
കഴിഞ്ഞ ദിവസം രാത്രി കേരളക്കരയെ ഒന്നടങ്കം ഞെട്ടിച്ച് കൊണ്ടായിരുന്നു കലാഭവൻ നവാസിന്റെ വിയോഗ വാർത്ത പുറംലോകം അറിഞ്ഞത്. ചോറ്റാനിക്കരയിലെ ഹോട്ടല്‍ മുറിയില്‍ നവാസിനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പോസ്റ്റ് മോർട്ടത്തിന് ശേഷം നവാസിന്റെ മൃതദേഹം ആലുവയിലെ വീട്ടിലേക്ക് കൊണ്ടുപോകും. ഒട്ടനവധി പേരാണ് കഴിഞ്ഞ ദിവസം വരെയും ഒപ്പം പ്രവർത്തിച്ച, സംസാരിച്ച നവാസിന്റെ വിയോഗം ഉള്‍കൊള്ളാനാകാതെ പോസ്റ്റുകള്‍ പങ്കിടുന്നത്.
നവാസിന്റെ വിയോഗം വിശ്വസിക്കാൻ സാധിക്കുന്നില്ലെന്നാണ് നടൻ ഷമ്മി തിലകൻ പറഞ്ഞത്. നമ്മുടെ പിതാക്കന്മാർ തമ്മിലുണ്ടായിരുന്ന ആത്മബന്ധം പോലെ, നിയാസും നവാസും തനിക്ക് എന്നും സഹോദരതുല്യരായിരുന്നുവെന്നും ഷമ്മി പറയുന്നു.
“പ്രിയ നവാസ്, നീ യാത്രയായി എന്ന് വിശ്വസിക്കാൻ സാധിക്കുന്നില്ല. ഒരു സുഹൃത്ത് എന്നതിലുപരി, സ്വന്തം സഹോദരനായിരുന്നു നീ എനിക്ക്. നമ്മുടെ പിതാക്കന്മാർ തമ്മിലുണ്ടായിരുന്ന ആത്മബന്ധം പോലെ, നിയാസും നീയും എനിക്ക് എന്നും സഹോദരതുല്യരായിരുന്നു. ആഴമേറിയ ആ സ്നേഹബന്ധം ഓർമ്മകളില്‍ ഒരു നിധി പോലെ എന്നെന്നും ഞാൻ സൂക്ഷിക്കും. നിൻ്റെ വിയോഗം ഹൃദയത്തില്‍ ഒരു തീരാനോവാണ്, അനിയാ. നിൻ്റെ ഓർമ്മകള്‍ക്ക് മരണമില്ല. സുന്ദരമായ നിൻറെ ഈ പുഞ്ചിരി, നിൻറെ സ്നേഹം, എല്ലാം.. ഒരു മായാത്ത നോവായി എക്കാലവും എൻറെ മനസ്സില്‍ ജീവിക്കും. ആദരാഞ്ജലികള്‍, പ്രിയ സഹോദരാ”, എന്നായിരുന്നു ഷമ്മി തിലകന്റെ വാക്കുകള്‍.

Whatsapp Group 1 | Whatsapp Group 2 |Telegram Group
“കലാഭവൻ നവാസിന് ആദരാഞ്ജലികള്‍”, എന്നാണ് മമ്മൂട്ടി കുറിച്ചത്. ടൊവിനോ തോമസ്, നിവിൻ പോളി, ദിലീപ് അനന്യ, ഉണ്ണി മുകുന്ദൻ തുടങ്ങി മലയാള സിനിമയിലെ മുൻനിര, യുവതാര, സംവിധാന, അണിയറ പ്രവർത്തകരെല്ലാം തന്നെ കലാഭവൻ നവാസിന് അനുശോചനം അറിയിച്ച് രംഗത്ത് എത്തിയിട്ടുണ്ട്.
അതേസമയം, നവാസിന്റെ മൃതദേഹം ആശുപത്രി നടപടികള്‍ക്ക് ശേഷം ഇന്ന് ഉച്ചക്ക് വീട്ടിലേക്കു എത്തിക്കും. 1 മണി മുതല്‍ 3 വരെ വീട്ടിലും 3 മുതല്‍ 5 വരെ ആലുവ ടൗണ്‍ മസ്ജിദിലും ആയിരിക്കും പൊതുദർശനം നടക്കും. 5:15 ന് ശേഷം പ്രാർത്ഥന കളോടെ സംസ്കാരം നടക്കും.



