ഡോക്ടർമാരുടെ സ്റ്റിക്കർ പതിച്ചുള്ള കാർ ; പരിശോധനയിൽ പിടിച്ചെടുത്തത് 45 കിലോയോളം കഞ്ചാവ്; കൊച്ചിയിൽ മൂന്നുപേർ അറസ്റ്റിൽ

Spread the love

കൊച്ചി: എറണാകുളം കാലടിക്കടുത്ത് മാണിക്കമംഗലത്ത് കാറില്‍ കടത്തിയ നാല്‍പ്പത്തിയഞ്ചു കിലോ കഞ്ചാവ് പൊലീസ് പിടികൂടി. സംഭവത്തിൽ ബംഗാള്‍ സ്വദേശികളായ മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഡോക്ടര്‍മാരുടെ വാഹനങ്ങളില്‍ പതിക്കാറുളള സ്റ്റിക്കര്‍ പതിച്ചായിരുന്നു കഞ്ചാവ് കടത്ത്. പശ്ചിമ ബംഗാള്‍ സ്വദേശികളായ റഫീക്കുല്‍ ഇസ്ലാളം, സാഹില്‍ മണ്ഡല്‍, അബ്ദുള്‍ കുദ്ദൂസ് എന്നിവരാണ് പിടിയിലായത്. കാറിന്‍റെ സീറ്റിന്‍റെ അടിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. ഒഡീഷയില്‍ നിന്ന് വാടകയ്ക്കെടുത്താണ് കാര്‍ കൊണ്ടുവന്നത്.

video
play-sharp-fill

ട്രെയിനുകളിലും റെയില്‍വെ സ്റ്റേഷനുകളിലും ലഹരി പരിശോധന ശക്തമായതോടെ ലഹരി സംഘം ഇപ്പോള്‍ വ്യാപകമായി കാറുകളിലാണ് കഞ്ചാവ് കൊണ്ടുവരുന്നതെന്ന് പൊലീസ് പറയുന്നു. സമീപ ദിവസങ്ങളില്‍ പെരുമ്പാവൂരില്‍ നിന്ന് ഈ തരത്തില്‍ ലഹരി കടത്തിയ ഒന്നിലേറെ സംഘങ്ങള്‍ പിടിയിലായിരുന്നു. പൊലീസിന് സംശയം തോന്നാതിരിക്കാനായിരുന്നു ഡോക്ടര്‍മാരുടെ വാഹനങ്ങളില്‍ ഉപയോഗിക്കുന്ന സ്റ്റിക്കര്‍ കഞ്ചാവ് വണ്ടിയില്‍ പതിച്ചത്. പെരുമ്പാവൂര്‍ എഎസ് പി ഹാര്‍ദിക് മീണയുടെ നേതൃത്വത്തിലുളള പൊലീസ് സംഘമാണ് ലഹരി കടത്തുകാരെ പിടികൂടിയത്. കേസില്‍ കൂടുതല്‍ അറസ്റ്റുണ്ടാകുമെന്ന സൂചനയും പൊലീസ് നല്‍കി.