്‍ ലഭിക്കില്ല. സെൻട്രല്‍ സ്റ്റേഡിയം ലഭിച്ചില്ലെങ്കില്‍ റെയില്‍വേ പരിപാടിയും പുത്തരിക്കണ്ടം മൈതാനത്തേക്കു മാറ്റേണ്ടി വരും. റിപ്പബ്ലിക് ദിന പരേഡിന് 2 ദിവസം സമയം ഉണ്ടെന്നിരിക്കെ 23 ന് സെൻട്രല്‍ സ്റ്റേഡിയം വിട്ടു നല്‍കാത്തത് മനപൂർവമാണെന്ന ആക്ഷേപവും ഉയരുന്നുണ്ട്.
പ്രധാനമന്ത്രി പങ്കെടുത്ത ചടങ്ങ് മുൻപ് സെൻട്രല്‍ സ്റ്റേഡിയത്തില്‍ നടന്നിട്ടുള്ളതിനാല്‍ സുരക്ഷാ അനുമതികള്‍ ലഭിക്കാൻ എളുപ്പമായതിനാലാണു സെൻട്രല്‍ സ്റ്റേഡിയം എന്ന ആവശ്യം റെയില്‍വേ ഉന്നയിച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group


