
തിരുവനന്തപുരം: മുട്ടിലിഴഞ്ഞും കല്ലുപ്പില്‍ മുട്ടുകുത്തി നിന്നും ശയനപ്രദക്ഷിണം നടത്തിയും പാട്ടകുലുക്കി ഭിക്ഷയാചിച്ചും സഹനത്തിൻ്റെ സമര മുറകൾ പലതും പുറത്തെടുത്തിട്ടും ഫലമുണ്ടായില്ല.
വനിതാ സിപിഒ റാങ്ക് ലിസ്റ്റിന്‍റെ കാലാവധി ഇന്ന് അവസാനിക്കാനിരിക്കെ സെക്രട്ടേറിയേറ്റിന് മുന്നിലെ സമരക്കാരുടെ പ്രതീക്ഷയും അകലുകയാണ്. സ്വന്തം രക്തം കൊണ്ടുവരെ സേവ് ഡബ്ല്യൂ പിസി എന്ന് എഴുതി തൂക്കിയ സമരക്കാർക്ക് അപ്പോഴെല്ലാമുണ്ടായിരുന്ന പ്രതീക്ഷയുടെ തിരിനാമ്പ് ഊതിക്കെടുത്തിയത് മുഖ്യമന്ത്രി പറഞ്ഞ അർഹതയില്ലാത്തവരെന്ന കുത്തുവാക്കായിരുന്നു.
കഴിഞ്ഞ പതിനെട്ട് ദിവസമായി സെക്രട്ടേറിയേറ്റിന് മുന്നില്‍ സമരം ചെയ്യുന്ന ഉദ്യോഗാർത്ഥികളിൽ പലരുടെയും അവസാന പ്രതീക്ഷയായിരുന്നു ഈ ജോലി. റാങ്ക് പട്ടികയിലെ മൂന്നിലൊന്ന് ഉദ്യോഗാര്‍ത്ഥികള്‍ക്ക് മാത്രമാണ് ഇത്തവണ നിയമനം ലഭിച്ചത്. കരയില്ലെന്ന് ഉറപ്പിച്ചാണ് ഇവരിൽ പലരും സെക്രട്ടറിയേറ്റിന് മുന്നില്‍ സമരത്തിനായി എത്തിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാൽ, മടങ്ങുന്നത് മരവിച്ച മനസുമായിട്ടാണ്. കരയാൻ കണ്ണുനീർ ബാക്കിയില്ല. കാക്കി എന്ന സ്വപ്നവും അതിനായി ഒഴുക്കിയ കണ്ണീരും വിയർപ്പും സെക്രട്ടേറിയേറ്റ് പടിക്കൽ ഉപേക്ഷിച്ചാണ് മടക്കം. ഒഴിവുകള്‍ സമയത്ത് റിപ്പോര്‍ട്ട് ചെയ്യാത്തതിന്‍റെയും നിയമനങ്ങള്‍ കൃത്യമായി നടക്കാത്തതിന്‍റെയും ഇരകളാണ് തങ്ങളെന്ന സങ്കടം പറഞ്ഞാണ് ജോലി ലക്ഷ്യമിട്ട് വന്ന ഒരു കൂട്ടം യുവതികള്‍ മടങ്ങുന്നത്. വിളിച്ച മുദ്രാവാക്യങ്ങളൊന്നും ഉന്നതങ്ങളിലേക്ക് എത്തിയില്ല. മാളത്തില്‍ നിന്നൊരു പാമ്പ് മാത്രമാണ് സമരത്തിലേക്ക് എത്തിനോക്കിയത്.