play-sharp-fill
“8 എടുക്കാൻ ഇനി എം 80 ഇല്ല” ,ആഗസ്റ്റ്- 1 മുതൽ പുതിയ പരിഷ്കാരം ; 2009 -ന് ശേഷം റജിസ്റ്റർ ചെയ്ത വാഹനങ്ങള്‍ മാത്രമായിരിക്കും ഡ്രൈവിങ് ടെസ്റ്റിന് ഉപയോഗിക്കാൻ സാധിക്കുക

“8 എടുക്കാൻ ഇനി എം 80 ഇല്ല” ,ആഗസ്റ്റ്- 1 മുതൽ പുതിയ പരിഷ്കാരം ; 2009 -ന് ശേഷം റജിസ്റ്റർ ചെയ്ത വാഹനങ്ങള്‍ മാത്രമായിരിക്കും ഡ്രൈവിങ് ടെസ്റ്റിന് ഉപയോഗിക്കാൻ സാധിക്കുക

തിരുവനന്തപുരം : കേരളത്തില്‍ ഇരുചക്ര വാഹന ലൈസന്‍സ് എടുക്കാന്‍ വ്യാപകമായി ഉപയോഗിച്ചിരുന്ന എം-80 മോട്ടോര്‍ സൈക്കിളുകള്‍ ആഗസ്റ്റ്- 1 മുതല്‍ ഇനി ഉണ്ടാവില്ല.

ഈ പരിഷ്‌കാരം ഇക്കഴിഞ്ഞ മെയ്- 1 മുതലാണ് നടപ്പാക്കാനിരുന്നത്. എന്നാല്‍ ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകളുടെ എതിര്‍പ്പിനെത്തുടര്‍ന്നാണ് പരിഷ്‌കാരം നടപ്പാക്കുന്നത് ആഗസ്റ്റിലേക്ക് നീട്ടിവെയ്ക്കേണ്ടി വന്നത്. മറ്റു സംസ്ഥാനങ്ങള്‍ ഇത് നേരത്തെ നിർത്തിയിരുന്നു.


 

പുതിയ നിയമപ്രകാരം മോട്ടോര്‍ സൈക്കിള്‍ വിത്ത് ഗിയര്‍ വിഭാഗത്തിലെ ലൈസന്‍സ് ലഭിക്കുന്നതിനായി കാല്‍പാദം ഉപയോഗിച്ച്‌ പ്രവര്‍ത്തിപ്പിക്കാവുന്ന ഗിയര്‍ സംവിധാനമുള്ള ഇരുചക്ര വാഹനം തന്നെ വേണം. കൂടാതെ വാഹനത്തിന്റെ എന്‍ജിന്‍ കപ്പാസിറ്റി 95- സിസിയില്‍ കുറയാനും പാടില്ല. ഇരുചക്ര വാഹന ലൈസന്‍സ് എടുക്കാന്‍ എത്തുന്നവര്‍ കഴിഞ്ഞ കുറച്ച്‌ വര്‍ഷങ്ങളായി ഡ്രൈവിംഗ് ടെസ്റ്റിന് ഉപയോഗിച്ചിരുന്ന വാഹനമാണ് എം-80.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡ്രൈവിംഗ് പഠിക്കുന്നവര്‍ക്ക് വളരെ എളുപ്പമായതിനാല്‍ ഇരുചക്ര വാഹന ലൈസന്‍സ് ടെസ്റ്റിനെത്തുന്നവരും ഡ്രൈവിംഗ് സ്‌കൂളുകളും എം-80 മോട്ടോര്‍ സൈക്കിളുകള്‍ വ്യാപകമായി ഉപയോഗിച്ചു പോന്നു. ഭാരവും ഉയരവും കുറവായ ഈ വാഹനം കമ്ബികള്‍ക്കിടയിലൂടെ പെട്ടെന്ന് വളയ്‌ക്കാൻ കഴിയും. അങ്ങനെ എളുപ്പത്തില്‍ 8 എടുക്കാൻ കഴിയുന്നതും വലതുകൈയില്‍ മാറാൻ കഴിയുന്ന ഗിയറും എം -80യെ ഡ്രൈവിങ് സ്കൂളുകാരുടെ പ്രിയ വാഹനമാക്കി മാറ്റി. വെസ്പ, ലാമ്ബട്ര തുടങ്ങി വിസ്മൃതിയിലായ ഇരുചക്രവാഹന പട്ടികയിലേക്ക് ഇനി ബജാജ് എം-80 ഇടംപിടിക്കും. മറ്റ് ഇരുചക്ര വാഹനങ്ങളെ അപേക്ഷിച്ച്‌ എം-80യ്ക്ക് കുറഞ്ഞ ഇന്ധനം മാത്രം മതിയാകും എന്നതും ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകള്‍ക്കിടയില്‍ ഈ വാഹനത്തെ കൂടുതല്‍ സ്വീകാര്യമാക്കി,’

ഉപയോഗിക്കാന്‍ വളരെ എളുപ്പമുള്ള വാഹനമാണ് എം-80 എന്ന് ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകളും പറയുന്നു. ഇവയ്ക്ക് ഭാരവും കുറവാണ്. അതുകൊണ്ട് തന്നെ ഡ്രൈവിംഗ് പഠിക്കാനെത്തുന്നവര്‍ക്കിടയില്‍ വാഹനത്തിന്റെ സ്വീകാര്യത വര്‍ധിക്കുകയും ചെയ്തു.

ബജാജിന്റെ 75-സിസി മാത്രം എൻജിൻ കപ്പാസിറ്റിയുള്ള എം-80 മോട്ടോര്‍ സൈക്കിള്‍ വിപണിയിലെത്തിയ 1986-മുതല്‍ കേരളത്തിലെ മിക്ക ഡ്രൈവിംഗ് സ്‌കൂളുകളിലും എം-80 ഉപയോഗിച്ച്‌ വരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്ബ് കമ്ബനി എം-80യുടെ ഉല്‍പ്പാദനം നിര്‍ത്തി. എന്നാല്‍ ഇപ്പോഴും സംസ്ഥാനത്തെ ഡ്രൈവിംഗ് സ്‌കൂളുകള്‍ എം-80യെ ഒഴിവാക്കിയിട്ടില്ല. ഈ സാഹചര്യത്തില്‍ ഇവയുടെ ഉപയോഗം അവസാനിപ്പിക്കാനാണ് ശ്രമിക്കുന്നതെന്ന് ഡ്രൈവിംഗ് സ്കൂള്‍ ഉടമകളും പറയുന്നു.

ഇത്തരം വാഹനങ്ങളില്‍ ടെസ്റ്റ് പാസായി ലൈസൻസ് എടുക്കുന്നവർ പിന്നീട് നിരത്തില്‍ ഗുരുതരമായ സുരക്ഷാപ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുവെന്ന് കണ്ടാണ് നടപടി. ലൈറ്റ് മോട്ടർവെഹിക്കിള്‍ ടെസ്റ്റിന് ഓട്ടോമാറ്റിക് കാറുകളും വൈദ്യുത കാറുകളും ഉപയോഗിക്കാനും ഇനി പറ്റില്ല. ഗിയറുള്ള വാഹനം തന്നെ വേണം ഡ്രൈവിങ് ടെസ്റ്റിന്. ഓട്ടോമാറ്റിക് വാഹനങ്ങള്‍ ഉപയോഗിച്ച്‌ ഡ്രൈവിങ് ലൈസൻസ് എടുക്കുന്നവർ പിന്നീട് മാനുവല്‍ ഓടിക്കാൻ ശ്രമിക്കുന്നത് അപകടങ്ങളുണ്ടാക്കുന്നുണ്ട് എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഈ നടപടി.

ലൈറ്റ് മോട്ടർ വെഹിക്കിള്‍ വിഭാഗത്തില്‍ ഡ്രൈവിങ് ടെസ്റ്റിനായി ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്ക് 15-വർഷത്തില്‍ അധികം പഴക്കം പാടില്ല എന്നും പുതിയ നിയമത്തിലുണ്ട്. നിലവില്‍ ഡ്രൈവിങ് സ്കൂള്‍ ലൈസൻസില്‍ ചേർത്തിട്ടുള്ള 15- വർഷത്തില്‍ കൂടുതല്‍ പഴക്കമുള്ള വാഹനങ്ങള്‍ മേയ് ഒന്നിനു മുൻപായി നീക്കം ചെയ്യണം പകരം 15 -വർഷത്തില്‍ താഴെ പഴക്കമുള്ള വാഹനങ്ങള്‍ ലൈസൻസില്‍ ചേർക്കണം. ഇതോടെ 2009 -ന് ശേഷം റജിസ്റ്റർ ചെയ്ത വാഹനങ്ങള്‍ മാത്രമായിരിക്കും ഡ്രൈവിങ് ടെസ്റ്റിന് ഉപയോഗിക്കാൻ സാധിക്കുക.