
മലപ്പുറം: ഉപതിരഞ്ഞെടുപ്പു പ്രചാരണം അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ ആവേശത്തിന്റെ വെടിക്കെട്ടു തീർക്കാൻ താരപ്രചാരകർ മണ്ഡലത്തിൽ.ഇടതുമുന്നണി സ്ഥാനാർത്ഥി എം സ്വരാജ് രാവിലെ 8 മണി മുതൽ വഴിക്കടവിൽ നിന്ന് നിലമ്പൂർ വരെ റോഡ് ഷോ നടത്തും. യുഡിഎഫ് സ്ഥാനാർത്ഥി ഉച്ചവരെ മണ്ഡലത്തിലെ പ്രധാനപ്പെട്ട വോട്ടർമാരെ നേരിട്ട് കാണും.
ഉച്ചയ്ക്ക് 12 മണി മുതൽ വഴിക്കടവിൽ നിന്ന് നിലമ്പൂരിലേക്ക് ബൈക്ക് റാലിയിലും പങ്കെടുക്കും. ബിജെപി സ്ഥാനാർഥി മണ്ഡലത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ആയിട്ട് വോട്ട് ചോദിക്കും. പി വി അൻവർ വ്യക്തിപരമായിട്ടുള്ള വോട്ട് ചോദിക്കലാണ് ഇന്ന് ആസൂത്രണം ചെയ്തിരിക്കുന്നത്. വൈകുന്നേരത്തോടെ നിലമ്പൂരിൽ കേന്ദ്രീകരിക്കുന്ന സ്ഥാനാർത്ഥികൾ കൊട്ടിക്കലാശത്തിലും പങ്കെടുക്കും.
കഴിഞ്ഞദിവസം റോഡ് ഷോ നടത്തിയതിനാൽ പ്രത്യേകമായി കൊട്ടിക്കലാശം വേണ്ടന്നാണ് തൃണമൂൽ കോൺഗ്രസ് തീരുമാനം. അതേ സമയം സാഹിത്യകാരൻ കൽപ്പറ്റ നാരായണൻ ഇന്ന് യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിന്‍റെ പ്രചാരണത്തിൽ പങ്കെടുക്കും. ആര്യാടന്‍ ഷൗക്കത്ത് സാക്ഷര പദ്ധതികളിലെ പഠിതാക്കളുടെ സംഗമത്തിലാണ് കൽപ്പറ്റ നാരായണൻ പങ്കെടുക്കുന്നത്. നേരത്തെ വൈശാഖന്‍റെ നേതൃത്വത്തിൽ ചില എഴുത്തുകാർ എം സ്വരാജ് പ്രചാരണം നടത്തിയത് വിവാദമായിരുന്നു. കൊട്ടിക്കലാശം കണക്കിലെടുത്ത് മണ്ഡലത്തിൽ കൂടുതൽ പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേസമയം, നിലമ്പൂരിൽ നടക്കുന്നത് യുഡിഎഫും എൽഡിഎഫും തമ്മിലാണ് മത്സരം നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. ജനങ്ങളുടെ പ്രശ്നങ്ങളാണ് ഞങ്ങൾ പറയുന്നത്. വർഗീയത പറഞ്ഞാണ് സി പി എം വോട്ടു തേടുന്നത്. ജമാഅത്തെ ഇസ്ലാമിയുമായുള്ള ബന്ധത്തിൽ മുഖ്യമന്ത്രി ഓന്തിനെ പോലെ നിറം മാറുകയാണ്. ജനങ്ങളുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യാതിരിക്കാൻ വേണ്ടിയാണ് ജമാഅത്തെ ഇസ്ലാമി വിഷയം വിവാദമാക്കാൻ ശ്രമിക്കുന്നത്. ആരുടെ വണ്ടി പരിശോധിക്കുന്നതിനുമെതിരല്ല.
പക്ഷേ തെരഞ്ഞുപിടിച്ച് യുഡിഎഫ് നേതാക്കളുടെ വാഹനങ്ങൾ മാത്രം പരിശോധിക്കുന്നതിലാണ് എതിർപ്പുള്ളത്.
യുഡിഎഫ് നേതാക്കളെ മാത്രം തെരഞ്ഞു പിടിച്ച് പരിശോധന തുടർന്നാൽ പരാതി നൽകും. ക്രിമിനലിനോട് പെരുമാറും പോലെയാണ് ഷാഫി പറമ്പിൽ എം പിയോട് പൊലീസ് പെരുമാറിയത്.
അപ്പോൾ ചെറുപ്പക്കാരല്ലേ സ്വാഭാവികമായും പ്രതികരിച്ചിട്ടുണ്ടാവും. നെഹ്റുവിന്‍റെ കാലം മുതൽ കോൺഗ്രസ് പലസ്തീനൊപ്പമാണ്. നിലമ്പൂരിലെ തെരഞ്ഞെടുപ്പ് വിഷയം പലസ്തീനല്ലെന്നും സതീശൻ കൂട്ടിച്ചേര്‍ത്തു