
തിരുവനന്തപുരം: പേരൂർക്കടയിൽ വ്യാജ മോഷണക്കേസിൽ ഇരയാക്കപ്പെട്ട ബിന്ദു ജോലിയിൽ പ്രവേശിച്ചു. തിരുവനന്തപുരം എംജിഎം പബ്ലിക് സ്കൂളിലാണ് പ്യൂൺ ആയി പ്രവേശിച്ചത്. ബിന്ദുവിനെ സ്കൂൾ അധികൃതർ നേരത്തെ വീട്ടിലെത്തി ക്ഷണിച്ചിരുന്നു.
പേരൂർക്കടയിലെ മാലമോഷണക്കേസ് വ്യാജമാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. മാല മോഷണം പോയിട്ടില്ലെന്നാണ് ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തിൽ കണ്ടെത്തിയത്. പോലീസ് കഥ മെനയുകയായിരുന്നു. ബിന്ദുവിന്റെ അറസ്റ്റ് ന്യായീകരിക്കാനാണ് ഉദ്യോഗസ്ഥർ കഥ മെനഞ്ഞതെന്നും ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തിൽ വ്യക്തമായി.
മാല കിട്ടിയത് പരാതിക്കാരിയായ ഓമന ഡാനിയേലിന്റെ വീട്ടിൽ നിന്ന് തന്നെയാണെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. മറവി പ്രശ്നമുള്ള വീട്ടുടമ ഓമന മാല വീട്ടിനുള്ളിൽ വെയ്ക്കുകയായിരുന്നു. ഇതാണ് പിന്നീട് കണ്ടെത്തിയത്. മാല വീടിന് പുറത്ത് വേസ്റ്റ് കൂനയിൽ നിന്നാണ് കിട്ടിയതെന്നായിരുന്നു പൊലീസിന്റെ വിശദീകരണം. ഇത് പൊലീസ് മെനഞ്ഞ കഥയാണെന്നും ക്രൈംബ്രാഞ്ച് പറയുന്നു.
കേസ് അന്വേഷിച്ച പേരൂർക്കട എസ്ഐ പ്രസാദ് അടക്കമുള്ളവർക്കെതിരെ കർശന നടപടി വേണമെന്നും അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.