Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

തിരുവനന്തപുരം: തൊഴിലാളികളുടെ അവകാശ സംരക്ഷണം ഉറപ്പാക്കുന്നതിന് തോട്ടം മേഖലയില്‍ ഊര്‍ജ്ജിത പരിശോധനക്കൊരുങ്ങി തൊഴില്‍ വകുപ്പ്. ഇതിനായി വകുപ്പ് പ്രത്യേക മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി. ലയങ്ങളുടെ ശോച്യാവസ്ഥ, അടിസ്ഥാന സൗകര്യങ്ങളായ കുടിവെള്ളം, റോഡ്, ചികിത്സാ സംവിധാനങ്ങള്‍, അംഗന്‍വാടികള്‍,കളിസ്ഥലം, കമ്മ്യൂണിറ്റി സെന്റര്‍ എന്നിവ പരിശോധനയുടെ പ്രധാന പരിഗണനകളായിരിക്കുമെന്ന് ഇത് സംബന്ധിച്ച പുറത്തിറക്കിയ സര്‍ക്കുലറില്‍ ലേബര്‍ കമ്മിഷണര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ അറിയിച്ചു. ലയങ്ങളുടെ സുരക്ഷിതാവസ്ഥയും കുറ്റമറ്റ ശുചീകരണ സംവിധാനങ്ങളും ഉറപ്പാക്കുന്നതിന് പ്രാഥമിക പരിഗണന നല്‍കുമെന്നും കമ്മിഷണര്‍ അറിയിച്ചു.

തോട്ടങ്ങളില്‍ കൃത്യമായ ഇടവേളകളില്‍ പരിശോധന നടത്തണമെന്നും കൂടുതല്‍ തൊഴിലാളികളെ നേരില്‍ കണ്ട് മിനിമം വേതനം, ലയങ്ങള്‍, അര്‍ഹമായ അവധികള്‍ അടക്കമുള്ള മറ്റ് ആനുകൂല്യങ്ങള്‍ തുടങ്ങി നിയമപരമായ എല്ലാ തൊഴില്‍ അവകാശങ്ങളും ലഭ്യമാക്കുന്നുണ്ടെന്ന് പ്ലാന്റേഷന്‍ ഇന്‍സ്പെക്ടര്‍മാര്‍ ഉറപ്പുവരുത്തണമെന്നും സര്‍ക്കുലര്‍ വ്യക്തമാക്കുന്നു. തൊഴില്‍ നിയമ ലംഘനങ്ങള്‍ കണ്ടെത്തുന്ന പക്ഷം വിശദാംശങ്ങള്‍ തൊഴിലുടമകളെ വ്യക്തമായി ധരിപ്പിച്ച് അടിയന്തിര പ്രശ്ന പരിഹാരം ഉറപ്പാക്കേണ്ടതും വീഴ്ച ഉണ്ടായാല്‍ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കേണ്ടതുമാണ്. ഇത് സംബന്ധിച്ച പ്രതിമാസ റിപ്പോര്‍ട്ട് അഞ്ചാം തിയതിക്കകം ക്രോഡീകരിച്ച് പ്ലാന്റേഷന്‍ ചീഫ് ഇന്‍സ്‌പെക്ടര്‍ ലേബര്‍ കമ്മിഷണര്‍ക്ക് നല്‍കുകയും പരിശോധന പൂര്‍ത്തിയായി 72 മണിക്കൂറിനുള്ളില്‍ ലേബര്‍ കമ്മിഷണറേറ്റ് ഓട്ടോമേഷന്‍ സിസ്റ്റത്തില്‍ പരിശോധനാ റിപ്പോര്‍ട്ട് അപ് ലോഡ് ചെയ്യുകയും വേണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മഴക്കാല ശുചീകരണത്തിന്റെ ഭാഗമായി ലയങ്ങള്‍ നേരിട്ട് പരിശോധിച്ച് അറ്റകുറ്റപ്പണികള്‍ ആവശ്യമെങ്കില്‍ മാനേജ്മെന്റ് മുഖേന നടപടി സ്വീകരിക്കണം. ശുചീകരണ സംവിധാനങ്ങള്‍ കുറ്റമറ്റതാണെന്ന് ഉറപ്പാക്കണം. പരിശോധനയില്‍ കണ്ടെത്തുന്ന തൊഴില്‍ നിയമലംഘനങ്ങള്‍, ആയത് പരിഹരിക്കുന്നതിനുള്ള സമയപരിധി, സ്വീകരിക്കേണ്ട നടപടികള്‍, തുടര്‍ നോട്ടീസുകളുണ്ടാവുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കേണ്ടതിന്റെ ആവശ്യകത,രേഖകള്‍ ഹാജരാക്കുന്നതിനുള്ള തീയതിതുടങ്ങിയ എല്ലാ കാര്യങ്ങളും മാനേജ്‌മെന്റ് പ്രതിനിധികളെ വ്യക്തമായി ധരിപ്പിക്കേണ്ടതും ഹിയറിംഗ് തീയതി മുന്‍കൂട്ടി അറിയിച്ച് ഹിയറിംഗ് നടത്തി പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടിട്ടുണ്ടെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഉറപ്പാക്കേണ്ടതുമാണ്.

നിയമങ്ങള്‍ ലംഘനങ്ങള്‍ പരിഹരിക്കുന്നതിന് പരമാവധി അവസരവും സഹായവും തൊഴിലുടമയ്ക്ക് നല്‍കുന്നതിനൊപ്പം തൊഴിലാളികള്‍ക്ക് അര്‍ഹമായ പരിരക്ഷ ഉറപ്പു വരുത്തേണ്ടതും വ്യാവസായിക വളര്‍ച്ചയെന്ന സംസ്ഥാന താല്‍പര്യം സംരക്ഷിക്കേണ്ടതുമാണ്. റോഡ്, ചികിത്സാസൗകര്യ സംവിധാനങ്ങള്‍,അംഗന്‍വാടി,കമ്മ്യൂണിറ്റി സെന്റര്‍ ,കളിസ്ഥലം തുടങ്ങിയ അടിസ്ഥാന വികസനപ്രവര്‍ത്തനങ്ങള്‍ നടപ്പാക്കിയിട്ടില്ലെങ്കില്‍ മാനേജ്‌മെന്റ് ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് പദ്ധതി നടത്തിപ്പിന് നിരാക്ഷേപ പത്രം നല്‍കിയിട്ടുണ്ടോയെന്നു പരിശോധിച്ച് ഉറപ്പു വരുത്തണം. എസ്റ്റ്‌റ്റേറ്റ് പ്രവര്‍ത്തനത്തെ ബാധിക്കാത്ത തരത്തിലാവണം പരിശോധന. നിയമപ്രകാരമുള്ള ഉദ്യോഗസ്ഥര്‍ മാത്രമാണ് പരിശോധന നടത്തുന്നതെന്ന് പ്ലാന്റേഷന്‍ ചീഫ് ഇന്‍സ്‌പെക്ടര്‍ ഉറപ്പാക്കണമെന്നും സര്‍ക്കുലര്‍ നിര്‍ദ്ദേശിക്കുന്നു.