‘വിവാഹത്തിനോട് നോ പറയുന്ന സ്‌ത്രീകള്‍’; പ്രണയ സങ്കല്‍പ്പങ്ങളില്‍ ലളിതവും ആഴത്തിലുള്ളതുമായ മാറ്റം; വ്യാപകമായി പുതിയ ട്രെൻഡ്; സ്ത്രീകൾ സിംഗിള്‍ ലൈഫ് തിരഞ്ഞെടുക്കുന്നതിലെ കാരണം കണ്ടെത്തി വിദഗ്ദ്ധര്‍

Spread the love

കോട്ടയം: ഇപ്പോള്‍ സമൂഹമാദ്ധ്യമങ്ങളിലും പൊതുവേദികളിലും നടക്കുന്ന ചർച്ച വിവാഹത്തിന് വിസമ്മതിക്കുന്ന സ്‌ത്രീകളെക്കുറിച്ചാണ്.

ലോകം മുഴുവൻ ഈ ട്രെൻഡ് വ്യാപകമാവുകയാണ്. വിവാഹത്തിനോട് നോ പറഞ്ഞ്, സിംഗിള്‍ ലൈഫ് ആണ് കൂടുതല്‍ പെണ്‍കുട്ടികളും ഇന്നത്തെക്കാലത്ത് ഇഷ്ടപ്പെടുന്നത്. വർദ്ധിച്ചുവരുന്ന ഈ ട്രെൻഡിന്റെ കാരണങ്ങളെക്കുറിച്ച്‌ വെളിപ്പെടുകയാണ് റിലേഷൻഷിപ്പ് എക്‌സ്‌പെർട്ടുകള്‍.

പ്രണയ സങ്കല്‍പ്പങ്ങളില്‍ ലളിതവും എന്നാല്‍ ആഴത്തിലുള്ളതുമായ മാറ്റം വന്നിരിക്കുന്നു. തങ്ങളുടെ മനസമാധാനം സംരക്ഷിക്കുക എന്നതിനാണ് ഇപ്പോഴത്തെ പെണ്‍കുട്ടികള്‍ ഏറ്റവും വലിയ പ്രാധാന്യം നല്‍കുന്നതെന്ന് റിലേഷൻഷിപ്പ് എക്‌സ്‌പെർട്ട് ഡാനിയേല്‍ സെറ്റേല പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബന്ധങ്ങളില്‍പ്പെട്ട് സ്വയം നഷ്ടപ്പെടുത്തുന്ന അവസ്ഥയെ അവർ ഭയക്കുന്നു. പ്രശ്‌നങ്ങള്‍ക്ക് പകരം സമാധാനം, സമ്മർദ്ദത്തിന് പകരം ലക്ഷ്യം, ആഴമില്ലാത്ത ബന്ധങ്ങള്‍ക്ക് പകരം വൈകാരിക സുരക്ഷിതത്വം എന്നിവയാണ് ഇന്നത്തെ സ്‌ത്രീകള്‍ ആഗ്രഹിക്കുന്നതെന്നും ഡാനിയേല്‍ സെറ്റേല വ്യക്തമാക്കി.

തങ്ങളെ പൂർണരാക്കാൻ പ്രണയത്തിനുവേണ്ടി കാത്തിരിക്കുകയല്ല അവർ, തങ്ങള്‍ ഒട്ടേറെ പോരാടി നേടിയെടുത്ത കാര്യങ്ങള്‍ സംരക്ഷിക്കാനാണ് അവർ ശ്രമിക്കുന്നത്. ഇന്നത്തെ സ്ത്രീകള്‍ക്ക് അവിവാഹിതരായിരിക്കുക എന്നത് പരാജയമല്ല, മറിച്ച്‌ സ്വയം സ്‌നേഹിക്കുന്നതിന്റെ മറ്റൊരു രൂപമാണ്.

ഒറ്റയ്ക്ക് ജീവിക്കുന്നതും ശാക്തീകരണമാണ്, പൂർണതയും സന്തോഷവും നല്‍കുന്നുവെന്ന് മറ്റൊരു റിലേഷൻഷിപ്പ് വിദഗ്ദ്ധയായ ബ്രിട്ട്നി ലാബോന്റെ ചൂണ്ടിക്കാട്ടി. സിംഗിള്‍ ആയിരിക്കുന്നത് ആസ്വദിക്കാൻ പുരുഷന്മാരേക്കാള്‍ കൂടുതല്‍ സ്ത്രീകള്‍ക്ക് കഴിയുമെന്ന് അടുത്തിടെ പുറത്തിറങ്ങിയ ഒരു ഗവേഷണത്തില്‍ കണ്ടെത്തിയിരുന്നു. കാരണം അവർക്ക് ശക്തമായ സൗഹൃദങ്ങള്‍ ഉണ്ടാകാറുണ്ട്. ഇത് അവർക്ക് സംതൃപ്തി നല്‍കുന്നു.

സിംഗിള്‍ ആയിരിക്കുന്നതിലൂടെ സ്ത്രീകള്‍ക്ക് തങ്ങളുടെ ലക്ഷ്യങ്ങളെ പിന്തുടരാനും യാത്രകള്‍ ചെയ്യാനും ഹോബികളും പാഷനും തിരിച്ചറിയാനും സാധിക്കുന്നു. ഇക്കാരണങ്ങളാണ് സ്ത്രീകളെ സിംഗിള്‍ ആയിരിക്കാൻ പ്രേരിപ്പിക്കുന്നതെന്നും ബ്രിട്ട്നി ലാബോന്റെ വ്യക്തമാക്കി.