
തിരുവനന്തപുരം: കെഎസ്ആർടിസി ബസിൽ വച്ച് യാത്രക്കാരിയുടെ പഴ്സ് തട്ടിപ്പറിച്ച് ഓടിയ തമിഴ്നാട് സ്വദേശിനികൾക്ക് തടവുശിക്ഷ. പുതിയ ക്രമിനൽ നിയമമായ ഭാരതീയ ന്യായ സംഹിതയിലെ 304–ാം വകുപ്പ് അനുസരിച്ചുള്ള പിടിച്ചുപറി കുറ്റത്തിനാണ് ശിക്ഷ.
2025 ജൂലൈ ഒന്നിനാണ് സംഭവം നടന്നത്. തിരുവനന്തപുരത്തേക്കുള്ള ബസ് അമ്പലംമുക്ക് ബസ് സ്റ്റോപ്പിൽ നിർത്തിയപ്പോൾ പേരൂർക്കടയിൽ നിന്ന് കയറിയ പാലോട് സ്വദേശിയായ യാത്രക്കാരിയുടെ പഴ്സ് പ്രതികൾ തട്ടിപ്പറിച്ച് കടന്നുകളയുകയായിരുന്നു. തെങ്കാശി സ്വദേശിനികളായ മഹേശ്വരി, പാർവതി എന്നിവരെയാണ് ഒരു വർഷം തടവിനും രണ്ടായിരം രൂപ പിഴ ഒടുക്കാനും ശിക്ഷിച്ചത്. പിഴത്തുക ഒന്നാം സാക്ഷിയായ യാത്രക്കാരിക്ക് നൽകാനും ഉത്തരവിട്ടു. തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി നാലിലെ സിവിൽ ജഡ്ജി (ജൂനിയർ ഡിവിഷൻ) ശ്വേത ശശികുമാറാണ് വിധി പ്രസ്താവിച്ചത്. 304–ാം വകുപ്പ് അനുസരിച്ചുള്ള കേരളത്തിലെ ആദ്യ വിധിയാണ് ഇത്.
കേരളത്തിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ കേസുള്ള പ്രതികൾ വിവിധ പേരും വിലാസവും ആണ് നൽകുന്നത്. ഇത്തരം കുറ്റകൃത്യം ചെയ്യുന്ന തമിഴ്നാട് സംഘത്തിൽ പെട്ട പ്രതികൾ ജാമ്യത്തിൽ ഇറങ്ങി ഒളിവിൽ പോകുകയാണ് പതിവ്. രണ്ടാഴ്ചയ്ക്കുള്ളിൽ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ച കേസിൽ അതിവേഗം വിചാരണ പൂർത്തിയാക്കുകയായിരുന്നു. പ്രോസിക്യൂഷന് വേണ്ടി അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ കെ.എസ്.അരുൺ ഹാജരായി.

Whatsapp Group 1 | Whatsapp Group 2 |Telegram Group


