play-sharp-fill
ഓൺലൈൻ കഞ്ചാവ് കച്ചവടം; യൂബർ മറയാക്കി  കച്ചവടം ചെയ്ത പത്തംഗസംഘം വൈക്കത്ത് പിടിയിൽ

ഓൺലൈൻ കഞ്ചാവ് കച്ചവടം; യൂബർ മറയാക്കി കച്ചവടം ചെയ്ത പത്തംഗസംഘം വൈക്കത്ത് പിടിയിൽ

സ്വന്തം ലേഖകൻ

വൈക്കം : യൂബർ ഫുഡ് ഡെലിവറിയുടെ മറവിൽ ഹൈടെക് രീതിയിൽ കഞ്ചാവ് വില്പന നടത്തിയിരുന്ന പത്തംഗ സംഘത്തെ എക്സൈസ് പിടികൂടി. എറണാകുളം മരടിലെ ഫ്‌ലാറ്റിൽ വാടകയ്ക്ക് മുറിയെടുത്ത് കഞ്ചാവ് വിറ്റുവന്ന വൈക്കം പടിഞ്ഞാറ്റിൻചേരി കൊച്ചാലുങ്കൽ കെ.അനന്തു (21), വെച്ചൂർ ബിൽബി ഭവനിൽ ബിബിൻ (23) ചേർത്തല തണ്ണീർമുക്കം നോർത്ത് പടനിലത്ത് ജോസഫ് ടോം (22), തണ്ണീർമുക്കം നോർത്ത് കുന്നച്ചാൽ ഗോകുൽ തിലക് (22), ചേർത്തല വാരനാട് മണവേലിക്കര ചിറക്കത്തറ ജിതിൻ പോൾ (22), വെച്ചൂർ അച്ചിനകം കളരിക്കൽ തറയിൽ ബെൻ സുധീഷ്(22), വെച്ചുർ പോത്താടിത്തറ എമിൽ സണ്ണി (24), വെച്ചൂർ ആഞ്ഞിലിക്കൽ ജിതിൻ ഷാജി (24), കുട വെച്ചൂർ ബിൽബി ഭവ നിൽ ജിതിൻ ദേവസ്യ (24), അച്ചിനകം കളരിക്കൽ തറയിൽ സജിത്ത് ബോസ് (19)എന്നിവരെയാണ് വൈക്കം എക്സൈസ് സംഘം പിടികൂടിയത്.കഴിഞ്ഞ ദിവസം വെച്ചൂർ ശാസ്ത ക്കുളം ജംഗ്ഷന് സമീപം സംശയാസ്പദയായ സാഹചര്യത്തിൽ കണ്ട അനന്തു, ബിബിൻ എന്നിവരിൽ നിന്ന് 120 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തിരുന്നു. ഇവരെ കൂടുതൽ ചോദ്യം ചെയ്തതിൽ നിന്നാണ് ഫ്‌ലാറ്റ് കേന്ദ്രീകരിച്ച് കഞ്ചാവ് വിൽക്കുന്നതായി വിവരം ലഭിച്ചത്. തുടർന്ന് എക്സൈസ് ഇൻസ്പെക്ടർ എൻ.സി.സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ബുധനാഴ്ച രാത്രി 10 ഓടെ സാഹസികമായി ഫ്‌ലാറ്റ് റെയ്ഡ് ചെയ്ത് പ്രതികളെ പിടികൂടുകയായിരുന്നു.ഒന്നേകാൽ കിലോ കഞ്ചാവും വില്പന നടത്തുന്നതിനായി പ്രതികൾ ഉപയോഗിച്ചിരുന്ന പൾസർ ബൈക്കും പിടിച്ചെടുത്തു. 5 ഗ്രാം വീതമുള്ള വില്പനയ്ക്ക് തയ്യാറാക്കിയ 168 പായ്ക്കറ്റുകളും പായ്ക്കറ്റിലാക്കാത്തതുമായ കഞ്ചാവുമാണ് പിടിച്ചെടുത്തത്. 500 രൂപയാണ് ഇടപാടുകാരിൽ നിന്ന് ഈടാക്കിയിരുന്നത്. കഞ്ചാവ് വലിക്കുന്നതിനായി നൂതനമായി നിർമ്മിച്ച ഹുക്കയും കണ്ടെടുത്തു. കോയമ്പത്തൂരിൽ നിന്ന് പതിനായിരം രൂപയ്ക്കാണ് ഒരു കിലോഗ്രാം കഞ്ചാവ് വാങ്ങിയത്. വൈക്കം, വെച്ചൂർ ഭാഗങ്ങളിലാണ് വില്പന നടത്തിയിരുന്നത്. വാട്‌സ്ആപ്പ് സന്ദേശത്തിലൂടെ ബന്ധപ്പെട്ട് മൊബൈൽ ബാങ്കിംഗ് വഴി പണം സ്വീകരിച്ച ശേഷമാണ് കഞ്ചാവ് ബൈക്കുകളിൽ എത്തിച്ചു നൽകിയിരുന്നത്. ഭക്ഷണത്തിന് ഓർഡർ ലഭിച്ചാൽ ഏതെങ്കിലും ഹോട്ടലിൽ നിന്ന് വാങ്ങി നൽകുകയായിരുന്നു ഇവരുടെ പതിവ്. റെയ്ഡിൽ എക്സൈസ് പ്രിവന്റീവ് ഓഫീസർമാരായ സി.ജി.ജ്യോതി, എൻ.ഹരിഹരൻ പോറ്റി, സി.ഇ.ഒമാരായ വേണുഗോപാൽ കെ.ബാബു, അശോക് ബി.നായർ, പി.പ്രമോദ്, കെ.എച്ച്.ഹരികൃഷ്ണൻ, എൻ.എസ്.സനൽ, കെ.കെ.സബിത എന്നിവർ പങ്കെടുത്തു. അനന്തുവിനെതിരെ കഞ്ചാവ് കേസ് നിലവിലുണ്ടെന്ന് എക്സൈസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.