ഇടതുപക്ഷത്തിന് കനത്ത തിരിച്ചടി;കൊല്ലം കോർപ്പറേഷനിൽ മിന്നുന്ന വിജയം നേടി യുഡിഎഫ്; ചരിത്രത്തിൽ ആദ്യമായി കോർപ്പറേഷനിൽ യുഡിഎഫ് അധികാരത്തിലേക്ക്

Spread the love

കൊല്ലം: കാൽനൂറ്റാണ്ടായി ഭരിച്ച കൊല്ലം കോർപ്പറേഷനിൽ എൽ ഡി എഫിന്‍റെ കുത്തക സീറ്റുകൾ പിടിച്ചടക്കി യു ഡി എഫ് ചരിത്ര വിജയം കുറിച്ചു. ഇത്തവണ ബി ജെ പിയും നേട്ടമുണ്ടാക്കി. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കനത്ത പ്രഹരമുണ്ടായതിന്‍റെ ഞെട്ടലിലാണ് എൽ ഡി എഫ്.

video
play-sharp-fill

‘ഇക്കൊല്ലം മാറു’മെന്ന മുദ്രാവാക്യത്തോടെയാണ് ഐക്യ ജനാധിപത്യ മുന്നണി തെരഞ്ഞെടുപ്പിന് ഇറങ്ങിയത്. ആദ്യം തന്നെ മേയർ സ്ഥാനാർത്ഥിയെ അടക്കം പ്രഖ്യാപിച്ച് പ്രചരണം തുടങ്ങി.

25 കൊല്ലം ഇടതുപക്ഷം മാത്രം ഭരിച്ച കോർപ്പറേഷനിൽ മേയർ സ്ഥാനാർത്ഥിയുമായി ഇറങ്ങിയ കോൺഗ്രസ് നിറയെ ചോദ്യങ്ങൾ നേരിട്ടു. എന്നാൽ യുഡിഎഫിൻ്റെ ആത്മവിശ്വാസം തെറ്റിയില്ല. ചരിത്രത്തിൽ ആദ്യമായി കോർപ്പറേഷനിൽ യുഡിഎഫ് അധികാരത്തിൽ എത്തുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ തവണ 38 ഡിവിഷനിൽ വിജയിച്ച എൽ ഡി എഫ് ഇത്തവണ 16 ൽ ഒതുങ്ങി. വി എസ് ശിവകുമാറിൻ്റെ നേതൃത്വത്തിൽ 10 സീറ്റുണ്ടായിരുന്ന യു ഡി എഫ് 27 ഡിവിഷൻ പിടിച്ചെടുത്തു.എൽ ഡി എഫിൻ്റെ സിറ്റിങ് സീറ്റായ താമരക്കുളത്ത് വിജയക്കൊടി പാറിച്ചാണ് എ കെ ഹഫീസ് മേയർ കസേരയിലേക്ക് എത്തുന്നത്. ഭരണ വിരുദ്ധ വികാരവും വോട്ടായെന്ന വിലയിരുത്തലിലാണ് യു ഡി എഫ്.

സി പി എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം വി കെ അനിരുദ്ധൻ അടക്കമുള്ള പ്രമുഖരുടെ പരാജയം എൽ ഡി എഫിനെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു.

രണ്ട് മുൻ മേയർമാർ പരാജയപ്പെട്ടു. കോർപ്പറേഷനിലും പഞ്ചായത്തിലും മുൻസിപ്പാലിറ്റിയിലും വർഷങ്ങളായി സ്വന്തമായിരുന്ന സീറ്റുകളാണ് എൽ ഡി എഫിന് നഷ്ടമായത്. കരുനാഗപള്ളി നഗരസഭ എൽ ഡി എഫിൽ നിന്ന് യു ഡി എഫ് പിടിച്ചെടുത്തു.

വിഭാഗീയതയിൽ സി പി എം വലഞ്ഞ നഗരസഭയാണ് കരുനാഗപ്പള്ളി. യു ഡി എഫിനൊപ്പം ബി ജെ പിയും ഇടതു ശക്തി കേന്ദ്രങ്ങൾ പിടിച്ചടക്കി. കടയ്ക്കൽ ഗ്രാമപഞ്ചായതിൽ ബി ജെ പി അക്കൗണ്ട് തുറന്നത് എൽ ഡി എഫിനെ സംബന്ധിച്ച് ഇപ്പോഴും അവിശ്വസനീയമായ കാര്യമാണ്.