
സ്വന്തം ലേഖിക
രാമക്ഷേത്ര പ്രതിഷ്ഠദിനവുമായി ബന്ധപ്പെട്ട് ഗായിക കെ എസ് ചിത്രയുടെ പ്രതികരണത്തിനെതിരായ വിമര്‍ശനങ്ങള്‍ക്കെതിരെ ജി വേണുഗോപാല്‍.
ഇന്നുവരെ യാതൊരു വിധത്തിലുമുള്ള വിവാദങ്ങളിലും ഉള്‍പ്പെടാത്ത ചിത്രയെ സംബന്ധിച്ചിടത്തോളം ഇതെല്ലാം വല്ലാത്ത സങ്കടമാണുണ്ടാക്കിയിട്ടുള്ളത്. ഇത്രയും ഗാനങ്ങള്‍ പാടിത്തന്ന ചിത്ര പറഞ്ഞതിനോട് അഭിപ്രായ വ്യത്യാസമുണ്ടെങ്കില്‍ ഒരു പ്രാവശ്യം ക്ഷമിച്ചുകൂടെയെന്നും ജി വേണുഗോപാല്‍ ചോദിച്ചു. ഫെയ്‌സ്ബുക്കിലൂടെയായിരുന്നു വേണുഗോപാലിന്റെ പ്രതികരണം. അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തില്‍ രാമനാമം ജപിച്ചും വിളക്ക് തെളിയിച്ചും ആഘോഷിക്കണം എന്ന കെ എസ് ചിത്രയുടെ പരാമര്‍ശമാണ് വിവാദമായത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വിമര്‍ശനങ്ങള്‍ ശക്തമായതോടെയാണ് വേണുഗോപാല്‍ ചിത്രയെ പിന്തുണച്ച് രംഗത്ത് എത്തിയത്. ഇക്കഴിഞ്ഞ 44 വര്‍ഷങ്ങളില്‍ ചിത്ര പാട്ട് പാടുക മാത്രമേ ചെയ്തിട്ടുള്ളൂ. വായനയോ, എഴുത്തോ, രാഷ്ട്രീയാഭിമുഖ്യമോ ചിത്രയ്ക്കില്ലെന്നും ജി വേണുഗോപാല്‍ പറഞ്ഞു. ഈ ഒരു വിഷയത്തിലും ചിത്രയെ സംബന്ധിച്ചിടത്തോളം ഭാരതത്തിലെ ഒരു വലിയ അമ്ബലവും അതിനോടുള്ള ഭക്തിയും മാത്രമാണെന്നും വേണുഗോപാല്‍ പറഞ്ഞു.
ഈ ഭൂമിയിലേക്ക് പാടുക എന്ന കര്‍മ്മമനുഷ്ഠിക്കാൻ മാത്രം വന്നു ചേര്‍ന്ന ഒരു മഹാപ്രതിഭയാണ് ചിത്ര എന്നത് എല്ലാവര്‍ക്കും അറിയാവുന്ന ഒരു സത്യം മാത്രമാണ്. ഇത്രയും ഗാനങ്ങള്‍ നമുക്ക് പാടിത്തന്ന ചിത്ര പറഞ്ഞതിനോട് അഭിപ്രായ വ്യത്യാസമുണ്ടെങ്കില്‍ നമുക്ക് ഒരു പ്രാവശ്യം ക്ഷമിച്ചു കൂടെയെന്നും വേണുഗോപാല്‍ പറഞ്ഞു.
വൈകുന്നേരം നാല് നാമം ജപിക്കെടാ, ഞായറാഴ്ച തോറും പള്ളിയില്‍ പോ, അഞ്ച് നേരം നിസ്‌ക്കരിക്കണം എന്നൊക്കെ ഉപദേശിക്കുന്ന അമ്മമാരും മുതിര്‍ന്ന ചേച്ചിമാരുമില്ലാത്ത ഒരു വിപ്ലവകാരിയുടെ വീട് പോലുമുണ്ടാകില്ല. അഭിപ്രായ വ്യത്യാസം ഉണ്ടെങ്കില്‍ ആരും അവരെ ഉപേക്ഷിക്കുകയോ ബന്ധം വേര്‍പെടുത്തുകയോ ചെയ്യാറില്ല. സമൂഹ മാധ്യമമെന്ന ഈ പുതിയ കളിപ്പാട്ടത്തില്‍ നമ്മള്‍ മലയാളികള്‍ അഭിരമിക്കുന്നു. ധൈര്യപൂര്‍വ്വം നമ്മള്‍ അതിലൂടെ നേരിന്റെ ഒരു അരിക് ചേര്‍ന്ന് നടക്കാറുണ്ട് പലപ്പോഴും. ചിലപ്പോള്‍ കര്‍ശനമായ തിട്ടൂരങ്ങളും നമ്മള്‍ പുറപ്പെടുവിക്കാറുണ്ട്, ചിത്രയുടെ കാര്യത്തില്‍ എന്ന പോലെയെന്നും വേണുഗോപാല്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.
ജി വേണുഗോപാലിന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണരൂപം
ഇക്കഴിഞ്ഞ അമ്ബത് വര്‍ഷത്തിലേറെയായ് കെ എസ് ചിത്രയെ അറിയാം. കഴിഞ്ഞ ദിവസങ്ങളില്‍ ചിത്രയുടേതായ് ഒരു വീഡിയോ വന്നത് സമൂഹ മാദ്ധ്യമങ്ങളില്‍ കാണാനിടയായി. അയോദ്ധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാദിനത്തില്‍ പ്രാര്‍ത്ഥനാനിരതരാവേണ്ടതിനെക്കുറിച്ചാണ് വീഡിയോ. തുടര്‍ന്ന് ആ മഹാഗായികയെ, ആരും സ്‌നേഹിച്ചു പോകുന്ന വ്യക്തിത്വത്തെ അപമാനിച്ചും, അവരെ ഒറ്റപ്പെടുത്തേണ്ട ആവശ്യകതയെക്കുറിച്ചും നിരവധി പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടു. ഇന്നുവരെ യാതൊരു വിധത്തിലുമുള്ള കോണ്‍ട്രവേര്‍സികളിലും ഉള്‍പ്പെടാത്ത ചിത്രയെ സംബന്ധിച്ചിടത്തോളം ഇതെല്ലാം വല്ലാത്ത സങ്കടമാണുണ്ടാക്കിയിട്ടുള്ളത്.
ഇക്കഴിഞ്ഞ നാല്പത്തിനാല് വര്‍ഷങ്ങളില്‍ ചിത്ര പാട്ട് പാടുക മാത്രമേ ചെയ്തിട്ടുള്ളൂ.വായനയോ, എഴുത്തോ, രാഷ്ട്രീയാഭിമുഖ്യമോ ചിത്രയ്ക്കില്ല. ഈ ഒരു വിഷയത്തിലും ചിത്രയെ സംബന്ധിച്ചിടത്തോളം ഭാരതത്തിലെ ഒരു വലിയ അമ്ബലവും അതിനോടുള്ള ഭക്തിയും മാത്രം! സംഗീതം, ഭക്തി, സാധന, സ്‌നേഹം, സമഭാവന, ഇതിനപ്പുറമൊന്നും അവരുടെ ചിന്താമണ്ഡലത്തിലില്ല. ചിത്ര ചെയ്ത ജോലിയുടെ ആഴവും വ്യാപ്തിയും നോക്കിയാല്‍ ഒരു കാര്യം മനസ്സിലാകും. അവര്‍ പാടിയ ഓരോ പാട്ടിലും തൊണ്ണൂറ് ശതമാനമോ അതിലധികമോ അവര്‍ സംഭാവന ചെയ്തിട്ടുണ്ട്. ശാരീരികമായി വിഷമതകളനുഭവിക്കുമ്ബോഴും ഒരു വേദിയില്‍ പോലും ചിത്രയുടെ ശബ്ദമിടറി ഞാൻ കേട്ടിട്ടില്ല. ഈ ഭൂമിയിലേക്ക് പാടുക എന്ന കര്‍മ്മമനുഷ്ഠിക്കാൻ മാത്രം വന്നു ചേര്‍ന്ന ഒരു മഹാപ്രതിഭയാണ് ചിത്ര എന്നത് എല്ലാവര്‍ക്കും അറിയാവുന്ന ഒരു സത്യം മാത്രം.
ഇത്രയും ഗാനങ്ങള്‍ നമുക്ക് പാടിത്തന്ന ചിത്ര പറഞ്ഞതിനോട് അഭിപ്രായ വ്യത്യാസമുണ്ടെങ്കില്‍ നമുക്ക് ഒരു പ്രാവശ്യം ക്ഷമിച്ചു കൂടെ? വൈകുന്നേരം നാല് നാമം ജപിക്കെടാ, ഞായറാഴ്ച തോറും പള്ളിയില്‍ പോ, അഞ്ച് നേരം നിസ്‌ക്കരിക്കണം എന്നൊക്കെ ഉപദേശിക്കുന്ന അമ്മമാരും മുതിര്‍ന്ന ചേച്ചിമാരുമില്ലാത്ത ഒരു വിപ്ലവകാരിയുടെ വീട് പോലുമുണ്ടാകില്ല. അഭിപ്രായ വ്യത്യാസം ഉണ്ടെങ്കില്‍ ആരും അവരെ ഉപേക്ഷിക്കുകയോ ബന്ധം വേര്‍പെടുത്തുകയോ ചെയ്യാറില്ല. സമൂഹ മാദ്ധ്യമമാകുന്ന ഈ പുതിയ കളിപ്പാട്ടത്തില്‍ നമ്മള്‍ മലയാളികള്‍ അഭിരമിക്കുന്നു. ധൈര്യപൂര്‍വ്വം നമ്മള്‍ അതിലൂടെ നേരിന്റെ ഒരു അരിക് ചേര്‍ന്ന് നടക്കാറുണ്ട് പലപ്പോഴും. ചിലപ്പോള്‍ കര്‍ശനമായ തിട്ടൂരങ്ങളും നമ്മള്‍ പുറപ്പെടുവിക്കാറുണ്ട്, ചിത്രയുടെ കാര്യത്തില്‍ എന്ന പോലെ.
നമ്മള്‍ മലയാളികള്‍ക്ക് ലോകോത്തരം എന്ന ലേബലില്‍ സംഗീത ലോകത്തിന്റെ നിറുകയില്‍ ചൂടിക്കാൻ ഒരു ചിത്രയും, ഒരു യേശുദാസുമൊക്കെയാണുള്ളത്. ഒരു മനുഷ്യായുസ്സില്‍ ചെയ്യാൻ സാധിച്ചതില്‍ എത്രയോ അധികം ഇവര്‍ ചെയ്തിരിക്കുന്നു.അത് മുഴുവൻ കേട്ടാസ്വദിക്കാനും കൃത്യമായി വിലയിരുത്താനും നമുക്കും പോരാ ഒരു മനുഷ്യായുസ്.
ഈ വ്യക്തികളോട് നിങ്ങള്‍ക്ക് നിസ്സഹകരിക്കാം. വാക്കുകള്‍ മുഖവിലക്കെടുക്കാതിരിക്കാം. ഇവരാരും രക്തം ചീന്തിയ വഴികളിലൂടെ വന്ന് അധികാരശ്രേണികളിലിരിക്കുന്നവരല്ല. ഇവര്‍ ശ്രുതിയിലും താളത്തിലും ഭാവാത്മകമായി നമ്മുടെ ഗാനലോകത്ത് ചിരപ്രതിഷ്ഠ നേടിയവരാണ്. അവരെ വേദനിപ്പിക്കാതിരിക്കാൻ നമുക്ക് ശ്രദ്ധിക്കാം എന്ന് മാത്രമാണ് എന്റെ അഭ്യര്‍ത്ഥന