ചുമ മരുന്ന് കഴിച്ച് കുട്ടികൾ മരിച്ച സംഭവം: പരിശോധനയില്‍ തമിഴ്നാട്ടിൽ ഉൽപാദിപ്പിച്ച കഫ്സിറപ്പിൽ ആവശ്യത്തില്‍ അധികം ഡിഇജി കണ്ടെത്തി

Spread the love

ദില്ലി: ചുമ മരുന്ന് കഴിച്ച് കുട്ടികൾ മരിച്ചെന്ന് പരാതി. മധ്യപ്രദേശിലാണ് ആശങ്ക ജനിപ്പിക്കുന്ന സംഭവം. അന്വേഷണത്തില്‍ തമിഴ്നാട്ടിൽ ഉൽപാദിപ്പിച്ച കഫ്സിറപ്പിൽ അനുവദനീയമായതിലും അധികം ഡിഇജി ( ഡൈഎത്തിലീൻ ​ഗ്ലൈക്കോൾ ) കണ്ടെത്തിയിട്ടുണ്ട്. കാഞ്ചീപുരത്തെ ശ്രേഷൻ ഫാർമയിൽ നിന്ന് ശേഖരിച്ച സാമ്പിളുകളിലാണ് ഇത് കണ്ടെത്തിയത്.

മധ്യപ്രദേശ് സർക്കാരിന്‍റെ അഭ്യർത്ഥന പ്രകാരമാണ് തമിഴ്നാട് എഫ്ഡിഎ സാമ്പിൾ ശേഖരിച്ചത്. കോൾഡ്രിഫ് കഫ് സിറപ്പാണ് പരിശോധിച്ചത്. മേഖലയിൽ ഉൽപാദിപ്പിക്കുന്ന 19 മരുന്നുകളുടെ സാമ്പിളുകൾ ശേഖരിച്ച് പരിശോധിക്കുകയാണെന്ന് കേന്ദ്ര ആരോ​ഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. മധ്യപ്രദേശിൽ നിന്നും ശേഖരിച്ച 6 സാമ്പിളുകളിലും പ്രശ്നം കണ്ടെത്തിയിട്ടില്ല. അതേസമയം കേന്ദ്ര സംഘങ്ങളുടെ പരിശോധന മേഖലയിൽ തുടരുകയാണെന്നും കേന്ദ്ര ആരോ​ഗ്യ മന്ത്രാലയം വ്യക്തമാക്കി. രാജസ്ഥാനില്‍ നിന്നും സമാനമായ പരാതി ഉയര്‍ന്നിട്ടുണ്ട്.

ചുമ സിറപ്പുകൾ കഴിച്ച കുട്ടികൾ മരിച്ചെന്ന പരാതി ഉയർന്നതിനെ തുടർന്ന് രാജസ്ഥാൻ സർക്കാർ കർശന നടപടികൾ സ്വീകരിച്ചു. വിഷയത്തിൽ സംസ്ഥാന ഡ്രഗ് കൺട്രോളർ രാജാറാം ശർമ്മയെ സസ്‌പെൻഡ് ചെയ്തു. കൂടാതെ, ഡെക്‌സ്‌ട്രോമെത്തോർഫൻ അടങ്ങിയ നിശ്ചിത കഫ് സിറപ്പുകളുടെ വിൽപ്പന സംസ്ഥാനത്ത് നിരോധിച്ചു. മധ്യപ്രദേശിലും രാജസ്ഥാനിലുമായി ഇതുവരെ 12 കുട്ടികൾ മരിച്ച സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആരോപണമുയർന്ന മരുന്നുകൾ വിതരണം ചെയ്ത കെയ്‌സൺസ് ഫാർമ വിതരണം ചെയ്യുന്ന 19 മരുന്നുകളുടെ വിതരണവും സർക്കാർ നിർത്തിവെച്ചിട്ടുണ്ട്. വിഷയത്തിൽ സമഗ്രമായ അന്വേഷണം നടത്താൻ മുഖ്യമന്ത്രി ഭജൻ ലാൽ ശർമ്മ നിർദ്ദേശം നൽകി. കുട്ടികൾക്കും ഗർഭിണികൾക്കും ദോഷകരമായേക്കാവുന്ന മരുന്നുകളിൽ ആവശ്യമായ വിവരങ്ങൾ രേഖപ്പെടുത്താനും നിർദ്ദേശമുണ്ട്.

സിറപ്പിൽ പ്രശ്നങ്ങളില്ലെന്ന് കേന്ദ്ര ഏജൻസികൾ

സംഭവത്തിൽ കേന്ദ്ര ഏജൻസികൾ നടത്തിയ പരിശോധനയിൽ കഫ് സിറപ്പുകളിൽ പ്രശ്നങ്ങളില്ലെന്ന് വ്യക്തമാക്കി. വൃക്ക തകരാറിന് കാരണമാകുന്ന രാസപദാർത്ഥങ്ങൾ പരിശോധിച്ച കഫ് സിറപ്പുകളിൽ കണ്ടെത്താനായില്ലെന്ന് എൻസിഡിസി, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി, സിഎസ്ഡിസിഒ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനകൾ പറയുന്നു. കുട്ടികളുടെ മരണം കഫ് സിറപ്പു മൂലമാണെന്ന ആരോപണം ഉയർന്നതിനെ തുടർന്നായിരുന്നു ഈ പരിശോധന.

കേന്ദ്ര മാർഗ്ഗനിർദ്ദേശം

വിവിധ സംസ്ഥാനങ്ങളിൽ ചുമ മരുന്ന് കഴിച്ച കുട്ടികൾ മരിച്ചെന്ന പരാതി ഉയർന്ന സാഹചര്യത്തിൽ കേന്ദ്ര ആരോഗ്യ മന്ത്രാലയം മാർഗ്ഗനിർദ്ദേശം പുറത്തിറക്കിയിരുന്നു. രണ്ട് വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് ചുമ മരുന്ന് നൽകരുത്. ഇത്തരം മരുന്നുകളുടെ ഉപയോഗം കൃത്യമായ ക്ലിനിക്കൽ പരിശോധനയ്ക്കും ഡോക്ടർമാരുടെ നിർദേശത്തിനും ശേഷം മാത്രം മതി. മരുന്ന് ഇതര രീതികളായിരിക്കണം രോഗികൾക്ക് നൽകേണ്ട പ്രാഥമിക പരിചരണം. മരുന്ന് നിർദേശിക്കുന്നതിൽ സ്വകാര്യ സ്ഥാപനങ്ങളടക്കം ജാഗ്രത പാലിക്കണം.ഈ മാർഗ്ഗനിർദ്ദേശം സംസ്ഥാനങ്ങളിലെ എല്ലാ ആരോഗ്യ സ്ഥാപനങ്ങളും കർശനമായി പാലിക്കണമെന്നും കേന്ദ്രം മുന്നറിയിപ്പിൽ ചൂണ്ടിക്കാട്ടുന്നു.