ഡൊണാള്‍ഡ് ട്രംപിന്റെ 50 ശതമാനം തീരുവ…! ഇന്ത്യയെ ബാധിച്ചുതുടങ്ങിയതായി റിപ്പോർട്ട്; കയറ്റുമതിയില്‍ 22.2 ശതമാനം കുറവ്; സ്മാർട്ട്ഫോണ്‍ കയറ്റുമതിയിലും ആഘാതം; രൂപ റെക്കോർഡ് ഇടിവില്‍

Spread the love

മുംബൈ: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ 50 ശതമാനം തീരുവ ഇന്ത്യയില്‍ നിന്ന് അമേരിക്കയിലേക്കുള്ള കയറ്റുമതിയെ ബാധിച്ചുതുടങ്ങിയതായി ഗ്ലോബല്‍ ട്രേഡ് ആൻഡ് റിസർച്ച്‌ ഇനിഷ്യേറ്റീവിന്റെ(ജിടിആർഐ) റിപ്പോർട്ട്.

2025 മേയിനെ അപേക്ഷിച്ച്‌ യുഎസിലേക്കുള്ള ചരക്കു കയറ്റുമതിയില്‍ 22.2 ശതമാനം കുറവുണ്ടായതായാണ് റിപ്പോർട്ട്‌. മേയില്‍ 880 കോടി ഡോളർ ആയിരുന്നു കയറ്റുമതിയെങ്കില്‍ ഓഗസ്റ്റിലിത് 690 കോടി ഡോളറായി.

തീരുവ ബാധകമായിട്ടില്ലാത്ത സ്മാർട്ട്ഫോണ്‍ കയറ്റുമതിയിലും ആഘാതം പ്രകടമായിട്ടുണ്ട്. തീരുവ ഉയർത്തുമെന്ന സൂചന ഉണ്ടായിരുന്നതിനാല്‍ അതിനുമുൻപ് വൻതോതില്‍ ഫോണ്‍ കയറ്റുമതി ചെയ്തിരുന്നു.

ഡോളറുമായുള്ള വിനിമയത്തില്‍ രൂപയുടെ മൂല്യത്തകർച്ച തുടരുന്നു. ചൊവ്വാഴ്ച ഡോളറിനെതിരേ രൂപ എക്കാലത്തെയും താഴ്ന്നനിലയിലെത്തി. എച്ച്‌-1ബി വിസയ്ക്ക് ഫീസ് കുത്തനെ ഉയർത്തിയതാണ് തിരിച്ചടിയായത്.

രാവിലെ 88.41 രൂപയിലായിരുന്നു വ്യാപാരം തുടങ്ങിയത്. വ്യാപാരത്തിനിടെ ഡോളറൊന്നിന് 88.82 രൂപയിലേക്ക് വീണു. ഒടുവില്‍ 88.75 രൂപയില്‍ വ്യാപാരം നിർത്തി. 88.45 രൂപയായിരുന്നു മുൻപ്‌ രേഖപ്പെടുത്തിയ ഏറ്റവുംകുറഞ്ഞ നിലവാരം.