ഏറ്റുമാനൂർ – അതിരമ്പുഴ റോഡില്‍ അപകടത്തില്‍പ്പെട്ട കാര്‍ റോഡരികില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍; രണ്ടു തവണ പോലീസില്‍ വിവരമറിയിച്ചെങ്കിലും ഫലമുണ്ടായില്ലെന്ന് പരാതി; ദുരിതത്തിലായി യാത്രക്കാർ
ഏറ്റുമാനൂർ: അപകടത്തില്‍പ്പെട്ട കാർ റോഡരികില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍.
രണ്ട് ആഴ്ചയിലേറെയായി റോഡരികില്‍ കിടക്കുന്ന കാർ സ്ഥലത്തുനിന്നു നീക്കാൻ നടപടിയില്ല.
രണ്ടു തവണ പോലീസില്‍ വിവരമറിയിച്ചെങ്കിലും ഫലമുണ്ടായില്ല.
ഏറ്റുമാനൂർ – അതിരമ്പുഴ റോഡില്‍ കോടതിപ്പടിക്കും മനയ്ക്കപ്പാടത്തിനുമിടയിലാണ് കാർ കിടക്കുന്നത്. രണ്ടാഴ്ച മുൻപാണ് ഇവിടെ അപകടമുണ്ടായത്. ലോട്ടറി വില്‍പനക്കാരിയില്‍നിന്ന് ലോട്ടറി വാങ്ങാൻ നിർത്തിയ ഓട്ടോറിക്ഷയില്‍ കാർ ഇടിക്കുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണംവിട്ട കാർ സമീപത്തെ മതിലില്‍ ഇടിച്ചുകയറിയാണ് നിന്നത്. കാറിന്റെ മുൻഭാഗം തകർന്നു. പിൻചക്രം റോഡിലേക്ക് ഇറങ്ങി നില്ക്കുന്ന നിലയിലാണ്. റോഡിന് വളവുള്ള ഭാഗമായതിനാല്‍ അപകട ഭീതിയുമുണ്ട്.
ഒരേ സമയം ഇരുദിശകളിലേക്കുമുള്ള വാഹനങ്ങള്‍ കടന്നുപോകുന്നതിന് തടസമുണ്ട്. റോഡില്‍ വെളിച്ചമില്ലാത്തതിനാല്‍ രാത്രിയില്‍ കാർ കിടക്കുന്നത് കാണാൻ സാധിക്കുന്നില്ല.
അപകടം ഉണ്ടായപ്പോള്‍ പോലീസ് സ്ഥലത്ത് എത്തിയിരുന്നെന്ന് നാട്ടുകാർ പറഞ്ഞു. അപകടത്തില്‍ പരിക്കുപറ്റിയ ലോട്ടറി വില്പനക്കാരിയെ ആശുപത്രിയില്‍ കൊണ്ടുപോയ ശേഷം പോലീസ് മടങ്ങി. എന്നാല്‍ റോഡില്‍നിന്ന് കാർ നീക്കിയിടാൻ നടപടി സ്വീകരിച്ചില്ല. അപകടത്തില്‍പ്പെട്ട ഓട്ടോറിക്ഷ ഒരാഴ്ചയ്ക്കുശേഷം ഉടമസ്ഥർ കൊണ്ടുപോയി. കാറിന്റെ ഉടമസ്ഥർ ഇനിയും എത്തിയിട്ടില്ല.