അതിർത്തിയിലെ വെടിവയ്പ്പ്: ഒരു ബിഎസ്എഫ് ജവാന് കൂടി വീരമൃത്യു; കോൺസ്റ്റബിൾ ദീപക് ചിംങ്‌കാം ആണ് വീരമൃത്യു വരിച്ചത്; ആർ എസ് പുരയിലാണ് വെടിയേറ്റത്; ഇതോടെ ഓപ്പറേഷൻ സിന്ദൂറിന് ശേഷമുണ്ടായ പാക് ആക്രമണത്തിൽ വീരമൃത്യു വരിച്ച സൈനികരുടെ എണ്ണം ആറായി
ശ്രീനഗർ: അതിർത്തിയിൽ നടന്ന വെടിവയ്പ്പിൽ ഒരു ബിഎസ്എഫ് ജവാന് കൂടി വീരമൃത്യു. കോൺസ്റ്റബിൾ ദീപക് ചിംങ്‌കാം ആണ് വീരമൃത്യു വരിച്ചത്. ആർ എസ് പുരയിലാണ് വെടിയേറ്റത്. ഇതോടെ ഓപ്പറേഷൻ സിന്ദൂറിന് ശേഷമുണ്ടായ പാക് ആക്രമണത്തിൽ വീരമൃത്യു വരിച്ച സൈനികരുടെ എണ്ണം ആറായി.
35 മുതൽ 40 വരെ പാകിസ്ഥാൻ സൈനികർ മരിച്ചിട്ടുണ്ടെന്നും സേനാ മേധാവിമാർ സംയുക്ത വാർത്താ സമ്മേളനത്തിൽ പറഞ്ഞു. അതേസമയം ഇന്ത്യ – പാക് വെടിനിർത്തൽ ധാരണ അനിശ്ചിതത്ത്വത്തിലാണെന്ന് സേന സ്ഥിരീകരിച്ചു. പാകിസ്ഥാൻ എന്തു ചെയ്യുന്നു എന്ന് നിരീക്ഷിച്ചു വരികയാണ്.
പാകിസ്ഥാൻ ഇതുവരെ ഡിജിഎംഒ നൽകിയ സന്ദേശത്തോട് പ്രതികരിച്ചിട്ടില്ലെന്നും സേന വ്യക്തമാക്കി. രാത്രിയോടെയാണ് പാകിസ്ഥാൻ ഇന്ത്യയെ ആക്രമിച്ചിട്ടുള്ളത്. അതിനാൽ തന്നെ അതിർത്തിയിലെ സാഹചര്യം നിരീക്ഷിച്ച് വരികയാണ്. എന്തെങ്കിലും ആക്രമണമുണ്ടായാൽ കനത്ത തിരിച്ചടി നൽകുമെന്നും സേന വ്യക്തമാക്കി.
വെടിനിർത്തൽ പ്രഖ്യാപിച്ചിട്ടും പാക് പ്രകോപനം തുടരുന്ന സാഹചര്യത്തിൽ രാജ്യത്ത് ഇന്ന് രാത്രിയും ജാഗ്രത തുടരും.
വിവിധ സംസ്ഥാനങ്ങളിൽ മുൻകരുതൽ നടപടികൾ പ്രഖ്യാപിച്ചു. രാജസ്ഥാനിലെ ജയ്സൽമീറിൽ ബ്ലാക്ക് ഔട്ട് പ്രഖ്യാപിച്ചു.
മുൻകരുതൽ ആയാണ് ബ്ലാക്ക് ഔട്ട് പ്രഖ്യാപിച്ചതെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. രാത്രി ലൈറ്റുകൾ അണച്ചും വീടുകൾക്ക് അകത്തിരുന്നും ജനങ്ങൾ സഹകരിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.
അമൃതസറിലും ഫിറോസ്പുരിലും ഭാഗിക നിയന്ത്രണങ്ങളുണ്ട്. പഞ്ചാബിലെ അതിർത്തി ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ നാളെയും പ്രവർത്തിക്കില്ല. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും നാളെ തുറക്കാൻ സർക്കാർ നേരത്തെ തീരുമാനിച്ചിരുന്നതാണ്.
എന്നാൽ ജാഗ്രത തുടരാനാണ് തീരുമാനം. രാത്രി 8 മണി മുതൽ ജനങ്ങൾ സ്വമേധയാ ലൈറ്റുകൾ ഓഫ് ചെയ്തു സഹകരിക്കണമെന്ന് ഫിറോസ്പൂർ, അമൃത്സർ ജില്ലാ ഭരണകൂടങ്ങൾ ആവശ്യപ്പെട്ടു. ബാട്മേറിലും ബ്ലാക്ക് ഔട്ട് പ്രഖ്യാപിച്ചു. മോഗ, ബർണാല എന്നിവിടങ്ങളിലും സ്വമേധയാ ലൈറ്റുകൾ അണയ്ക്കണമെന്ന് ജില്ലാ ഭരണകൂടങ്ങൾ ജനങ്ങളോട് നിർദേശിച്ചു.