ഒരു കൈയിൽ മൊബൈലും മറുകയ്യിൽ സ്റ്റിയറിങും പിടിച്ച് കെഎസ്ആർടിസി ബസ് ഡ്രൈവറുടെ സാഹസിക യാത്ര’; വാഹനം ഓടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കാൻ പാടില്ല എന്ന് കർശന നിയമം നിലനിൽക്കുമ്പോഴാണ് യാത്രക്കാരുടെ ജീവന് ഭീഷണിയാകുന്ന രീതിയിൽ ഫോണിൽ സംസാരിച്ചുകൊണ്ട് മലയോരമേഖലയിലെ കെഎസ്ആർടിസി ബസ് ഡ്രൈവറുടെ അശ്രദ്ധമായ ഡ്രൈവിംഗ്

Spread the love

മാനന്തവാടി: വയനാട്ടില്‍ മൊബൈൽ ഫോണിൽ സംസാരിച്ച് കെഎസ്ആര്‍ടിസി ബസ് ഡ്രൈവറുടെ സാഹസിക യാത്ര. ബത്തേരി-മാനന്തവാടി റൂട്ടിലെ ഡ്രൈവര്‍ എച്ച് സിയാദാണ് ഫോണില്‍ സംസാരിച്ചുകൊണ്ട് ഏറെനേരം ബസോടിച്ചത്. ഒരു കയ്യില്‍ മൊബൈലും മറുകയ്യില്‍ സ്റ്റിയറിങ്ങും പിടിച്ച് സിയാദ് അശ്രദ്ധയോടെ ബസ് ഓടിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിൽ വൈറലായി.  ബസിലെ ഒരു യാത്രക്കാരനാണ് വീഡിയോ പകർത്തിയത്.

കഴിഞ്ഞ ദിവസം രാവിലെയാണ് യാത്രക്കാരുടെ ജീവന് ഭീഷണിയാകുന്ന രീതിയിൽ ഡ്രൈവർ ബസ് ഓടിച്ചത്. വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ പാടില്ല എന്ന കര്‍ശന നിയമം നിലനില്‍ക്കുമ്പോഴാണ് കെഎസ്ആർടിസി ബസ് ഡ്രൈവറുടെ അശ്രദ്ധയോടുള്ള വാഹനമോടിക്കൽ. മലയോരമേഖലയിലെ വാഹനയാത്ര ഏറെ അപകടം നിറഞ്ഞതാണ് എന്നിരിക്കെയാണ്  യാത്രക്കാരുടെ ജീവൻ വെച്ചുള്ള വണ്ടിയോടിക്കൽ. അശ്രദ്ധമായി വാഹനമോടിച്ച ഡ്രൈവർക്കെതിരെ നടപടിവേണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്.

കഴിഞ്ഞ ഡിസംബറിൽ താമരശേരി ചുരത്തിൽ ഫോൺ ഉപയോഗിച്ച് വാഹനമോടിച്ച കെഎസ്ആർടിസി ഡ്രൈവർക്കെതിരെ നടപടിയെടുത്തിരുന്നു. ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ  മുഹമ്മദ് റഫീഖ് എന്ന കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ മോട്ടോര്‍ വാഹന വകുപ്പ് നടപടി സ്വീകരിച്ചു. ഡ്രൈവറുടെ ലൈസന്‍സ് മൂന്ന് മാസത്തേക്ക് റദ്ദാക്കി. ഇതിന് പുറമെ അഞ്ചു ദിവസത്തെ റോഡ് സുരക്ഷ ക്ലാസിലും പങ്കെടുപ്പിച്ചു. കോഴിക്കോട് എന്‍ഫോഴ്സ്മെന്‍റ് ആര്‍ടിഒയുടേതായിരുന്നു നടപടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group