കോട്ടയത്തെ ഡിസിസി പ്രസിഡന്‍റുമാറ്റം;തീരുന്നില്ല പ്രതിസന്ധി; പ്രസിഡന്‍റ് പദവിക്ക് ചരടുവലി പ്രവർത്തനമികവ് മാനദണ്ഡം

Spread the love

കോട്ടയം:കെപിസിസി – ഡിസിസി പുനഃസംഘടന ചർച്ചകൾ പുരോഗമിക്കുന്നു. ഇതോടെ കോട്ടയത്തെ
ഡിസിസി പ്രസിഡന്‍റുമാറ്റം വീണ്ടും സജീവമായി. ഡി.സി.സി നേതൃത്വം പിടിക്കാന്‍ ഗ്രൂപ്പുകളും നേതാക്കളും രംഗത്ത്.ഡിസിസി പ്രസിഡന്‍റുമാരെ മാറ്റുന്നതിനായി എഐസിസി നല്‍കിയ പട്ടികയില്‍ കോട്ടയവുമുണ്ട്.

ഒൻപത് ഡിസിസി പ്രസിഡൻ്റുമാരെ മാറ്റിയേക്കും. പ്രവർത്തന മികവ് പുലർത്തിയവരെ മാറ്റേണ്ടതില്ലെന്ന് തീരുമാനമുണ്ടായതിനാൽ അഞ്ച് ഡിസിസി പ്രസിഡൻ്റുമാർ തുടരും. കണ്ണൂർ, കോഴിക്കോട്, മലപ്പുറം, എറണാകുളം, തൃശൂർ എന്നിവിടങ്ങളിലെ പ്രസിഡന്റുമാരെയാകും നിലനിർത്തുക.

കഴിഞ്ഞയാഴ്ച ഡല്‍ഹിയിലെത്തിയ കെപിസിസി പ്രസിഡന്‍റിനോടും ഭാരവാഹികളോടും മുന്‍ കെപിസിസി പ്രസിഡന്‍റുമാരുമായും ഡിസിസി പ്രസിഡന്‍റുമാരുമായും മുതിര്‍ന്ന നേതാക്കളുമായും ആലോചിച്ച്‌ പുനഃസംഘടന നടത്താനാണ് ദേശീയ നേതൃത്വം പറഞ്ഞത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതനുസരിച്ച്‌ കെപിസിസി ഭാരവാഹികള്‍ അനൗപചാരിക ചര്‍ച്ചകള്‍ ആരംഭിച്ചുകഴിഞ്ഞു. നിലവിലെ ഡിസിസി പ്രസിഡന്‍റ് നാട്ടകം സുരേഷിന് ഒരു ടേം കൂടി നല്‍കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ടെങ്കിലും സാധ്യത കുറവാണ്. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നേതൃത്വം നല്‍കുന്ന എ വിഭാഗത്തിന്‍റെ പ്രതിനിധിയായിട്ടാണ് സുരേഷ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്.

സുരേഷിനെ മാറ്റിയാല്‍ യുഡിഎഫ് ജില്ലാ കണ്‍വീനര്‍ ഫില്‍സണ്‍ മാത്യൂസിനെ പ്രസിഡന്‍റാക്കാനാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നേതൃത്വം നല്‍കുന്ന എ ഗ്രൂപ്പിന്‍റെ തീരുമാനം. ചര്‍ച്ചയില്‍ ഫില്‍സണ്‍ മാത്യൂസിന്‍റെ പേരിനാണ് മുന്‍തൂക്കം ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ തവണയും ഫില്‍സണ്‍ മാത്യൂസിന്‍റെ പേര് അവസാനവട്ടം വരെ പരിഗണിച്ചിരുന്നു.

ഏറ്റവും ഒടുവിലാണ് നാട്ടകം സുരേഷ് എത്തുന്നത്. ഇതിനിടയില്‍ സംസ്ഥാന തലത്തില്‍ ഉമ്മന്‍ ചാണ്ടി നേതൃത്വം നല്‍കിയിരുന്ന എ ഗ്രൂപ്പ് പുനരുജ്ജീവിച്ചിട്ടുണ്ട്.

പി.സി. വിഷ്ണുനാഥും ചാണ്ടി ഉമ്മനുമാണ് ഇതിനു നേതൃത്വം നല്‍കുന്നത്. കെ.സി. ജോസഫ്, എം.എം. ഹസന്‍, ബെന്നി ബഹന്നാന്‍ എന്നിവരുടെ ആശീര്‍വാദത്തോടെയാണ് ഉമ്മന്‍ ചാണ്ടിയുടെ എ ഗ്രൂപ്പ് എന്ന പേരില്‍ പുതിയ നീക്കം.