play-sharp-fill
എസ്ഡിപിഐയുടെ പരസ്യപിന്തുണ കോണ്‍ഗ്രസിന് ദേശീയ തലത്തില്‍ തിരിച്ചടിയാകുമോ ; കോണ്‍ഗ്രസിന് എസ്ഡിപിഐ പിന്തുണ നല്‍കുന്നത് തീവ്രവാദത്തോട് സന്ധി ചെയ്യലാണെന്ന് ആരോപണം; രാഹുല്‍ ഗാന്ധി മുസ്ലിം ഭൂരിപക്ഷ മണ്ഡലത്തില്‍ മത്സരിക്കുന്നു എന്നത് ചർച്ചയാക്കാൻ എസ്ഡിപിഐ യുഡിഎഫിന് പിന്തുണ നല്കിയത് ആയുധമാക്കി ബിജെപി; ആരുടെയും വേട്ട് വേണ്ടെന്ന് പറയില്ലെന്ന് കോണ്‍ഗ്രസ്

എസ്ഡിപിഐയുടെ പരസ്യപിന്തുണ കോണ്‍ഗ്രസിന് ദേശീയ തലത്തില്‍ തിരിച്ചടിയാകുമോ ; കോണ്‍ഗ്രസിന് എസ്ഡിപിഐ പിന്തുണ നല്‍കുന്നത് തീവ്രവാദത്തോട് സന്ധി ചെയ്യലാണെന്ന് ആരോപണം; രാഹുല്‍ ഗാന്ധി മുസ്ലിം ഭൂരിപക്ഷ മണ്ഡലത്തില്‍ മത്സരിക്കുന്നു എന്നത് ചർച്ചയാക്കാൻ എസ്ഡിപിഐ യുഡിഎഫിന് പിന്തുണ നല്കിയത് ആയുധമാക്കി ബിജെപി; ആരുടെയും വേട്ട് വേണ്ടെന്ന് പറയില്ലെന്ന് കോണ്‍ഗ്രസ്

സ്വന്തം ലേഖകൻ 

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എസ്ഡിപിഐയുടെ പരസ്യപിന്തുണ കോണ്‍ഗ്രസിന് ദേശീയ തലത്തില്‍ തിരിച്ചടിയാകുമോ എന്ന ആശങ്ക ശക്തം.കോണ്‍ഗ്രസിനെതിരെ പ്രചരിപ്പിക്കാൻ കിട്ടിയ പുതിയ ആയുധമാക്കുകയാണ് ബിജെപി. ദേശീയ തലത്തില്‍ കോണ്‍ഗ്രസിന് എസ്ഡിപിഐ പിന്തുണ നല്‍കുന്നത് തീവ്രവാദത്തോട് സന്ധി ചെയ്യലാണെന്നാണ് ആരോപണം. രാഹുല്‍ഗാന്ധി എസ്ഡിപിഐ പിന്തുണ വാങ്ങുന്നു എന്ന പ്രചാരണമാണ് ദേശീയ തലത്തില്‍ ശക്തമാക്കുന്നു.


തീവ്രവാദികളുമായി കോണ്‍ഗ്രസ് സന്ധി ചെയ്‌തെന്ന് ബിജെപി കേന്ദ്ര നേതൃത്വം ആരോപിച്ചു. ബിജെപിയുടെ ധ്രുവീകരണ നീക്കം തല്ക്കാലം അവഗണിക്കാനാണ് എഐസിസി നേതാക്കള്‍ക്കിടയിലെ ധാരണ. കഴിഞ്ഞ തവണ രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോയില്‍ കണ്ട മുസ്ലിം ലീഗ് പതാക വടക്കേ ഇന്ത്യയില്‍ എൻഡിഎ പ്രചാരണ ആയുധമാക്കിയിരുന്നു. അമേഠിയിലെ രാഹുല്‍ ഗാന്ധിയുടെ പരാജയത്തിലും ഈ പ്രചാരണം ഒരു ഘടകമായിരുന്നു. സമാന ദൃശ്യങ്ങള്‍ ഇന്ന് വയനാട്ടില്‍ ഒഴിവാക്കാൻ കോണ്‍ഗ്രസ് നേതാക്കള്‍ തീരുമാനിച്ചത് ഈ സാഹചര്യത്തിലാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍ രാഹുല്‍ ഗാന്ധി മുസ്ലിം ഭൂരിപക്ഷ മണ്ഡലത്തില്‍ മത്സരിക്കുന്നു എന്നത് ചർച്ചയാക്കാൻ എസ്ഡിപിഐ യുഡിഎഫിന് പിന്തുണ നല്കിയത് ആയുധമാക്കുകയാണ് ബിജെപി. തീവ്രവാദികളുമായി കോണ്‍ഗ്രസ് ചേരുന്നു എന്ന് അമിത് ഷാ കർണ്ണാടകയില്‍ പറഞ്ഞു. ഇന്ന് ബിജെപി ആസ്ഥാനത്ത് വാർത്താസമ്മേളനം നടത്തിയ ജനറല്‍ സെക്രട്ടറി വിനോദ് താവ്‌ഡെയും കേരളത്തിന്റെ ചുമതലയുള്ള പ്രകാശ് ജാവദേക്കറും ഈ ആരോപണം ആവർത്തിച്ചു.

എസ്ഡിപിഐയുമായി ചർച്ച നടത്തിയിട്ടില്ലെന്നും ആരുടെ വോട്ടും വേണ്ടെന്ന് പറയില്ലെന്നുമാണ് കെപിസിസി നിലപാട്. ദേശീയ തലത്തില്‍ ഈ വിഷയത്തിലും വെറുതെ കുരുങ്ങേണ്ട എന്നാണ് കോണ്‍ഗ്രസ് ആലോചന. അതേസമയം കർണാടകത്തില്‍ അടക്കം വിഷയം ബിജെപി പ്രചരണായുധം ആക്കുന്നുണ്ട്. രാമനഗരയിലെ ബിജെപി റാലിയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് എസ്ഡിപിഐ വിഷയം ആയുധമാക്കി രംഗത്തുവന്നത്. ‘ ഒരുവശത്ത് ബെംഗളൂരുവില്‍ സ്ഫോടനങ്ങള്‍ നടക്കുന്നു. മറുവശത്ത് എസ്ഡിപിഐ കോണ്‍ഗ്രസിനെ പിന്തുണച്ചു എന്ന വാർത്ത കേള്‍ക്കുന്നു. ഇത് ശരിയാണെങ്കില്‍ കോണ്‍ഗ്രസ് ഭരണത്തിന് കീഴില്‍ കർണാടകയിലെ ജനങ്ങള്‍ എങ്ങനെ സുരക്ഷിതരായിരിക്കും?”, അമിത് ഷാ ചോദിച്ചു.

എസ്ഡിപിഐ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുന്നതില്‍ തനിക്ക് ഞെട്ടലില്ലെന്ന് പറഞ്ഞ അമിത് ഷാ, വർഗീയവാദികളുടെ പിന്തുണയോടെ കോണ്‍ഗ്രസ് വർഷങ്ങളായി ദേശവിരുദ്ധ പ്രചാരണങ്ങളില്‍ ഏർപ്പെടുകയാണെന്നും ആരോപിച്ചു. ലോക്സഭ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ സ്ഥാനാർത്ഥികളെ നിർത്തില്ലെന്നും യുഡിഎഫിനെ പിന്തുണയ്ക്കുമെന്നും എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്റഫ് മൗലവി അറിയിച്ചിരുന്നു. ദേശീയ തലത്തില്‍ ബിജെപി വിരുദ്ധ ‘ഇന്ത്യ’ മുന്നണിക്ക് നേതൃത്വം നല്‍കുന്ന പാർട്ടിയാണ് കോണ്‍ഗ്രസ്. ആ നിലയിലാണ് യുഡിഎഫിന് മുൻഗണന നല്‍കുവാൻ തീരുമാനിച്ചതെന്നും അഷ്റഫ് മൗലവി പറഞ്ഞു.

എന്നാല്‍, എസ്ഡിപിഐ പിന്തുണ തള്ളി കെപിസിസി അധ്യക്ഷൻ വി ഡി സതീശൻ രംഗത്തെത്തി. എസ്ഡിപിഐയുമായി യാതൊരു സഖ്യവുമില്ലെന്നും തീവ്രവാദ നിലപാടുള്ള ഒരു സംഘടനയുമായി കോണ്‍ഗ്രസിന് ബന്ധമില്ലെന്നും അവരുമായി ചർച്ച നടത്തിയിട്ടില്ലെന്നും വി ഡി സതീശൻ പറഞ്ഞിരുന്നു. കഴിഞ്ഞ നിയസഭാ തിരഞ്ഞെടുപ്പില്‍ എസ്ഡിപിഐയുമായി സഖ്യം ഉണ്ടാക്കിയത് സിപിഎം ആണ്. ബിജെപിക്ക് രാജ്യത്ത് ബദല്‍ എന്ന നിലയില്‍ കോണ്‍ഗ്രസിന് പലരും പിന്തുണ നല്‍കുന്നുണ്ടെന്നും സതീശൻ പറഞ്ഞു. സിപിഎമ്മിന് പിന്തുണ നല്‍കുമ്ബോള്‍ മതേതരവാദിയാകുന്നു, യുഡിഎഫിന് പിന്തുണയെന്ന് പറഞ്ഞാല്‍ തീവ്രവാദിയാകുന്നു. സിപിഎം ആണോ ഈ സർട്ടിഫിക്കറ്റ് കൊടുക്കുന്നതെന്നും സതീശൻ ചോദിച്ചിരുന്നു.

2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എട്ട് സീറ്റുകളില്‍ മത്സരിച്ച എസ്ഡിപിഐക്ക് 80,111 വോട്ടാണ് ആകെ കിട്ടിയത്. 0.4 ശതമാനമാണ് എസ്ഡിപിഐക്ക് കിട്ടിയ വോട്ടുവിഹിതം. കണ്ണൂർ, വടകര, വയനാട്, മലപ്പുറം, പാലക്കാട്, ചാലക്കുടി, ആലപ്പുഴ, ആറ്റിങ്ങല്‍ എന്നീ മണ്ഡലങ്ങളിലാണ് പാർട്ടി മത്സരിച്ചത്. കണ്ണൂർ 8139, വടകര 5543, വയനാട് 5424, മലപ്പുറം 19095, പൊന്നാനി 18114, പാലക്കാട് 5746, ചാലക്കുടി 4685, എറണാകുളം 4309, ആലപ്പുഴ 1125, ആറ്റിങ്ങല്‍ 5428 എന്നിങ്ങനെയാണ് എസ്ഡിപിഐയ്ക്ക് ലഭിച്ച വോട്ടുകള്‍.

2014 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എസ്ഡിപിഐ കൂടുതല്‍ വോട്ടുകള്‍ നേടിയത് മലപ്പുറം, പൊന്നാനി മണ്ഡലങ്ങളിലാണ്. മലപ്പുറത്ത് 47,853 വോട്ടും പൊന്നാനിയില്‍ 26,640 വോട്ടുമാണ് നേടിയത്. 2014 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എസ്ഡിപിഐ കൂടുതല്‍ വോട്ട് നേടിയത് മലപ്പുറം, പൊന്നാനി മണ്ഡലങ്ങളിലാണ്. മലപ്പുറത്ത് 47,853 വോട്ടും പൊന്നാനിയില്‍ 26,640 വോട്ടുമാണ് എസ്ഡിപിഐ നേടിയത്. കോട്ടയം 3,513, തിരുവനന്തപുരം 4,820, മാവേലിക്കര 8,946, തൃശൂർ 6,894, ആലത്തൂർ 7,820, കാസർകോട് 9,713, ആറ്റിങ്ങല്‍ 11,225, കൊല്ലം 12,812, പത്തനംതിട്ട 11,353, ആലപ്പുഴ 10,993 ഇടുക്കി 10,401, എറണാകുളം 14,825, ചാലക്കുടി 14,386, പാലക്കാട് 12,504, കോഴിക്കോട് 10,596, വയനാട് 14,326, വടകര 15,058, കണ്ണൂർ 19,170 എന്നിങ്ങനെയാണ് എസ്ഡിപിഐക്ക് ലഭിച്ച വോട്ടുകള്‍.