തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലയ്ക്ക് കാരണമായ കടബാധ്യതയ്ക്ക് തുടക്കമിട്ടത് അമ്മയെന്ന് അഫാന്‍. കടബാധ്യതയുടെ കാരണം കണ്ടെത്താന്‍ അമ്മ ഷെമിയുടെ വിശദമൊഴി രേഖപ്പെടുത്തും. കൊലയ്ക്ക് ഉപയോഗിച്ച ചുറ്റിക വാങ്ങിയ കടയില്‍ ഉള്‍പ്പടെയെത്തിച്ച് അഫാന്‍റെ ആദ്യഘട്ട തെളിവെടുപ്പ് പൂര്‍ത്തിയായി. കൊലയുടെ കാരണം കടമെന്ന് ഉറപ്പിച്ചു.
രാവിലെ 11.30ന് അമ്മയെ ആക്രമിച്ച് തുടങ്ങിയ കൂട്ടക്കൊല യാത്ര വൈകിട്ട് 4.30ന് അനുജനെ കൊന്നുകൊണ്ട് അവസാനിപ്പിച്ചതിന്‍റെ സമയക്രവും വ്യക്തമായി. ഇനി പൊലീസിന് അറിയേണ്ടത് അമ്മയും രണ്ട് മക്കളുമടങ്ങിയ കുടുംബത്തിന് എങ്ങിനെ 65 ലക്ഷമെന്ന വന്‍കടമുണ്ടായെന്നാണ്. 2021ന് ശേഷമുള്ള മൂന്നര വര്‍ഷംകൊണ്ടാണ് കടം മുഴുവന്‍. അമ്മയാണ് കടം വാങ്ങിത്തുടങ്ങിയതെന്നാണ് അഫാന്‍ ഈ ചോദ്യത്തിന് ഉത്തരമായി പറയുന്നത്.
ബന്ധുക്കളോട് പണത്തിന് പുറമെ ആഭരണങ്ങളും വീടിന്‍റെ ആധാരവും വരെ വാങ്ങി പണയം വെച്ചിട്ടുണ്ട്. ദിവസപ്പലിശക്ക് പുറമേ നിന്നും പണംവാങ്ങിയിട്ടുണ്ട്. ആദ്യ രണ്ടര വര്‍ഷം ഇതെല്ലാം കൈകാര്യം ചെയ്തത് അമ്മയാണെന്നും ഒരു വര്‍ഷം മാത്രമേയായുള്ളു താന്‍ ഇടപെട്ട് തുടങ്ങിയിട്ടെന്നുമാണ് അഫാന്‍ പറയുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അതിനാല്‍ കടംപെരുകാനും അത് ദുരന്തത്തിലേക്ക് നയിക്കാനുമിടയായ സാഹചര്യത്തില്‍ വ്യക്തതയ്ക്കായി ആശുപത്രിയില്‍ കഴിയുന്ന ഷെമീനയുടെ വിശദമൊഴിയെടുക്കാനാണ് പൊലീസ് തീരുമാനം. മുത്തശ്ശിയെ കൊലപ്പെടുത്തി കൈക്കലാക്കിയ മാല പണയം വെച്ച ധനകാര്യ സ്ഥാപനത്തിലും കൂട്ടക്കൊലയുടെ ആയുധമായ ചുറ്റികയും അതിട്ടുകൊണ്ട് പോയ ബാഗും വാങ്ങിയ കടകളിലുമെത്തിച്ചാണ് ഇന്ന് തെളിവെടുത്തത്.
കടക്കാരെല്ലാം അഫാനെ തിരിച്ചറിഞ്ഞു. മുത്തശ്ശിയെ കൊലപ്പെടുത്തിയ കേസിലെ തെളിവെടുപ്പ് പൂര്‍ത്തിയായി. മറ്റ് കേസുകളില്‍ അടുത്ത ആഴ്ച തെളിവെടുപ്പ് തുടരും.