
അസഹനീയമായ ദുർഗന്ധം! മാലിന്യം നിറഞ്ഞ് പാലാ ളാലം തോട് ; നടപടിയെടുക്കാതെ അധികൃതർ
കോട്ടയം : പാലാ ളാലം തോട്ടിൽ മാലിന്യങ്ങൾ കെട്ടിക്കിടന്ന് ദുർഗന്ധം വമിക്കുന്നു, മാലിന്യം തള്ളുന്നത് നഗരസഭയുടെ മൂക്കിൻ തുമ്പത്തായിട്ടും നടപടിയെടുക്കാതെ അധികൃതർ. മാലിന്യങ്ങൾ അടിഞ്ഞു കൂടി ഒഴുക്ക് നഷ്ടപ്പെട്ട നിലയിലാണ് പാലാ ളാലം തോട്. ഏറെ നാളായ് ഇതു തന്നെയാണ് തോടിൻ്റെ അവസ്ഥ.
പാലായിൽ മാത്രമല്ല കോട്ടയം നഗരത്തിൻ്റെ പല ഭാഗങ്ങളിലെയും സ്ഥിതി ഇതുതന്നെയാണ്. രാഷ്ട്രീയക്കാരുടേയും അധികാരികളുടേയും ശ്രദ്ധയിൽപ്പെടുത്തിയിട്ടും ഇന്നേവരെ ഈ പ്രശ്നത്തിന് പരിഹാരം കണ്ടെത്താനായിട്ടില്ല. നാട്ടിൽ കുടിവെള്ള പ്രശ്നം രൂക്ഷമാവുന്ന സാഹചര്യത്തിലാണ് തണ്ണീർ തടങ്ങളേയും നീർച്ചാലുകളേയും നശിപ്പിച്ചു കൊണ്ട് ആളുകൾ മാലിന്യങ്ങൾ നിക്ഷേപിക്കുന്നത്.
പാലാ നഗരസഭാ ഓഫീസിൽ നിന്നും നോക്കിയാൽ കാണാവുന്ന ളാലം തോട്ടിലാണ് മാലിന്യങ്ങൾ തിങ്ങി നിറഞ്ഞ് കിടക്കുന്നത്. പാലത്തിന് മറുവശം കെട്ടിക്കിടക്കുന്ന വെള്ളത്തിൽ വ്യാപാര സ്ഥാപനങ്ങളിൽ നിന്നുള്ള മാലിന്യങ്ങളും തള്ളുന്നുണ്ട്. തെർമോക്കോളും കുപ്പികളുമടക്കം പ്ലാസ്റ്റിക് മാലിന്യങ്ങളും ഇക്കൂട്ടത്തിലുണ്ട്. നഗരത്തിൽ 2 ദിവസമായി ചെറിയ മഴകൂടി പെയ്‌തതോടെ തോട്ടിലെ മാലിന്യം മൊത്തം ഒഴുകിയെത്തിയത് മീനച്ചിലാറ്റിലേക്കാണ്. ളാലം ജംഗ്ഷനിൽ ബസ്റ്റോപ്പിനോട് ചേർന്നുള്ള ഭാഗത്ത് നിന്നാണ് പലരും മാലിന്യം ആറ്റിലേയ്ക്ക് വലിച്ചെറിയുന്നത്. നദികളും തോടുകളും നീർച്ചാലുകളും മാലിന്യം തള്ളാനുള്ള ഇടമല്ല എന്ന തിരിച്ചറിവ് ഇപ്പോഴും പലർക്കുമില്ലാത്തതാണ് ഇത്തരം ദുരവസ്ഥകളിലേയ്ക്ക് നയിക്കുന്നത്. നഗരസഭയുടെ തൊട്ടടുത്തായിട്ടും അധികൃതർ യാതൊരു നടപടിയും സ്വീകരിക്കാത്തതിനെതിരെ നാട്ടുകാരുടെ ഭാഗത്ത് നിന്ന് രൂക്ഷ വിമർശനമാണ് ഉയരുന്നത്
Whatsapp Group 1 | Whatsapp Group 2 |Telegram Group
