
മുംബൈ: ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ നാളെ പ്രഖ്യാപിക്കാനിരിക്കെ ടീം ഘടന സംബന്ധിച്ച് സെലക്ഷൻ കമ്മിറ്റി ഏറെക്കുറെ ധാരണയിലെത്തിയതായി റിപ്പോര്‍ട്ട്. ഇംഗ്ലണ്ടില്‍ മികവ് കാട്ടിയെങ്കിലും ശുഭ്മാന്‍ ഗില്ലിനെ തല്‍ക്കാലം ടി20 ടീമിലേക്ക് പരിഗണിക്കേണ്ടെന്നും സഞ്ജു സാംസണും അഭിഷേക് ശര്‍മയും തന്നെ ഓപ്പണര്‍മാരായി തുടരട്ടെയെന്നുമാണ് സെലക്ഷൻ കമ്മിറ്റിയുടെ തീരുമാനമെന്നാണ് സൂചന. ബാക്ക് അപ്പ് ഓപ്പണറായി യശസ്വി ജയ്സ്വാളും ടീമിലെത്തുമെന്ന് ഏറെക്കുറെ ഉറപ്പാണ്.
തിലക് വര്‍മയും സൂര്യകുമാര്‍ യാദവും ബാറ്റിംഗ് നിരയില്‍ തുടരുമ്പോള്‍ ഹാര്‍ദ്ദിക് പാണ്ഡ്യയും അക്സര്‍ പട്ടേലും ടീമില്‍ സ്ഥാനം ഉറപ്പാക്കിയിട്ടുണ്ട്. ബൗളര്‍മാരുടെ കാര്യത്തിലും സെലക്ഷന്‍ കമ്മിറ്റി ധാരണയിലെത്തിയിട്ടുണ്ടെന്നാണ് സൂചന. ജസ്പ്രീത് ബുമ്ര ഏഷ്യാ കപ്പില്‍ കളിക്കാന്‍ സന്നദ്ധത അറിയിച്ച പശ്ചാത്തലത്തില്‍ ബുമ്രക്കൊപ്പം പ്രസിദ്ധ് കൃഷ്ണ, അര്‍ഷ്ദീപ് സിംഗ്, കുല്‍ദീപ് യാദവ് വരുണ്‍ ചക്രവര്‍ത്തി എന്നിവരടക്കം 13 പേര്‍ ടീമില്‍ സ്ഥാനം ഉറപ്പാക്കിയിട്ടുണ്ട്.
ടീമിലെ അവശേഷിക്കുന്ന രണ്ട് സ്ഥാനങ്ങൾക്കായി അഞ്ച് താരങ്ങളാണ് രംഗത്തുള്ളത്. അക്സര്‍ പട്ടേലിനൊപ്പം സ്പിന്‍ ഓള്‍ റൗണ്ടറായി വാഷിംഗ്ടണ്‍ സുന്ദറിനെ കൂടി ടീമിലുള്‍പ്പെടുത്തണോ അതോ യുഎഇയിലെ സ്പിന്‍ പിച്ചുകളില്‍ സ്പിന്നര്‍മാരെ നന്നായി കളിക്കുന്ന ശ്രേയസ് അയ്യരെ ടീമിലുള്‍പ്പെടുത്തണോ എന്നതാണ് സെലക്ടര്‍മാരെ കുഴയ്ക്കുന്ന ആദ്യ ചോദ്യം. അക്സറിന് പുറമെ കുല്‍ദീപും വരുണ്‍ ചക്രവര്‍ത്തിയും ടീമിലുള്ളതിനാല്‍ ശ്രേയസിനെ ടീമിലെടുക്കണമെന്ന ആവശ്യത്തിനാണ് മുന്‍തൂക്കം. ഐപിഎല്ലിലും ശ്രേയസ് ക്യാപ്റ്റനായും ബാറ്ററായും തിളങ്ങിയിരുന്നു. എന്നാല്‍ വാഷിംഗ്ടണ്‍ സുന്ദര്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ സെഞ്ചുറി നേടുകയും ബൗളിംഗില്‍ തിളങ്ങുകയും ചെയ്ത താരമാണ്. ഇവരിലൊരാൾ ഏഷ്യ കപ്പ് ടീമിലെത്തുമെന്നാണ് റിപ്പോര്‍ട്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സെലക്ടര്‍മാരെ കുഴയ്ക്കുന്ന മറ്റൊരു പ്രധാന തീരുമാനം ഫിനിഷറുടെ കാര്യത്തിലാണ്. ഹാര്‍ദ്ദിക് പാണ്ഡ്യ അഞ്ചാം നമ്പറില്‍ ബാറ്റിംഗിനിറങ്ങിയാല്‍ ഫിനിഷറായി ആരെ കളിപ്പിക്കണമെന്നതാണ്. റിങ്കു സിംഗ്, ശിവം ദുബെ, റിയാന്‍ പരാഗ് എന്നിവരുടെ പേരുകളാണ് സെലക്ഷൻ കമ്മിറ്റിക്ക് മുമ്പാകെയുള്ളുത്. ഇതില്‍ റിയാന്‍ പരാഗ് പാര്‍ട്ട് ടൈം സ്പിന്നറാണെന്നതും യുഎഇയിലെ സ്പിന്‍ പിച്ചില്‍ ഉപയോഗിക്കാന്‍ കഴിയുമെന്നതും നേട്ടമാണ്. എന്നാല്‍ ഐപിഎല്ലില്‍ വലിയ പ്രകടനമൊന്നും പരാഗ് പുറത്തെടുത്തിരുന്നില്ല. ശിവം ദുബെ കഴിഞ്ഞ ടി20 ലോകകപ്പില്‍ കളിച്ച താരമാണ്. സ്പിന്നര്‍മാര്‍ക്കെതിരെ തകര്‍ത്തടിക്കാന്‍ കഴിയുമെങ്കിലും ദുബെ മീഡിയം പേസറാണ്. മറ്റൊരു സാധ്യത റിങ്കു സിംഗിനാണ്. ഐപിഎല്ലില്‍ കാര്യമായി തിളങ്ങാനാവാതിരുന്ന റിങ്കു ഇപ്പോള്‍ യുപി ടി20 ലീഗില്‍ കളിക്കുകയാണ്. പാര്‍ട്ട് ടൈം സ്പിന്നറായ റിങ്കു ഇപ്പോള്‍ യുപി ടി20 ലീഗില്‍ സ്ഥിരമായി പന്തെറിയാനും ശ്രദ്ധിക്കുന്നുണ്ട്. ടീമിലെ അവശേഷിക്കുന്ന രണ്ട് സ്ഥാനങ്ങളുടെ കാര്യത്തില്‍ ഗംഭീറിന്‍റെ തീരുമാനമാകും നിര്‍ണായകമാകുക എന്നാണ് കരുതുന്നത്.
നാളെയാണ് ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമിനെ സെലക്ടര്‍മാര്‍ പ്രഖ്യാപിക്കുക. സെലക്ഷൻ കമ്മിറ്റി യോഗത്തിനുശേഷം പതിവു വാര്‍ത്താ സമ്മേളനമില്ലാതെ വാര്‍ത്താക്കുറിപ്പിലൂടെയാകും ടീം പ്രഖ്യാപനം എന്നാണ് റിപ്പോര്‍ട്ട്.