
ബംഗളൂരു: കർണാടക തലസ്ഥാനമായ ബെംഗളൂരുവില്‍ മലയാളി വിദ്യാർഥികളെ ആക്രമിച്ച് മൊബൈല്‍ ഫോണുകള്‍ കവർന്നു. കെങ്കേരിയിലെ ആർആർ നഗർ പരിസരത്ത് ഞായറാഴ്ച രാത്രി 11.45-ഓടെയാണ് സംഭവം.
ഇടുക്കി, കണ്ണൂർ ജില്ലകളില്‍ നിന്നുള്ള മൂന്ന് വിദ്യാർഥികള്‍ ഭക്ഷണം കഴിച്ചശേഷം താമസസ്ഥലത്തേക്ക് മടങ്ങുന്നതിനിടെ സ്കൂട്ടറിലെത്തിയ ഒരു അജ്ഞാതൻ ഇവരെ തടഞ്ഞുനിർത്തുകയും വടിവാള്‍ കാട്ടി ഭീഷണിപ്പെടുത്തുകയുമായിരുന്നു. തുടർന്ന് ഇവരുടെ കൈവശമുണ്ടായിരുന്ന മൊബൈല്‍ ഫോണുകള്‍ കവർന്നെടുത്ത് അക്രമി സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു.
ഹോട്ടല്‍ മാനേജ്മെന്റ് കോഴ്സിന്റെ അവസാന വർഷ വിദ്യാർഥികളാണ് ആക്രമണത്തിന് ഇരയായവർ. പഠനവുമായി ബന്ധപ്പെട്ട പരിശീലനത്തിന്റെ ഭാഗമായി ഒരു സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ഇവർ, അവിടെനിന്ന് ഭക്ഷണം കഴിച്ച ശേഷം വാടക വീട്ടിലേക്ക് മടങ്ങുകയായിരുന്നു. തടഞ്ഞുനിർത്തിയ മധ്യവയസ്‌കനായ അക്രമി വടിവാള്‍ വീശിയതോടെ ഭയന്ന് ഒരു വിദ്യാർഥി റോഡിലേക്ക് വീണു. മൂന്നുപേരില്‍ നിന്നും ഫോണുകള്‍ കവർന്നെടുത്തശേഷം ഇയാള്‍ കടന്നുകളയുകയായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സംഭവത്തില്‍ ഭയന്നുപോയ വിദ്യാർഥികള്‍ പിന്നീട് കെങ്കേരി പോലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കി. ഇതിനിടെ കവർച്ച പോയ ഫോണുകളിലൊന്നിലേക്ക് തിരിച്ചുവിളിച്ചപ്പോള്‍, പണം നല്‍കിയാല്‍ ഫോണ്‍ തിരികെ നല്‍കാമെന്ന് കോള്‍ എടുത്തയാള്‍ അറിയിച്ചു. പോലീസിനൊപ്പം അക്രമി പറഞ്ഞ സ്ഥലത്ത് എത്തിയെങ്കിലും ഇയാള്‍ സ്ഥലത്തെത്തിയില്ല. പിന്നീട്, ഇതേ ഫോണില്‍നിന്ന് തിരിച്ചുവിളിച്ച് പോലീസില്‍ അറിയിച്ചാല്‍ കൊന്നുകളയുമെന്നും ഭീഷണിപ്പെടുത്തിയതായും വിദ്യാർഥികള്‍ പോലീസിനോട് പറഞ്ഞു.




