
മാനന്തവാടി: കനത്ത മഴയിൽ വയനാട്-കണ്ണൂർ ജില്ലകളെ ബന്ധിപ്പിക്കുന്ന പാൽചുരത്തിൽ മണ്ണിടിഞ്ഞ് ഗതാഗതം പൂർണമായി തടസ്സപ്പെട്ടു. ഇന്ന് രാത്രിയോടെയാണ് മണ്ണിടിഞ്ഞത്. കൊട്ടിയൂർ പാൽചുരം-ബോയ്സ് ടൗൺ റോഡിലാണ് മണ്ണിടിഞ്ഞത്. പാൽച്ചുരം വഴിയുള്ള ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. റോഡിലെ മണ്ണും കല്ലും നീക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.
ബംഗാൾ ഉൾക്കടലിൽ ഒഡിഷ തീരത്തിന് സമീപം ന്യൂനമർദം രൂപപ്പെട്ടു. ഇതോടെ, കേരളത്തിൽ അടുത്ത അഞ്ചുദിവസം വ്യാപക മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ബുധനാഴ്ച വയനാട്, കോഴിക്കോട് ജില്ലകളിൽ റെഡ് അലർട്ടാണ്. 24 മണിക്കൂറിനുള്ളിൽ 204 മി. മീറ്ററിനു മുകളിൽ മഴയാണ് ഇരു ജില്ലകളിലും പ്രതീക്ഷിക്കുന്നത്.
പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകൾ ഓറഞ്ച് അലർട്ടിലാണ്. ശക്തമായ മഴ ലഭിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ മലയോര മേഖലയിൽ മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ, മലവെള്ളപ്പാച്ചിൽ എന്നിവക്ക് സാധ്യതയുണ്ടെന്നും പ്രദേശവാസികൾ സുരക്ഷിത സ്ഥലത്തേക്ക് മാറി താമസിക്കണമെന്നും സർക്കാർ നിർദ്ദേശം നൽകി.

Whatsapp Group 1 | Whatsapp Group 2 |Telegram Group