play-sharp-fill
ജയരാജനെതിരെ മത്സരിച്ച മുൻ സിപിഎം നേതാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച സംഭവം: മൂന്ന് സിപിഎം പ്രവർത്തകർക്കെതിരെ കേസ്; പിന്നിൽ സിപിഎം തന്നെയെന്ന് കോൺഗ്രസ്

ജയരാജനെതിരെ മത്സരിച്ച മുൻ സിപിഎം നേതാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച സംഭവം: മൂന്ന് സിപിഎം പ്രവർത്തകർക്കെതിരെ കേസ്; പിന്നിൽ സിപിഎം തന്നെയെന്ന് കോൺഗ്രസ്

സ്വന്തം ലേഖകൻ

തലശേരി: വടകരയിലെ ഇടത് സ്ഥാനാനാർത്ഥി പി.ജയരാജനെതിരെ മത്സരിച്ച സ്വതന്ത്രസ്ഥാനാർത്ഥിയും മുൻ സിപിഎം പ്രവർത്തകനുമായ സി.ഒ.ടി നസീറിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ മൂന്ന് സിപിഎം പ്രവർത്തകർക്കെതിരെ കേസെടുത്തു. കഴിഞ്ഞ ദിവസം തലശ്ശേരിയിൽ വച്ചായിരുന്നു ആക്രമണം. പുതിയസ്റ്റാന്റ് പരിസരത്ത് നിൽക്കുകയായിരുന്ന നസീറിനെ മൂന്നംഗ സംഘമാണ് അക്രമിച്ചത്. ആക്രമണത്തിൽ കാര്യമായി പരിക്കേറ്റ നസീർ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.
സിപിഎം പ്രവർത്തകനായിരുന്ന നസീർ പിന്നീട് പാർട്ടിയുമായി തെറ്റിപ്പിരിയുകയായിരുന്നു. ഇതിന് ശേഷമാണ് തെരഞ്ഞെടുപ്പിൽ വടകരയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ചത്. തലശ്ശേരി നഗരസഭയിൽ കൗൺസിലറായി പ്രവർത്തിച്ചിട്ടുള്ള നസീർ ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ തലശ്ശേരിയിൽ വച്ച് കല്ലെറിഞ്ഞ കേസിലെ പ്രതി കൂടിയാണ്.
നസീറിനെ വെട്ടിയ സംഭവത്തിൽ വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഇദ്ദേഹത്തിന്റെ മൊഴി പൊലീസ് ആശുപത്രിയിലെത്തി രേഖപ്പെടുത്തിയിരുന്നു.


സിപിഎമ്മുമായി അകന്നതും ലോക്‌സഭ തെരഞ്ഞെടുപ്പിൽ വടകരയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ചതുമാണ് വിരോധത്തിന് കാരണമെന്ന് നസീർ മൊഴി നൽകിയിട്ടുണ്ട്. ബൈക്കിലെത്തിയ മൂന്നംഗ സംഘത്തിൽ ഒരാൾ ഇരുമ്പ്് വടി കൊണ്ട് തലയ്ക്ക് അടിക്കുകയും, മറ്റൊരാൾ കത്തി കൊണ്ട് വയറിലും കൈകളിലും കുത്തുകയും ബൈക്ക് ഓടിച്ചയാൾ നിലത്ത് വീണ നസീറിന്റെ ദേഹത്ത് കൂടി ബൈക്ക് കയറ്റാൻ ശ്രമിച്ചുവെന്നാണ് മൊഴി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നസീറിന് തലയിലും കൈകാലുകളിലും വയറിലും ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. ഇപ്പോഴും തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.