
‘സര്‍ക്കാരിന് നന്ദി..ജനങ്ങള്‍ക്കും, എന്റെ വരികളില്‍ പതിരില്ല’; വേടൻ പൊതുസ്വത്താണ്; പാട്ടും പറച്ചിലും ഇനിയും തുടരും; ശ്രദ്ധേയമായി വേടൻ്റെ വാക്കുകൾ
ഇടുക്കി: അറസ്റ്റിനും കേസിനും ജാമ്യത്തിനും പിന്നാലെ വേടൻ എന്ന ഹിരണ്‍ ദാസ് ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കാനെത്തിയത് കഴിഞ്ഞ ദിവസമാണ്.
സംസ്ഥാന സർക്കാരിന്റെ നാലാം വാഷികത്തോടനുബന്ധിച്ച് ഇടുക്കിയില്‍ വച്ചായിരുന്നു പരിപാടി സംഘടിപ്പിച്ചത്. എപ്പോഴത്തെയും പോലെ വലിയ ആരാധക കൂട്ടം തന്നെ വേടന്റെ പാട്ട് കേള്‍ക്കാൻ വേദിയ്ക്ക് ചുറ്റും അണിനിരക്കുകയും ചെയ്തു.
പരിപാടിയ്ക്ക് ഇടയില്‍ വേടൻ പറഞ്ഞ വാക്കുകളാണ് ഈ അവസരത്തില്‍ ശ്രദ്ധനേടുന്നത്. താൻ എഴുതുന്ന വരികളില്‍ പതിരില്ലെന്നും പാട്ടും പറച്ചിലും തുടർന്ന് കൊണ്ടിരിക്കുമെന്നും വേടൻ പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

വേടന്റെ വാക്കുകള്‍ ഇങ്ങനെ
എന്റെ വരികളില്‍ പതിരില്ലെന്ന് ഞാൻ വിശ്വസിക്കുന്നു. നമുക്ക് ചെയ്യാൻ പറ്റുന്നൊരു കാര്യം പോരാടിക്കൊണ്ടേയിരിക്കുക എന്നതാണ്. പഠിക്കുക, അധികാരം കയ്യിലെടുക്കുക, ജനങ്ങള്‍ക്ക് വേണ്ടി മിണ്ടുക അത്രമാത്രമെ നമുക്ക് ചെയ്യാൻ പറ്റുള്ളൂ. എന്റെ പണി ഞാൻ ചെയ്യുന്നു. ജനങ്ങളോട് ഒരുപാട് നന്ദിയുണ്ട്. ഈ ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനോടും എനിക്ക് നന്ദിയുണ്ട്. പിന്നെ എപ്പോഴും പറയുന്നൊരു കാര്യമുണ്ട്, വേടൻ എന്ന കലാകാരൻ ഏതെങ്കിലും പാർട്ടിയുടെ ഭാഗമല്ല. വേടൻ പൊതുസ്വത്താണെന്ന് ഞാൻ തന്നെ വിശ്വസിക്കുന്ന ആളാണ്. ഞാൻ നിങ്ങളുടെ കലാകാരനാണ്. എന്നെ കാണാൻ വന്ന ജനങ്ങള്‍ക്കും, അവരാല്‍ തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനും എന്റെ ഒരുപാട് നന്ദികള്‍. ഇതുപോലെ അല്ലെങ്കില്‍ ഇതിലും പതിനായിരക്കണക്കിന് ആളുകളുള്ള വേദിയില്‍ ഞാൻ ഒരിക്കല്‍ കൂടി പാട്ട് പാടും. പാട്ടും പറച്ചിലും ഞാൻ തുടർന്ന് കൊണ്ടേയിരിക്കും. എനിക്ക് ധൈര്യമായി വേദികളില്‍ നിന്ന് പാട്ട് പാടാൻ പറ്റുന്നത് നിങ്ങള്‍ കാരണമാണ്. ഒരു കവിത എഴുതിയാല്‍ പോലും തീരാത്തത്ര നന്ദിയുണ്ട് നിങ്ങളോട്. ഞാൻ ഇനിയും നിങ്ങള്‍ക്ക് മുന്നില്‍ വരും.