അവയവക്കടത്ത്: അന്വേഷണം തമിഴ്‌നാട്ടിലേക്ക്; ഇരകളെയും സംഘത്തിലെ കണ്ണികളെയും കണ്ടെത്താന്‍ ഊർജ്ജിത ശ്രമം ; അവയവക്കടത്തിനായി മനുഷ്യക്കടത്തും നടത്തിയിരുന്നതായി സൂചന

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: അവയവക്കച്ചവട കേസില്‍ അന്വേഷണം തമിഴ്നാട്ടിലേക്ക് വ്യാപിപ്പിക്കുന്നു. പിടിയിലായ സബിത്തിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം വ്യാപിപ്പിക്കുന്നത്. അവയവക്കടത്തില്‍ കൂടുതല്‍ ഇരകളെ കണ്ടെത്തുകയാണ് പൊലീസിന്റെ ലക്ഷ്യം. അവയവക്കടത്തിനായി മനുഷ്യക്കടത്തും നടത്തിയിരുന്നതായി സബിത്ത് അന്വേഷണസംഘത്തോട് വ്യക്തമാക്കിയിരുന്നു.

സംഘത്തിലെ കണ്ണികളും ഇരകളും തമിഴ്നാട്ടില്‍ ഉണ്ടെന്നാണ് പൊലീസിന്റെ നിഗമനം. പ്രത്യേക അന്വേഷണ സംഘം തമിഴ്‌നാട്ടിലെത്തിയിട്ടുണ്ട്. ഇരകളെ കണ്ടെത്തി മൊഴിയെടുക്കുകയും, കണ്ണികളെക്കുറിച്ച് കൂടുതല്‍ അന്വേഷണവും സംഘം നടത്തും. ബംഗളൂരുവിലും ഹൈദരാബാദിലും ആവശ്യമെങ്കില്‍ പരിശോധന നടത്തുമെന്ന് അന്വേഷണസംഘം അറിയിച്ചു. സബിത്തിന്റെ അക്കൗണ്ട് വിവരങ്ങള്‍ പൊലീസ് പരിശോധിച്ചു വരികയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വൃക്ക നല്‍കിയവരും സ്വീകരിച്ചവരും ഏറെയും അന്യസംസ്ഥാനക്കാരാണെന്ന് സബിത്ത് പൊലീസിനോട് വ്യക്തമാക്കിയിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ അനുഭവിച്ചിരുന്നവരെ ലക്ഷ്യമിട്ടാണ് അവയവക്കടത്ത് സംഘം പ്രവര്‍ത്തിച്ചിരുന്നത്. സംഘത്തിന്റെ സാമ്പത്തിക ഇടപാടുകള്‍ കൈകാര്യം ചെയ്യുന്നത് സജിത്താണെന്നാണ് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

കൊച്ചി സ്വദേശിയായ മധു കേസിലെ പ്രധാന കണ്ണിയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഹൈദരാബാദ് കേന്ദ്രീകരിച്ചുള്ള സംഘമാണ് അവയവക്കടത്തിനു പിന്നിലെന്നാണ് സാബിത്തില്‍നിന്ന് ലഭിച്ച വിവരം. അവയവക്കടത്ത് കേസില്‍ കൊച്ചി പാലാരിവട്ടം സ്വദേശി സജിത്ത് ശ്യാം കൂടി പിടിയിലായിട്ടുണ്ട്. പിടിയിലായ സജിത്ത് ശ്യാമിനെ കസ്റ്റഡിയില്‍ വാങ്ങുന്നതിന് നാളെ അപേക്ഷ സമര്‍പ്പിക്കുമെന്ന് അന്വേഷണസംഘം അറിയിച്ചു.