
കോട്ടയം : ആരോഗ്യ മേഖലയിലെ കെടുകാര്യസ്ഥയുടെയും അഴിമതിയുടെയും ഏറ്റവും പുതിയ ഉദാഹരണമാണ് കോട്ടയം മെഡിക്കൽ കോളേജിലെ കെട്ടിട തകർച്ചയിലൂടെയും രോഗിയുടെ മരണത്തിലൂടെയും പുറത്തുവന്നിരിക്കുന്നത് ബിജെപി കോട്ടയം വെസ്റ്റ് ജില്ലാ പ്രസിഡൻ്റ് ജി ലിജിൻലാൽ ആരോപിച്ചു.
ആശുപത്രി വളപ്പിലെ കെട്ടിടം തകർന്നു രോഗി മരിക്കുന്ന സാഹചര്യമുണ്ടായത് സംസ്ഥാനത്തെ ആകെ ഞെട്ടിച്ചിരിക്കുകയാണ്. രണ്ടരമണിക്കൂറോളം കുടുങ്ങിക്കിടന്നശേഷമാണ് തലയോലപ്പറമ്പ് സ്വദേശിനി മരിക്കുന്നത്. ഈ സംഭവം സംസ്ഥാനത്തെ ആരോഗ്യ മേഖലയുടെ പരിപൂർണ്ണ തകർച്ചയാണ് വെളിവാക്കുന്നത്.
ആയിരം കോടി രൂപയിലധികം രൂപ ആരോഗ്യരംഗത്ത് മുടക്കി എന്ന് മന്ത്രിയുടെ അവകാശവാദത്തിനിടെയാണ് മൂന്നു വാർഡുകളുടെ ഭാഗമായ ഒരു ഭാഗം തകർന്നു വീഴുന്നത്. അപകടത്തിൽ രോഗികൾക്ക് പരിക്കേൽക്കുകയും ചെയ്തു. ആരും കുടുങ്ങിക്കിടപ്പില്ലെന്ന മന്ത്രിമാരായ വീണ ജോർജിന്റെയും വി. എൻ വാസവന്റെയും പ്രസ്താവനയെ തുടർന്ന് രക്ഷാപ്രവർത്തനം വൈകുന്നതിനിടയായി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മന്ത്രിമാർ ഈ അഭിപ്രായപ്രകടനം നടത്തുമ്പോൾ തലയോലപ്പറമ്പ് സ്വദേശിയായ ബിന്ദു ജീവനായി പിടയുകയായിരുന്നു. മൂന്ന് മണിക്കൂറിനു ശേഷമാണ് കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ കിടന്ന ബിന്ദുവിനെ പുറത്തെടുത്തത്.
ദുരന്ത സ്ഥലത്തെത്തിയ മന്ത്രിമാർ സംഭവത്തെ അങ്ങേയറ്റം നിസ്സാരവൽക്കരിക്കുക ആണ് തുടക്കം മുതൽ ചെയ്തത്. ആ സമീപനമാണ് പാവപ്പെട്ട രോഗിയുടെ മരണത്തിലേക്ക് നയിച്ചത്. മന്ത്രിമാരുടെ നിലപാടാണ് ജീവൻ നഷ്ടപ്പെടുന്നതിന് കാരണമായതെന്ന് വ്യക്തം.
നിരുത്തരവാദപരമായ സമീപനം എടുത്ത മന്ത്രിമാർക്ക് കുറ്റബോധം ഉണ്ടെങ്കിൽ തൽസ്ഥാനം രാജിവെക്കണം.
അടിയന്തര സാഹചര്യത്തിൽ രക്ഷാപ്രവർത്തനത്തിനുള്ള ഒരു സംവിധാനവും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ക്രമീകരിച്ചിട്ടില്ല. ആയിരക്കണക്കിന് രോഗികൾ ആശ്രയിക്കുന്ന ആശുപത്രിയാണിത്.തകർന്നുവീണ കെട്ടിടത്തിന്റെ സമീപത്തേക്ക് അഗ്നി രക്ഷാസേനയുടെ വാഹനങ്ങൾക്ക് എത്താൻ പോലും കഴിത്തില്ല. തകർന്നുവീണ ഭാഗങ്ങൾക്കിടയിൽ ആരുമില്ലെന്നുള്ള മന്ത്രിമാരുടെ നിലപാടും തെറ്റാണെന്ന് വൈകാതെ തെളിയുകയും ചെയ്തു.
മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും ജില്ലയിലുള്ള ദിവസം തന്നെയാണ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ചികിത്സ വിഭാഗത്തിൽ സംഭവിച്ചത്. പാവപ്പെട്ട രോഗികളുടെ ഏക ആശ്രയമായ മെഡിക്കൽ കോളേജുകൾ മരുന്നും ശസ്ത്രക്രിയ ഉപകരണങ്ങളും ഇല്ലാത്ത അവസ്ഥ വിവാദമായിരിക്കുകയാണ് പുതിയ സംഭവം.
ചികിത്സയ്ക്ക് എത്തുന്ന രോഗികൾക്ക് സുരക്ഷിതമായി കഴിക്കാൻ പോലും കഴിയാത്ത രീതിയിൽ കെട്ടിടങ്ങൾ മാറിയിരിക്കുന്നു. ഏതുനിമിഷവും അപകട ഭീഷണി ഉയർത്തുന്ന ഒരു സാഹചര്യമാണ് കോട്ടയം മെഡിക്കൽ കോളേജിൽ ഉള്ളതെന്ന് ഇത് തെളിയിക്കുന്നു.
മാസങ്ങൾക്കു മുമ്പ് നിർമ്മാണം നടക്കുന്ന കെട്ടിടത്തിൽ അഗ്നിബാധയുണ്ടാകുന്ന സാഹചര്യമുണ്ടായി. അക്കാര്യത്തിലും ചില സംശയങ്ങൾ പൊതു സമൂഹത്തിനുണ്ട്.അടുത്തയിടെ പുതിയതായി നിർമ്മിക്കുന്ന ബ്ലോക്കുകളുടെ നിർമ്മാണം വിലയിരുത്താൻ ആരോഗ്യമന്ത്രിയും കോട്ടയം മന്ത്രിയും സന്ദർശനം നടത്തിയിരുന്നതാണ്.
ആരോഗ്യത്തിന്റെ കൊട്ടിഘോഷിക്കുന്ന കേരള മാതൃക ആശുപത്രി പൂർണ തകർച്ചയിലേക്ക് എത്തിയിരിക്കുന്നു. കോട്ടയം മെഡിക്കൽ കോളജിലെ കെട്ടിട തകർച്ചയുടെ പരിപൂർണ ഉത്തരവാദിത്വം ആരോഗ്യവകുപ്പിനും സംസ്ഥാന സർക്കാരിനുമാണ്. ആരോഗ്യമന്ത്രിയും മന്ത്രി വി എൻ വാസവനും ഇനിയെങ്കിലും പൊള്ളയായ അവകാശവാദങ്ങൾ ഉപേക്ഷിക്കണം. നികുതി പണം എടുത്ത് ദുരുപയോഗം ചെയ്യുന്ന നടപടി അവസാനിപ്പിക്കാൻ മനസ്സാക്ഷി കാണിക്കുകയും വേണം.