യുവതിയെ ബലം പ്രയോഗിച്ച് കാറിൽ കയറ്റി കഞ്ചാവ് വലിപ്പിച്ചു, വീഡിയോ പകർത്തി; പ്രതികൾ പിടിയിൽ
പത്തനംതിട്ട: യുവതിയെ കാറില്‍ കയറ്റിക്കൊണ്ടുപോയി ബലം പ്രയോഗിച്ച് കഞ്ചാവ് വലിപ്പിക്കുകയും, ശാരീരികമായി അപമാനിക്കുകയും ചെയ്ത കേസില്‍ രണ്ടുപേർ അറസ്റ്റില്‍.
ബലാത്സംഗം, മോഷണം, പോക്സോ തുടങ്ങി നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ കല്ലുപ്പാറ കടമാൻകുളം ചാമക്കുന്ന് കോളനിയില്‍ പ്രവീണ്‍ എന്ന് വിളിക്കുന്ന ബസലേല്‍ സി മാത്യു(37), തിരുവല്ല യമുനാ നഗർ ദർശന ഭവനം വീട്ടില്‍ സ്റ്റോയി വർഗീസ്(30) എന്നിവരെയാണ് കീഴ്വായ്പൂർ പോലീസ് അറസ്റ്റ് ചെയ്തത്. ജൂണ്‍ മൂന്നിന് വൈകിട്ട് നാലേകാല്‍ മണിയോടെ കടമാങ്കുളം ഗവണ്‍മെന്റ് ഹെല്‍ത്ത് സെന്ററിന് സമീപം റോഡില്‍ നിന്നാണ് യുവതിയെ ഒന്നാം പ്രതിയായ പ്രവീണ്‍ ബലം പ്രയോഗിച്ചു കാറില്‍ പിടിച്ചു കയറ്റി കൊണ്ടുപോയത്.
കവിയൂർ ഞാലിക്കണ്ടം പെരുന്തുരുത്തി ഭാഗത്തിലേക്കാണ് കാറോടിച്ചു പോയത്. പിൻസീറ്റിലിരുന്ന പ്രവീണ്‍ വെള്ളക്കടലാസില്‍ പൊതിഞ്ഞ കഞ്ചാവെടുത്ത് യുവതിക്കുനേരെ നീട്ടി വലിക്കാൻ ആവശ്യപ്പെട്ടു. നിരസിച്ചപ്പോള്‍ യുവതിയുടെ ശരീരത്തില്‍ കയറിപ്പിടിച്ച് അപമാനിച്ചു. രണ്ടാം പ്രതി സ്റ്റോയി വർഗീസ് കയ്യിലിരുന്ന കത്തികാട്ടി യുവതിയെ ഭീഷണിപ്പെടുത്തി കഞ്ചാവ് വലിപ്പിക്കുകയായിരുന്നു. ഇയാള്‍ യുവതി കഞ്ചാവ് വലിക്കുന്ന ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ ചിത്രീകരിക്കുകയും ചെയ്തു. പ്രവീണനൊപ്പം യാത്ര പോയില്ലെങ്കില്‍ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തുടർന്ന് വൈകിട്ട് ആറരയോടെ കല്ലൂപ്പാറ പ്രതിഭ ജംഗ്ഷനില്‍ യുവതിയെ ഇറക്കിവിടുകയായിരുന്നു. പിറ്റേന്ന് വൈകിട്ടും പ്രതികള്‍ കാറിലെത്തി കല്ലൂപ്പാറയില്‍ വച്ച് യുവതിയെ അസഭ്യം വിളിക്കുകയും കത്തികാട്ടി ഭീഷണിപ്പെടുത്തുകയും ചെയ്തു. സംഭവത്തെ തുടർന്ന് ഈ മാസം ഏഴിന് കീഴ്‌വായ്‌പ്പൂർ പൊലീസ് സ്റ്റേഷനിലെത്തി യുവതി പരാതി നല്‍കുകയായിരുന്നു. തുടർന്ന് യുവതിയുടെ മൊഴി പ്രകാരം കേസ് രജിസ്റ്റർ ചെയ്ത പൊലീസ്, പ്രതികള്‍ സഞ്ചരിച്ച കാറിനെപ്പറ്റി അന്വേഷിച്ചെങ്കിലും കാര്യമായ വിവരങ്ങള്‍ ഒന്നും കിട്ടിയിരുന്നില്ല.
ഇതിനിടെയാണ് അടൂർ പൊലീസ് രജിസ്റ്റർ ചെയ്ത, ആടുകളെ മോഷ്ടിച്ചുകടത്തിയ കേസില്‍ പിടികൂടിയ പ്രതി യുവതി നല്‍കിയ പരാതിയില്‍ രണ്ടാം പ്രതിയാണെന്ന വിവരം ലഭിച്ചത്. റിമാൻഡില്‍ കഴിഞ്ഞുവരുന്ന ഇയാളുടെ അറസ്റ്റിനായി കീഴ്വായ്പൂർ പൊലീസ്, അടൂർ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയില്‍ അപേക്ഷ നല്‍കി. , തുടർന്ന് പ്രതിയെ ഫോർമല്‍ അറസ്റ്റ് ചെയ്യുകയുമായിരുന്നു. കേസില്‍ മൂന്നാം പ്രതിക്കായുള്ള അന്വേഷണം ഊർജ്ജമാക്കിയിട്ടുണ്ട്.
2007 മുതല്‍ കീഴ്വായ്പൂർ പോലീസ് രജിസ്റ്റർ ചെയ്ത ആറ് കേസുകളിലും, തിരുവല്ല പൊലീസ് സ്റ്റേഷനില്‍ എടുത്ത നാല് കേസുകളിലും, വെച്ചൂച്ചിറ, കോയിപ്രം, ചിങ്ങവനം നൂറനാട് എന്നീ സ്റ്റേഷനുകളിലെ ഓരോന്ന് വീതം കേസുകളിലും പ്രതിയാണ് ബസലേല്‍ സി മാത്യു. കൂടാതെ മല്ലപ്പള്ളി എക്സൈസ് റേഞ്ച് ഓഫീസ് രജിസ്റ്റർ ചെയ്ത കഞ്ചാവ് കേസിലും ഉള്‍പ്പെട്ടിട്ടുണ്ട്. കീഴ്വായ്പൂർ പൊലീസ് സ്റ്റേഷനിലേത് കവർച്ചയ്ക്കും മോഷണത്തിനും പോക്സോ നിയമപ്രകാരമുള്ളതും, ബലാല്‍സംഗത്തിനും, മയക്കുമരുന്ന് കുട്ടികള്‍ക്ക് വില്‍ക്കാൻ കൈവശം വെച്ചതിനും ദേഹോപദ്രവം ഏല്‍പ്പിച്ചതിനും എടുത്ത കേസുകളാണ്.
കഞ്ചാവ് കടത്തല്‍ ദേഹോപദ്രവം ഏല്‍പ്പിക്കല്‍ ലഹളയുണ്ടാക്കല്‍ സർക്കാർ ഉദ്യോഗസ്ഥരെ പരിക്കേല്‍പ്പിക്കല്‍ തുടങ്ങിയ കുറ്റകൃത്യങ്ങള്‍ക്ക് എടുത്തതാണ് തിരുവല്ലയിലെ കേസുകള്‍. സമാന സ്വഭാവം ഉള്ളതാണ് ബാക്കിയുള്ള കേസുകളും. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു. തിരുവല്ല ഡി വൈ എസ് പി എസ് അഷാദിന്റെ മേല്‍നോട്ടത്തില്‍, കീഴ്‌വായ്‌പ്പൂർ പൊലീസ് ഇൻസ്‌പെക്ടർ വിപിൻ ഗോപിനാഥിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസില്‍ അന്വേഷണം നടത്തുന്നത്. എസ് ഐമാരായ സതീഷ് ശേഖർ, പി പി മനോജ് കുമാർ തുടങ്ങിയവരടങ്ങിയ പ്രത്യേകസംഘമാണ് രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തത്.