play-sharp-fill
ജനനായകനൊപ്പം ആവേശം നിറച്ച് തോമസ് ചാഴിക്കാടൻ: പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടിക്കൊപ്പം ജനമുന്നേറ്റമായി സ്ഥാനാർത്ഥി

ജനനായകനൊപ്പം ആവേശം നിറച്ച് തോമസ് ചാഴിക്കാടൻ: പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടിക്കൊപ്പം ജനമുന്നേറ്റമായി സ്ഥാനാർത്ഥി

സ്വന്തം ലേഖകൻ

കോട്ടയം: തിരഞ്ഞെടുപ്പ് പര്യടനത്തിന്റെ ആവേശം വോട്ടർമാരിലേയ്‌ക്കെത്തിക്കാൻ ജനനായകനൊപ്പം ഒരു ദിവസം മാറ്റി വച്ച് യുഡിഎഫ് സ്ഥാനാർത്തി തോമസ് ചാഴിക്കാടൻ. എ.ഐസിസി ജനറൽ സെക്രട്ടറിയും മുൻ മുഖ്യമന്ത്രിയുമായ ഉമ്മൻചാണ്ടിക്കൊപ്പമായിരുന്നു ഇന്നലെ ഏതാണ്ട് മുഴുവൻ സമയവും സ്ഥാനാർത്ഥിയുടെ പര്യടനം. പുതുപ്പള്ളി മണ്ഡലത്തിലെ ഭൂരിപക്ഷം ഇരട്ടിയാക്കുമെന്ന് ഉറപ്പിച്ച് പ്രവർത്തതരും ആവേശത്തോടെ സ്ഥാനാർത്ഥിയ്ക്കും ഉമ്മൻചാണ്ടിയ്ക്കുമൊപ്പം അണിനിരന്നതോടെ തിരഞ്ഞെടുപ്പ് ആവേശം സാധാരണക്കാരിലേയ്ക്കും എത്തി.
ഇന്നലെ രാവിലെ പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്‌സ് പള്ളിയിൽ ഉമ്മ്ൻചാണ്ടിക്കൊപ്പം ആരാധനയിൽ പങ്കെടുത്തുകൊണ്ടായിരുന്നു തോമസ് ചാഴിക്കാടന്റെ ഇന്നലത്തെ പ്രചാരണ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടത്. തുടർന്ന് അയർക്കുന്നം മണ്ഡലത്തിൽ പ്രവർത്തകർക്കൊപ്പം ചാഴിക്കാടൻ പ്രചാരണ രംഗത്ത് സജീവമായി. നൂറുകണക്കിന് പ്രവർത്തകർക്കൊപ്പം വിവിധ സ്ഥലങ്ങളിൽ പര്യടനം നടത്തി. വീടുകളിലും, ആരാധനാലയങ്ങളിലും, വിവിധ ഫാക്ടറികളിലും സ്ഥാപനങ്ങളിലും നേരിട്ടെത്തിയ സ്ഥാനാർത്ഥി വോട്ടർമാരുമായി സംവാദിക്കുന്നതിന്‌
സമയം കണ്ടെത്തി.
തുടർന്ന് കടുത്തുരുത്തി, കോട്ടയം, വൈക്കം എന്നിവിടങ്ങളിലെ മരണവീടുകളിൽ സന്ദർശനം നടത്തിയ സ്ഥാനാർത്ഥി ഇവിടെ വിവിധ യോഗങ്ങളിൽ പങ്കെടുത്തു. ഉച്ചയ്ക്ക് ശേഷം പുതുപ്പള്ളി നിയോജക മണ്ഡലം കൺവൻഷനിൽ പങ്കെടുത്തു. പാമ്പാടിയിൽ നടന്ന കൺവൻഷൻ ഉമ്മൻചാണ്ടി എംഎൽഎ ഉദ്ഘാടനം ചെയ്തു. തുടർന്ന് പുതുപ്പള്ളിയിലെ വിവിധ സ്ഥലങ്ങളിൽ വീണ്ടും പ്രചാരണത്തിൽ ഏർപ്പെട്ടു.
ഇന്ന് (മാർച്ച് 25 തിങ്കളാഴ്ച ) രാവിലെ മുതൽ വൈക്കം മണ്ഡലത്തിലാണ് സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. ഇവിടെ ആദ്യ ഘട്ട പ്രചാരണം പൂർത്തിയാക്കിയ ശേഷം ഉച്ചയ്ക്ക് പുതുപ്പള്ളിയിലേയ്ക്ക് മടങ്ങിയെത്തും. തുടർന്ന് ഇവിടെ നടക്കുന്ന മണ്ഡലം കൺവൻഷനുകളിൽ സ്ഥാനാർത്ഥി പങ്കെടുക്കും. ഇന്നും നാളെയും പുതുപ്പള്ളി മണ്ഡലം കൺവൻഷനുകൾ പൂർത്തിയാക്കേണ്ടതുണ്ട്. ഈ കൺവൻഷനുകളിലാണ് സ്ഥാനാർത്ഥി ഉമ്മൻചാണ്ടിയ്‌ക്കൊപ്പം പങ്കെടുക്കുക.