പാലാ നഗരസഭാ ചെയർമാൻ ഷാജു വി. തുരുത്തനെതിരേ പ്രതിപക്ഷാംഗങ്ങൾ ഒപ്പിട്ട അവിശ്വാസപ്രമേയം ഇന്ന്; ഷാജു തുരുത്തൻ രാജിവയ്ക്കണമെന്നും കരാർ പാലിക്കണമെന്നും നഗരസഭാ പാർലമെൻററി പാർട്ടി യോഗം; ഇതിനിടെ അരങ്ങേറുന്നത് നാടകീയ നീക്കങ്ങൾ; ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് ഷാജു തുരുത്തൻ ആശുപത്രിയിൽ ചികിത്സയിൽ

Spread the love

പാലാ: പാലാ നഗരസഭാ ചെയര്‍മാന്‍ ഷാജു വി. തുരുത്തനെതിരേ ഒന്‍പതു പ്രതിപക്ഷാംഗങ്ങള്‍ ഒപ്പിട്ട അവിശ്വാസപ്രമേയം ഇന്ന് രാവിലെ 11ന് ചര്‍ച്ചയ്‌ക്കെടുക്കും. ഇതിനിടെ നാടകീയ നീക്കങ്ങളാണ് അരങ്ങേറുന്നത്.

ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം രാത്രി ഷാജു തുരുത്തനെ പാലായിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്നലെ രാവിലെ എല്‍ഡിഎഫ് പാലാ നഗരസഭാ പാര്‍ലമെന്‍ററി പാര്‍ട്ടി യോഗം ചേര്‍ന്ന് ഷാജു തുരുത്തന്‍ രാജിവയ്ക്കണമെന്നും കരാര്‍ പാലിക്കണമെന്നും ആവശ്യപ്പെട്ടു.

എഗ്രിമെന്‍റ് പ്രകാരം ഇക്കഴിഞ്ഞ രണ്ടിന് ഷാജു തുരുത്തന്‍ രാജി വയ്ക്കേണ്ടതാണെന്നും കേരള കോണ്‍ഗ്രസ്-എമ്മിലെ തോമസ് പീറ്ററിന് അവസാന ടേമില്‍ ചെയര്‍മാന്‍ സ്ഥാനം ലഭിക്കേണ്ടതാണെന്നും നേതാക്കള്‍ പറഞ്ഞു. കേരള കോണ്‍ഗ്രസ്-എം പാര്‍ലമെന്‍ററി പാര്‍ട്ടി ലീഡര്‍ ആന്‍റോ പടിഞ്ഞാറേക്കര, സിപിഎം പാര്‍ലമെന്‍ററി ലീഡര്‍ ജോസിന്‍ ബിനോ എന്നിവരുടെ നേതൃത്വത്തിലാണ് ഇന്നലെ യോഗം ചേര്‍ന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

14 കൗണ്‍സിലര്‍മാര്‍ ഒപ്പിട്ട കത്ത് ചെയര്‍മാന്‍റെ മേശപ്പുറത്ത് വയ്ക്കുകയും വിവരം അറിയിക്കുകയും ചെയ്തു. കേരള കോണ്‍ഗ്രസ്-എമ്മിലെ ഒന്‍പതു കൗണ്‍സിലര്‍മാരും സിപിഎമ്മിലെ ജോസിന്‍ ബിനോ, സിജി പ്രസാദ്, ബിന്ദു മനു, സതി ശശികുരാര്‍ എന്നിവരും സിപിഐയിലെ ആര്‍. സിന്ധുവും കത്തില്‍ ഒപ്പിട്ടിട്ടുണ്ട്. ഷാജു തുരുത്തനുമായി പാര്‍ട്ടി നേതൃത്വത്തിന്‍റെ അറിവോടെ നേതാക്കള്‍ ചര്‍ച്ച നടത്തിയിട്ടുണ്ടെന്നാണ് വിവരം.

അവിശ്വാസപ്രമേയം പരാജയപ്പെട്ടതിനു ശേഷം പിന്നീട് തീരുമാനം അറിയിക്കാമെന്നാണ് ഷാജു തുരുത്തന്‍റെ നിലപാട്. ഇതിനോട് എല്‍ഡിഎഫിന് യോജിപ്പില്ല. അവിശ്വാസത്തിന് മുമ്പ് ഷാജു തുരുത്തന്‍ കരാര്‍ പാലിച്ച്‌ രാജിവയ്ക്കണമെന്നാണ് ഇവരുടെ ആവശ്യം. ഷാജു തുരുത്തന്‍ രാജിവച്ചില്ലെങ്കില്‍ പ്രതിപക്ഷം അവതരിപ്പിക്കുന്ന അവിശ്വാസ പ്രമേയത്തിന് അനുകൂലമായി എല്‍ഡിഎഫിലെ 14 പേരും വോട്ടു ചെയ്യാനും സാധ്യതയുണ്ട്.

ഇതു സംബന്ധിച്ച്‌ പാര്‍ട്ടി വിപ്പ് നല്‍കാനും തീരുമാനമുണ്ട്. അവിശ്വാസം കൊണ്ടുവന്ന പ്രതിപക്ഷാംഗങ്ങള്‍ വിട്ടുനില്‍ക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.