Spread the love

ലണ്ടന്‍:ഒരു ടെസ്റ്റ് പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സെന്ന ഇന്ത്യന്‍ റെക്കോഡ് മറികടക്കാനാവാതെ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍. ഇംഗ്ലണ്ടിനെതിരെ അവസാന ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്സില്‍ 11 റണ്‍സിന് പുറത്തായ ഗില്‍ പരമ്പരയില്‍ ഒന്നാകെ 754 റണ്‍സാണ് നേടിയത്. നിലവില്‍ രണ്ടാം സ്ഥാനത്താണ് ഗില്‍. 1971ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ 774 റണ്‍സ് നേടിയ സുനില്‍ ഗവാസ്‌ക്കറാണ് ഒന്നാമന്‍. 20 റണ്‍സിന്റെ വ്യത്യാസത്തിലാണ് ഗില്ലിന് റെക്കോഡ് നഷ്ടമായത്. ഇക്കാര്യത്തില്‍ മൂന്നാമതും ഗവാസ്‌കര്‍ തന്നെയാണ്. 1978-79ല്‍ വിന്‍ഡീസിനെതിരെ തന്നെ 732 റണ്‍സ് ഗവാസ്‌കര്‍ അടിച്ചെടുത്തിരുന്നു.

video
play-sharp-fill

തന്റെ റെക്കോര്‍ഡ് ഗില്‍ മറികടന്നില്ലെങ്കില്‍ ഇന്ത്യന്‍ ക്യാപ്റ്റനെ വാഴ്ത്തി രംഗത്ത് വന്നിരിക്കുകയാണ് ഗവാസ്‌കര്‍. തന്റെ 774 റണ്‍സിനേക്കാള്‍ മികച്ചത് ഗില്ലിന്റേത് തന്നെയാണെന്ന് ഗവാസ്‌കര്‍ വിലയിരുത്തി. ഗവാസ്‌ക്കറുടെ വാക്കുകള്‍… ”അവന്‍ എന്റെ റെക്കോര്‍ഡ് മറികടക്കുമെന്ന് ഞാന്‍ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍, ഇതെല്ലാം ദൈവത്തിന്റെ കൈകളിലാണ്. ഗില്‍ നേടിയ 754 റണ്‍സ് അതിശയകരമാണ്. വ്യത്യാസം എന്തെന്നാല്‍ 754 റണ്‍സ് നേടിയതിനൊപ്പം ക്യാപ്റ്റനെന്ന അധിക ഉത്തരവാദിത്തവും അദ്ദേഹത്തിനുണ്ട്.” ഗവാസ്‌കര്‍ പറഞ്ഞു.

അദ്ദേഹം തുടര്‍ന്നു… ”അത്രയും റണ്‍സ് നേടുമ്പോള്‍ ഞാന്‍ ചെറുപ്പമായിരുന്നു. അത് പ്രശ്‌നമാകുമായിരുന്നില്ല. ഞാന്‍ പരാജയപ്പെട്ടിരുന്നെങ്കില്‍ ആരും ഒരു വിലയും നല്‍കുമായിരുന്നില്ല. ക്യാപ്റ്റനെന്ന നിലയില്‍ 750 ല്‍ കൂടുതല്‍ റണ്‍സ് നേടാന്‍ സാധിച്ചത് വലിയ നേട്ടമാണ്. എന്റെ റെക്കോഡിനൊപ്പമെത്താന്‍ വേണ്ട 20 റണ്‍സ് മാത്രം നോക്കരുത്. ആ 754 റണ്‍സ് ഇന്ത്യന്‍ ക്രിക്കറ്റിന് എന്ത് ചെയ്തുവെന്ന് നോക്കൂ.” ഗവാസ്‌കര്‍ വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം, ഒരു ടെസ്റ്റ് പരമ്പരയില്‍ ഏറ്റവും റണ്‍സ് നേടുന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍ എന്ന ബഹുമതി ഗില്ലിന് സ്വന്തമായി. ഇക്കാര്യത്തില്‍ ഗവാസ്‌കറെ മറികടക്കാന്‍ ഗില്ലിന് സാധിച്ചു. 1978ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയില്‍ 732 റണ്‍സ് നേടുമ്പോള്‍ ഗവാസ്‌ക്കറായിരുന്നു ഇന്ത്യന്‍ ക്യാപ്റ്റന്‍. ലോക ക്രിക്കറ്റെടുത്താല്‍ ഒരു പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സെടുക്കുന്ന രണ്ടാമത്തെ ക്യാപ്റ്റനായി ഗില്‍. ഇക്കാര്യത്തില്‍ ഡോണ്‍ ബ്രാഡ്മാനാണ് ഒന്നാമത്. 1936ല്‍ ഇംഗ്ലണ്ടിനെതിരെ 810 റണ്‍സാണ് ബ്രാഡ്മാന്‍ അടിച്ചുകൂട്ടിയത്. മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഗ്രഹാം ഗൂച്ച് (752), ഡേവിഡ് ഗോവര്‍ (732), ഗാരി സോബേഴ്‌സ് (722), ബ്രാഡ്മാന്‍ (715), ഗ്രെയിം സ്മിത്ത് (714) എന്നിവര്‍ ഗില്ലിന് പിന്നിലായി.