
തിരുവനന്തപുരം: സ്ഥാനാർഥിപ്പട്ടിക പുറത്തുവരുന്നതിനു മുൻപുതന്നെ ബിജെപി ശക്തികേന്ദ്രമായ നേമത്ത് പൊട്ടിത്തെറി. കഴിഞ്ഞ 43 വർഷമായി സംഘടനാ പ്രവർത്തനം നടത്തുന്ന തനിക്ക് പാർട്ടിയിൽനിന്നു നീതി ലഭിച്ചില്ലെന്നും നേമം വാർഡിൽ മത്സരിക്കാൻ ആ വാർഡിലുള്ള ഒരാളെത്തന്നെ പരിഗണിക്കണമെന്ന പാർട്ടി പ്രവർത്തകരുടെ ആവശ്യം നേതൃത്വം പരിഗണിച്ചില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ബിജെപി ജില്ലാ പ്രസിഡന്റ് കരമന ജയനും നേമം മണ്ഡലം പ്രസിഡന്റ് കരുമം രാജേഷും ചൊവ്വാഴ്ച വൈകീട്ട് രാജിക്കത്ത് നൽകിയത്.
കഴിഞ്ഞതവണ പൊന്നുമംഗലം വാർഡിൽനിന്നു വിജയിച്ച എം.ആർ.ഗോപനാണ് നേമത്ത് സ്ഥാനാർഥിയായി വരുന്നതെന്ന സൂചനയെത്തുടർന്നാണ് പാർട്ടിയിൽ പടലപ്പിണക്കങ്ങൾ തുടങ്ങിയത്. മുൻപ് നേമം വാർഡിനെ പ്രതിനിധീകരിച്ചിട്ടുള്ള എം.ആർ.ഗോപൻ അവസാനഘട്ടങ്ങളിൽ വാർഡിനെ കൈയൊഴിഞ്ഞെന്ന പരാതിയും രാജിക്കത്തിലുണ്ട്. നിലവിലെ ബിജെപി കൗൺസിലറെ പരാജയപ്പെടുത്താൻ എം.ആർ.ഗോപൻ ശ്രമിച്ചുവെന്ന ഗുരുതരമായ ആരോപണങ്ങളും കത്തിലുണ്ട്. പൊന്നുമംഗലം സ്ത്രീസംവരണമായതോടെയാണ് എം.ആർ. ഗോപന് വാർഡ് മാറേണ്ടിവന്നത്.
ബിജെപിയുടെ ശക്തികേന്ദ്രങ്ങളാണ് നേമം മേഖലയിലെ അഞ്ചുവാർഡുകളിലും കഴിഞ്ഞതവണ ബിജെപിയാണ് വിജയിച്ചത്. നേമം വാർഡിലെ സ്ഥാനാർഥിനിർണയത്തിൽ ബിജെപി ജില്ലാ നേതൃത്വത്തിന്റെയും ആർഎസ്എസിന്റെയും പിന്തുണ എം.ആർ.ഗോപന് ലഭിക്കുകയും ചെയ്തതോടെയാണ് നേമം ഏരിയാ പ്രസിഡന്റിന്റെ രാജിയുണ്ടായത്. ബിജെപി ഇതുവരെ സ്ഥാനാർഥികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വികസിത അനന്തപുരി സന്ദേശ പദയാത്ര തുടങ്ങുന്ന സമയത്ത് തന്നെയുണ്ടായ രാജിയും പ്രശ്നങ്ങളും പാർട്ടിക്ക് തലവേദനയാകും.



