രഞ്ജി ട്രോഫി ക്രിക്കറ്റില്‍ മുംബൈക്കെതിരെ കേരളത്തിന് 232 റണ്‍സ് തോല്‍വി ; അവസാനദിനം ബാറ്റിങ് തുടങ്ങിയ ആതിഥേയർ 94 റണ്‍സിന് പുറത്തായി.
തിരുവനന്തപുരം : കേരള ക്യാപ്റ്റൻ സഞ്ജു സാംസണ്‍ 15 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. രോഹൻ എസ് കുന്നുമ്മല്‍ 26 റണ്‍സ്, ജലജ് സക്‌സേന 16 റണ്‍സെടുത്ത് പുറത്തായി. 327 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന കേരളം അവസാന ദിനം ആദ്യ സെഷനില്‍ തന്നെ തകർന്നടിയുകയായിരുന്നു. സന്ദർശകർക്കായി ഷംസ് മുലാനി അഞ്ച് വിക്കറ്റ് നേടി. ധവാല്‍ കുല്‍ക്കർണിയും തനുഷ് കൊടിയാനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. തിരുവനന്തപുരം സെന്റ് സേവ്യേർസ് കോളജ് ഗ്രൗണ്ടിലാണ് മത്സരം നടന്നത്. സ്‌കോർ മുംബൈ 251, 319, കേരളം 244, 94.
നാലാം ദിനം വിക്കറ്റ് നഷ്ടമില്ലാതെ 24 റണ്‍സെന്ന സ്‌കോറില്‍ ക്രീസിലിറങ്ങിയ കേരളത്തിന് ശക്തമായ മുംബൈ ബാറ്റിങിന് മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല. നാലാം ദിനം ആദ്യ ഓവറിലെ അവസാന പന്തില്‍ ജലജ് സക്‌സേനയെ പുറത്താക്കി ധവാല്‍ കുല്‍ക്കർണിയാണ് ബ്രേക്ക് ത്രൂ നല്‍കിയത്. വണ്‍ഡൗണായി ക്രീസില്‍ ഇറങ്ങിയ കൃഷ്ണ പ്രസാദ് നാല് റണ്‍സെടുത്ത് പുറത്തായി. യുവതാരം രോഹൻ കുന്നുമ്മല്‍ പ്രതീക്ഷ നല്‍കിയെങ്കിലും ഷംസ് മുലാനിയുടെ പന്തില്‍ മുംബൈ ക്യാപ്റ്റൻ അജിങ്ക്യാ രഹാനെക്ക് ക്യാച്ച് നല്‍കി മടങ്ങി.
സച്ചിൻ ബേബി(12), വിഷ്ണു വിനോദ്(6), ശ്രേയസ് ഗോപാലിനെ(0) എന്നിവരും വേഗത്തില്‍ പുറത്തായതോടെ പതനം പൂർത്തിയായി. ആറാമനായി ക്രീസിലെത്തിയ ക്യാപ്റ്റൻ സഞ്ജു സാംസണ് പിന്തുണ നല്‍കാൻ ആരുമുണ്ടായില്ല. മൂന്നാം ദിനം രണ്ടാം ഇന്നിംഗ്‌സ് ബാറ്റിംഗ് തുടർന്ന മുംബൈയുടെ മധ്യനിര തകർന്നടിഞ്ഞെങ്കിലും വാലറ്റം പൊരുതി നിന്നതോടെയാണ് മികച്ച സ്‌കോറിലെത്തിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group