
ഡൽഹി : ഡൽഹിയിൽ വായു മലിനീകരണം അതിരൂക്ഷമായ സാഹചര്യത്തിൽ നിയന്ത്രണം കടുപ്പിച്ച് സര്‍ക്കാര്‍. സാധുവായ മലിനീകരണ സർട്ടിഫിക്കറ്റ് (PUC) ഇല്ലാത്ത വാഹനങ്ങൾക്ക് ഇന്ധനം നൽകില്ലെന്ന ‘നോ പി യു സി, നോ ഫ്യൂവൽ’ നിയമം കർശനമായി നടപ്പിലാക്കി തുടങ്ങി. കടുത്ത നിയന്ത്രണങ്ങൾ വ്യാഴാഴ്ച മുതൽ നിലവിൽ വന്നു. ഒപ്പം ഡൽഹിക്ക് പുറത്തുനിന്നുള്ള ബിഎസ്-6 നിലവാരമില്ലാത്ത സ്വകാര്യ വാഹനങ്ങൾ നഗരത്തിലേക്ക് പ്രവേശിക്കുന്നതിനും വിലക്കേർപ്പെടുത്തി.
പുതിയ നിയമം നടപ്പിലാക്കുന്നതിനായി പെട്രോൾ പമ്പുകളിൽ ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റെക്കഗ്നിഷൻ (ANPR) ക്യാമറകളും വോയിസ് അലർട്ട് സംവിധാനങ്ങളും സ്ഥാപിച്ചിട്ടുണ്ട്. ഡൽഹി പോലീസ് ഉദ്യോഗസ്ഥരുടെ നേരിട്ടുള്ള പരിശോധനയും പമ്പുകളിൽ ഉണ്ടാകും. അതിർത്തി കടന്നെത്തുന്ന വാഹനങ്ങൾ പരിശോധിക്കുന്നതിനായി 126 ചെക്ക് പോയിന്റുകളിലായി 580 പോലീസ് ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിരിക്കുന്നത്.
ഗുരുഗ്രാം, ഗാസിയാബാദ്, ഫരീദാബാദ്, നോയിഡ തുടങ്ങിയ പ്രദേശങ്ങളില്‍ നിന്ന് ബിഎസ്-6 നിലവാരത്തിലുള്ള വാഹനങ്ങള്‍ക്ക് മാത്രമായി ഡല്‍ഹിയിലേക്കുള്ള പ്രവേശനം പരിമിതപ്പെടുത്തിയത് 12 ലക്ഷം വാഹനങ്ങളെ ബാധിക്കുമെന്നാണ് വിലയിരുത്തലുകള്‍. നോയിഡയില്‍ നിന്ന് മാത്രം നാലുലക്ഷം വാഹനങ്ങളെയാണ് ഈ നടപടി ബാധിക്കും. സംസ്ഥാനത്ത് ഗ്രേഡഡ് റെസ്പോണ്‍സ് ആക്ഷന്‍ പ്ലാന്‍ നാലാം ഘട്ടം തുടരുന്ന അത്രയും നാള് ഈ നിയന്ത്രണങ്ങളും തുടരുമെന്നാണ് മന്ത്രി മന്ജിന്ദര് സിങ് സിര്‍സ അറിയിച്ചിരിക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group


