ഒറ്റപ്പാലം നഗരസഭയിലെ മോഷണക്കേസ് ഒത്തു തീർപ്പിലേക്ക്;നഷ്ടപ്പെട്ടുവെന്ന് പറയുന്ന പണം വീട്ടിൽ നിന്നും കിട്ടിയെന്ന് പരാതിക്കാരി

ഒറ്റപ്പാലം നഗരസഭയിലെ മോഷണക്കേസ് ഒത്തു തീർപ്പിലേക്ക്;നഷ്ടപ്പെട്ടുവെന്ന് പറയുന്ന പണം വീട്ടിൽ നിന്നും കിട്ടിയെന്ന് പരാതിക്കാരി

സ്വന്തം ലേഖകൻ

ഒറ്റപ്പാലം നഗരസഭയിലെ സിപിഎം കൗൺസിലർ ബി. സുജാത പ്രതിയായ മോഷണക്കേസ് ഒത്തുതീർപ്പിലേക്ക്. കേസിലെ തുടർനടപടികൾ അവസാനിപ്പിക്കാൻ സമ്മതമറിയിച്ച് പരാതിക്കാരിയായ പൊതുമരാമത്ത് സ്ഥിരംസമിതി അധ്യക്ഷ ടി. ലത ഒറ്റപ്പാലം ജുഡീഷ്യൽ ഒന്നാം ക്ലാസ് കോടതിയെ സമീപിച്ചു. പരാതി ഒത്തുതീർപ്പായെന്നും കേസ് മുൻകൂട്ടി പരിഗണിച്ച് തുടർനടപടികൾ അവസാനിപ്പിക്കണമെന്നും, പ്രതിയായ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ ബി. സുജാത അപേക്ഷ നൽകിയിരുന്നു.ഈ അപേക്ഷയിലാണ് പരാതിക്കാരി ഹാജരായി കേസ് അവസാനിപ്പിക്കാൻ സന്നദ്ധതയറിയിച്ചത്.

കേസിലെ വിധി കോടതി ചൊവ്വാഴ്ച പ്രസ്താവിക്കും. നഷ്ടപ്പെട്ടുവെന്ന് പറയുന്ന പണം വീട്ടിൽനിന്ന് കിട്ടിയെന്നും ഇതേത്തുടർന്ന് ഒത്തുതീർപ്പായതിനാൽ തുടർനടപടികൾ അവസാനിപ്പിക്കണമെന്നുമാണ് പരാതിക്കാരി കോടതിയെ അറിയിച്ചത്. കേസിൽ ഇതുവരെ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയോ കുറ്റപത്രം സമർപ്പിക്കുകയോ ചെയ്തിട്ടില്ല.കഴിഞ്ഞ ജൂൺ 20ന് ഒറ്റപ്പാലം നഗരസഭയിലെ പൊതുമരാമത്ത് സ്ഥിരംസമിതി ഓഫീസിൽ അലമാരയിലെ ബാഗിലിരുന്ന 38,000 രൂപ മോഷ്ടിക്കപ്പെട്ടുവെന്നായിരുന്നു പരാതി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരാതിക്കാരിക്കൊപ്പം കോടതിയിലെത്തിയത് നഗരസഭാ കൗൺസിലറും സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറിയുമായിരുന്നു.പ്രതിചേർക്കപ്പെട്ടയാളെ പാർട്ടിയിൽ നിന്ന് പുറത്താക്കി. എങ്കിലും അവർ രാജിവെക്കാതെ, സിപിഎമ്മിനെ പിന്തുണയ്ക്കുന്ന സ്ഥിരംസമിതി അധ്യക്ഷയായി ഇപ്പോഴും തുടരുകയാണ്.