
തിരുവനന്തപുരം: സെക്രട്ടേറിയേറ്റ് മാർച്ച് നടത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർക്ക് നേരെ ലാത്തിച്ചാർജ് നടത്തി പരിക്കേല്‍പ്പിച്ച കന്റോണ്‍മെന്റ് എസ്ഐ ജിജു കുമാറിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പരാതി.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷൻ അഡ്വ. അബിൻ വർക്കി ആഭ്യന്തര സെക്രട്ടറിക്കും സംസ്ഥാന പൊലീസ് മേധാവിക്കുമാണ് പരാതി നല്‍കിയത്.
എഡിജിപി അജിത് കുമാറിനെതിരെ സംസാരിച്ചതിൻ്റെ വിരോധം നിമിത്തമായിരുന്നു മർദ്ദനമെന്നും യാതൊരു പ്രകോപനവും കൂടാതെയാണ് പ്രവർത്തകരെ വളഞ്ഞിട്ട് ആക്രമിച്ചതെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. പരസ്യമായി സിപിഎം അനുഭാവം പുലർത്തുന്ന ഈ ഉദ്യോഗസ്ഥന് എതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം മോഷണ കുറ്റത്തിന് തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി നേരിട്ട് കേസെടുത്തിട്ടുണ്ട് എന്നും അബിൻ വർക്കി പരാതിയില്‍ പറയുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പരാതിയില്‍ നടപടി ഉണ്ടായില്ലെങ്കില്‍ കോടതി മുഖേനയുള്ള നിയമ നടപടികള്‍ ഉടൻ ആരംഭിക്കുമെന്നും, അകാരണമായി പ്രവർത്തകരെ തല്ലിയ പൊലീസ് ഉദ്യോഗസ്ഥരെ വീട്ടിലിരുത്തുന്നത് വരെ പോരാട്ടം തുടരുമെന്നും അബിൻ വർക്കി പറഞ്ഞു.
യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് അബിൻ വർക്കിയെ പൊലീസ് വളഞ്ഞിട്ട് തല്ലിയതിന് പിന്നാലെ കോണ്‍ഗ്രസ് നേതാക്കള്‍ സ്ഥലത്തെത്തുകയും സമരം കോണ്‍ഗ്രസ് ഏറ്റെടുക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷൻ കെ സുധാകരനും എം ലിജുവുമുള്‍പ്പെടെയുള്ള നേതാക്കള്‍ സ്ഥലത്തെത്തിയായിരുന്നു പ്രഖ്യാപനം. പട്ടാളത്തെ ഇറക്കിയാലും പ്രതിഷേധത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും പൊലീസുകാര്‍ കരുതിയിരിക്കണമെന്നും കെ സുധാകരൻ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ശക്തമായ പ്രതിഷേധ പരിപാടികള്‍ കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരിക്കുന്നത്.
ഇതിന് പിന്നാലെ കോണ്‍ഗ്രസ് മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് മണ്ഡലം തലത്തില്‍ വ്യാപക പ്രതിഷേധം നടത്താൻ തീരുമാനിച്ചിരുന്നു. മാഫിയ സംരക്ഷകനായ മുഖ്യമന്ത്രി രാജിവെക്കുക, രാഷ്ട്രീയ ലാഭത്തിനായി തൃശ്ശൂര്‍ പൂരം കലക്കിയ ഗൂഢാലോചനക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുക, ആഭ്യന്തര വകുപ്പിന്റെ ക്രിമിനല്‍വല്‍ക്കണം അവസാനിപ്പിക്കുക, വിലക്കയറ്റം നിയന്ത്രിക്കാവാന്‍ സര്‍ക്കാര്‍ അടിയന്തരമായി പൊതു വിപണിയില്‍ ഇടപെടുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് പ്രതിഷേധം.



