
തലയാഴം: അംഗപരിമിതരായ ദമ്പതികളുടെ വീട്ടിലേക്ക് വഴി വെട്ടുന്നത് വലിയ തർക്കമായി സി പി ഐ പഞ്ചായത്ത് ഉപരോധിച്ചു. തലയാഴം പഞ്ചായത്തിലാണ് സംഭവം.
തൊഴിലുറപ്പില്‍പ്പെടുത്തി വഴി നിർമിക്കുന്നതുമായി ബന്ധപ്പെട്ട് ദമ്പതികളില്‍നിന്ന് 20,000 രൂപ മുൻകൂട്ടി വാങ്ങിയിട്ടും റോഡുപണി ആരംഭിക്കാത്തതിനെച്ചൊല്ലി പഞ്ചായത്തില്‍ നടന്ന തർക്കം സംഘർഷത്തിന്‍റെ വക്കോളമെത്തി.
പഞ്ചായത്തിലെ തോട്ടകം അമ്പാനപ്പള്ളി കാട്ടുതറ രമേശനും ഭാര്യ കുഞ്ഞുമണിക്കും കരിയാറിന്‍റെ തീരത്തുള്ള വീട്ടിലേക്കു വഴിയൊരുക്കാനാണ് പദ്ധതി വിഭാവനം ചെയ്തത്. വീല്‍ചെയറില്‍ സഞ്ചരിക്കുന്ന രമേശനും കാഴ്ചപരിമിതിയുള്ള കുഞ്ഞുമണിയും 20,000 രൂപ മുൻകൂറായി നല്‍കിയിട്ടും പണി തുടങ്ങാത്തത് സമൂഹമാധ്യമങ്ങളില്‍ ചർച്ചയായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്നലെ വൈകുന്നേരം സിപിഐ, എഐവൈഎഫ് പ്രവർത്തകർ ഇക്കാര്യം പഞ്ചായത്തിലെത്തി പ്രസിഡന്‍റിനോടും അംഗങ്ങളോടും ചോദിച്ചതാണ് സംഘർഷത്തിനിടയാക്കിയത്. സിപിഐ പ്രവർത്തകർ പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു.
പോലീസ് എത്തിയാണ് രംഗം ശാന്തമാക്കിയത്. തുടർന്ന് നടന്ന ചർച്ചയില്‍ 17-ന് റോഡുപണി ആരംഭിക്കാമെന്ന് ധാരണയായി.