
ന്യൂഡൽഹി: രാജ്യം നൽകുന്ന ഏറ്റവും വലിയ ബാലപുരസ്കാരം ഏറ്റുവാങ്ങി ഇന്ത്യയുടെ കൗമാര ക്രിക്കറ്റ് താരം വൈഭവ് സൂര്യവംശി.ന്യൂഡല്‍ഹിയില്‍ വെള്ളിയാഴ്ച നടന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപതി മുർമുവില്‍നിന്ന് പുസ്കാരം ഏറ്റുവാങ്ങി.
കായിക മേഖലയിലെ അസാധാരണമായ നേട്ടങ്ങള്‍ പരിഗണിച്ചാണ് 14 വയസ്സുകാരനായ വൈഭവ് ഈ പുരസ്കാരത്തിന് അർഹനായത്. ചെറിയ പ്രായത്തില്‍ തന്നെ ദേശീയ ശ്രദ്ധ പിടിച്ചുപറ്റിയ വൈഭവിന്റെ ഈ അഭിമാനനേട്ടം ഇന്ത്യൻ ക്രിക്കറ്റിനൊപ്പം ബിഹാറിനും വലിയൊരു അംഗീകാരമായാണ് വിലയിരുത്തപ്പെടുന്നത്. ഐപിഎല്ലില്‍ രാജസ്ഥാൻ റോയല്‍സിന് വേണ്ടി മിന്നും പ്രകടനം പുറത്തെടുത്ത് ആരാധക ശ്രദ്ധ പിടിച്ചുപറ്റിയ വൈഭവ് സമീപകാലത്ത് ആഭ്യന്തര ക്രിക്കറ്റിലും അത്ഭുതപ്പെടുത്തുന്ന പ്രകടനമാണ് കാഴ്ചവെക്കുന്നത്. ഇതാണ് താരത്തെ അഭിമാനനേട്ടത്തിലേക്ക് എത്തിച്ചത്.
പുരസ്കാര ചടങ്ങുകളില്‍ പങ്കെടുക്കേണ്ടതിനാല്‍ വിജയ് ഹസാരെ ട്രോഫിയില്‍ മണിപ്പൂരിനെതിരായ ബിഹാറിന്റെ മത്സരം വൈഭവിന് നഷ്ടമായി. എങ്കിലും രാജ്യത്തെ പരമോന്നത സിവിലിയൻ അംഗീകാരങ്ങളിലൊന്ന് തേടിയെത്തുന്നത് താരത്തിന്റെ കരിയറിലെ വലിയൊരു നാഴികക്കല്ലായാണ് കണക്കാക്കപ്പെടുന്നത്. പ്രായം ഒരു തടസ്സമല്ലെന്ന് തന്റെ ബാറ്റിംഗിലൂടെ തെളിയിച്ച വൈഭവ് സൂര്യവംശി, ഇന്ത്യയുടെ ക്രിക്കറ്റ് ഭാവിയുടെ വലിയൊരു വാഗ്ദാനമായാണ് ഇപ്പോള്‍ അറിയപ്പെടുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അഞ്ച് മുതല്‍ 18 വയസ്സുവരെയുള്ള, കല, ധീരത, പരിസ്ഥിതി, ശാസ്ത്രം, സാമൂഹ്യസേവനം, കായികം, നവീകരണം തുടങ്ങി വിവിധ മേഖലകളില്‍ അസാധാരണ കഴിവ് തെളിയിക്കുന്ന കുട്ടികള്‍ക്ക് വനിതാ-ശിശു വികസന മന്ത്രാലയം നല്‍കുന്ന ഏറ്റവും വലിയ പുരസ്‌കാരമാണിത്. ജേതാക്കള്‍ക്ക് മെഡലും ലക്ഷം രൂപയും സര്‍ട്ടിഫിക്കറ്റും ലഭിക്കും. പുരസ്‌കാരം ഇന്ത്യയിലെ യുവതലമുറയുടെ കഴിവുകള്‍ പ്രോത്സാഹിപ്പിക്കാനും അവരെ ദേശീയ തലത്തില്‍ ഉയര്‍ത്തിക്കാണിക്കാനും സഹായിക്കുന്നു.



