
കോട്ടയം : ജീവിതത്തിൽ പ്രയാസങ്ങളും പ്രതിസന്ധികളും നിറയുമ്പോൾ പ്രശ്നങ്ങളിൽ നിന്ന് ഒളിച്ചോടുന്നവരാണ് നമ്മളിൽ പലരും. എന്നാൽ രണ്ടുതവണ വൃക്ക മാറ്റിവച്ചു. 320ൽ ഏറെത്തവണ ഡയാലിസിസിനു വിധേയനായി. എന്നിട്ടും പതറാതെ മുന്നേറുന്ന തിരുവനന്തപുരം പൂജപ്പുര ബീക്കൺ മേഫെയറിൽ (ഫ്ലാറ്റ് 7ജി) മിഥുൻ അശോക് (37) ജീവസന്ദേശത്തിന്റെ പതാകവാഹകനായി ലോക ട്രാൻസ്പ്ലാന്റ് ഗെയിംസിൽ പങ്കെടുക്കാൻ ജർമനിയിലേക്ക്. 17 മുതൽ 24 വരെ നടക്കുന്ന ഗെയിംസിൽ മിഥുൻ രാജ്യത്തെ പ്രതിനിധീകരിക്കും.
2008ൽ ആയിരുന്നു ആദ്യ ശസ്ത്രക്രിയ. രക്തബന്ധമില്ലാത്ത ഒരാളാണ് അന്നു വൃക്ക നൽകിയത്. 2019–20ൽ കോവിഡ് കാലയളവിൽ ന്യുമോണിയ പിടിപെട്ടു വൃക്ക വീണ്ടും തകരാറിലായി. തുടർന്നു സഹോദരി ശ്രുതിയാണു വൃക്ക നൽകിയത്. മരുന്നുകൾ മൂലമുള്ള ശാരീരിക അസ്വസ്ഥതകൾ മറികടക്കാനാണു ഡാർട്സ് ഗെയിം (സൂചിയേറ്) പരിശീലിച്ചത്.
അവയവങ്ങൾ മാറ്റിവച്ചവരുടെ ലോക മത്സരത്തിൽ ഇതേയിനത്തിലാകും മിഥുൻ മത്സരിക്കുക. തിരുവനന്തപുരത്ത് എസ്ബിഐയിൽ ഉദ്യോഗസ്ഥനാണു മിഥുൻ. ഭാര്യ: ടി.ജെ.അനു (സോഫ്റ്റ്‌വെയർ എൻജിനീയർ). മക്കൾ: ആനിയ, ആര്യൻ.

Whatsapp Group 1 | Whatsapp Group 2 |Telegram Group