ദേശീയപാത 183 ചെങ്ങന്നൂർ മുതൽ മുണ്ടക്കയം വരെ നവീകരിക്കും ; പുതിയ കൺസൾട്ടൻസി ജനുവരിയിൽ പഠനം ആരംഭിക്കുമെന്ന് ഫ്രാൻസിസ് ജോർജ് എം.പി

Spread the love

കോട്ടയം : ദേശീയ പാത 183 ൻ്റെ ചെങ്ങന്നൂർ മുതൽ കോട്ടയം വഴി മുണ്ടക്കയം വരെയുള്ള ഭാഗം വീതി കൂട്ടി ആധുനീക നിലവാരത്തിൽ നിർമ്മിക്കുന്നതിനായി ദേശീയ പാതാ അതോറിറ്റി നിയമിച്ച പുതിയ കൺസൽട്ടൻസി ജനുവരിയിൽ പഠനം ആരംഭിക്കുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിധിൻ ഗഡ്ഗരി അറിയിച്ചതായി ഫ്രാൻസിസ് ജോർജ് എം.പി പറഞ്ഞു.

video
play-sharp-fill

കോട്ടയത്ത് കെ.കെ.റോഡിലും എം.സി റോഡിലും അനുഭവപ്പെടുന്ന അതി രൂക്ഷമായ ഗതാഗത കുരുക്ക് പരിഹരിക്കുന്നത് സംബന്ധിച്ച് മന്ത്രിയുമായി നടത്തിയ ചർച്ചയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

മുളങ്കുഴയിൽ നിന്നും ആരംഭിക്കുന്ന പുതിയ ബൈപാസ് സംബന്ധിച്ചും ഈ സമിതി പഠനം നടത്തും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചെങ്ങന്നൂരിൽ ആരംഭിച്ച് കോട്ടയം ഐഡാജംഗ്ഷൻ ( ചെയിനേജ് 60 മുതൽ106. 700 വരെ) ഒന്നാം ഭാഗവും,ഐഡാ ജംഗ്ഷൻ മുതൽ കെ.കെ. റോഡിലെ ചെങ്കൽ പള്ളി (106.700 മുതൽ 137 വരെ )രണ്ടാം ഭാഗവും,ചെങ്കൽ പള്ളി മുതൽ മുണ്ടക്കയം (137 മുതൽ 160 വരെ) മൂന്നാം ഭാഗവും എന്നിങ്ങനെയുള്ള ഭാഗം നവീകരിക്കുന്നതാണ് പഠനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ഐഡ ജംഗ്ഷൻ മുതൽ ചെങ്കൽ പള്ളി വരെയുള്ള ഭാഗത്തെ തിരക്ക് പരിഗണിച്ചും കോട്ടയം നഗരത്തിലടക്കമുള്ള സ്ഥലങ്ങളിൽ റോഡ് വീതി കൂട്ടുന്നതിൻ്റെ ബുദ്ധിമുട്ട് കണക്കിലെടുത്തും നാട്ടകം മുളങ്കുഴയിൽ നിന്നും ആരംഭിച്ച് മണ്ണാത്തിപ്പാറയിൽ അവസാനിക്കുന്ന പുതിയ ബൈപാസ് സംബന്ധിച്ചുള്ള പഠനവും ഇതിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്

പുതിയ കൺസൾട്ടൻസി നടത്തുന്ന പഠനം സമയ ബന്ധിതമായി പൂർത്തിയാക്കുമെന്നും അനിശ്ചിതമായി നീണ്ടു പോകില്ലന്നും മന്ത്രി ഉറപ്പ് നൽകിയതായി ഫ്രാൻസിസ് ജോർജ് പറഞ്ഞു.

ദേശീയപാതാ വികസന രംഗത്ത് 2016 മുതൽ 2025 വരെയുള്ള കാലത്തുണ്ടായതുപോലെയുള്ള അനിശ്ചിതത്വം ഇനി ഉണ്ടാകാതെ ശ്രദ്ധിക്കണമെന്നും എത്രയും വേഗം റോഡിൻ്റെ രൂപരേഖ തീരുമാനിച്ച് സ്ഥലമെടുപ്പ് പൂർത്തിയാക്കി നിർമ്മാണം ആരംഭിക്കണമെന്നും മന്ത്രിയോട് ഫ്രാൻസിസ് ജോർജ് ആവശ്യപ്പെട്ടു.

കോട്ടയം -കൊച്ചി ഇടനാഴി കേന്ദ്രം പഠനം നടത്തും, ദേശീയപാത 183 യെയും 66 നെയും ബന്ധിപ്പിച്ച് കൊണ്ട് കോട്ടയത്ത് നിന്ന് കുമരകം വെച്ചൂർ വൈക്കം വഴി തൃപ്പൂണിത്തുറയിൽ എത്തിച്ചേരുന്ന പുതിയ ഉയരപ്പാത (എലിവേറ്റഡ് ഹൈവേ ) നിർമ്മിക്കുന്നത് സംബന്ധിച്ചുള്ള പഠനം കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് നേരിട്ട് നടത്തുമെന്ന് മന്ത്രി നിധിൽ ഗഡ്ഗരി വ്യക്തമാക്കിയതായി ഫ്രാൻസിസ് ജോർജ് എം.പി. അറിയിച്ചു.

കോട്ടയം മുളങ്കുഴയിൽ നിന്ന് ആരംഭിച്ച് തൃപ്പൂണിത്തുറയിൽ എറണാകുളം ബൈപാസിൽ അവസാനിക്കും വിധമാണ് പാതയുടെ കരട് നിർദ്ദേശത്തിലുള്ളത്.

കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രിയുമായി നടത്തിയ ചർച്ചയിൽ ദേശീയപാതാ വിഭാഗം എഞ്ചിനീയർമാർ ഉപരിതല ഗതാഗത വകുപ്പ് മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ എന്നിവർ ചർച്ചയിൽ പങ്കടുത്തു.