തിരഞ്ഞെടുപ്പ് വര്‍ഷത്തിന് തുടക്കം, ബംഗ്ലാദേശില്‍ ആദ്യ പോളിങ് നാളെ; ലോകരാഷ്ട്രീയത്തില്‍ സുപ്രധാനം

Spread the love

സ്വന്തം ലേഖിക

പ്രധാന തിരഞ്ഞെടുപ്പുകളുടെ വര്‍ഷമാണ് 2024. ഇന്ത്യ, അമേരിക്ക, ഇന്തോനേഷ്യ, പാകിസ്ഥാന്‍, ബംഗ്ലാദേശ്, മാലിദ്വീപ്, ശ്രീലങ്ക, ഭൂട്ടാന്‍ ഉള്‍പ്പടെ ഇത്രയധികം സുപ്രധാന തിരഞ്ഞെടുപ്പുകള്‍ നടക്കുന്ന വര്‍ഷമെത്താൻ ഇനി 20 വര്‍ഷം കഴിയണം. ആഗോളതലത്തില്‍ ലോക ജനസംഖ്യയുടെ പകുതിയിലധികവും ഉള്‍പ്പെടുത്തുന്ന ഏകദേശം 200 കോടിയിലധികം വോട്ടര്‍മാരാണ് ഈ വര്‍ഷം വോട്ട് രേഖപ്പെടുത്തുക. 27 രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന യൂറോപ്യൻ യൂണിയൻ ഉള്‍പ്പെടെ ഏകദേശം 60 രാജ്യങ്ങളിലും പ്രദേശങ്ങളിലുമാണ് 2024ല്‍ തിരഞ്ഞെടുപ്പ് നടക്കുക.

ഏപ്രില്‍, മെയ് മാസങ്ങളിലാണ് ഇന്ത്യയില്‍ തിരഞ്ഞെടുപ്പ് നടക്കുക. മൂന്നാം തവണത്തെ വിജയത്തുടര്‍ച്ചയുടെ പ്രതീക്ഷയിലാണ് മോദി സര്‍ക്കാരും ബിജെപി പാര്‍ട്ടിയും. ശേഷം, നവംബര്‍ അഞ്ചിനാണ് അമേരിക്കൻ തിരഞ്ഞെടുപ്പ്. നിലവിലെ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനെതിരെ നടക്കുന്ന ഇംപീച്ച്‌മെന്റ് അന്വേഷണം വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പ്രധാന ആരോപണമായി ഉയര്‍ന്നു വരാനുള്ള സാധ്യത ഏറെയാണ്. കൂടാതെ, നാടകീയമായി തുടരുന്ന ഡൊണാള്‍ഡ് ട്രംപിന്റെ അധികാര മോഹവും പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ അനിശ്ചിതത്വവുമെല്ലാം കാരണം ലോകശ്രദ്ധ മുഴുവൻ ഈ വര്‍ഷം നടക്കാനിരിക്കുന്ന അമേരിക്കൻ തെരഞ്ഞെടുപ്പിലാണ്. കൂടാതെ, റിപ്പബ്ലിക്കൻ സ്ഥാനാര്‍ത്ഥികളായി ഇത്തവണ മത്സരരംഗത്തുള്ളത് രണ്ട് ഇന്ത്യൻ വംശജരാണ്, നിക്കി ഹേലിയും വിവേക് രാമസ്വാമിയും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജൂണ്‍ 6 മുതല്‍ 9 വരെയാണ് യൂറോപ്യൻ യൂണിയനില്‍ തിരഞ്ഞെടുപ്പ് നടക്കുക. ഇതിന് പുറമെ മറ്റ് ഒമ്ബതോളം യൂറോപ്യൻ രാജ്യങ്ങളിലും ഈ വര്‍ഷം ദേശീയ തിരഞ്ഞെടുപ്പ് നടക്കും. ഒരു വര്‍ഷമായി യുദ്ധം തുടര്‍ന്നുകൊണ്ടിരിക്കുന്ന അയല്‍രാജ്യങ്ങളായ റഷ്യയും യുക്രെയ്‌നും ഇവയില്‍ ഉള്‍പ്പെടുന്നു. മാര്‍ച്ച്‌ 15 മുതല്‍ 17 വരെയാണ് റഷ്യയില്‍ തിരഞ്ഞെടുപ്പ് നടക്കുക. മാര്‍ച്ച്‌ 31നാണ് യുക്രെയ്‌നില്‍ പൊതുതിരഞ്ഞെടുപ്പ്. 2024ന്റെ രണ്ടാം പകുതിയോടെയായിരിക്കും ബ്രിട്ടനില്‍ പൊതുതിരഞ്ഞെടുപ്പ് നടക്കാൻ സാധ്യതയെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് ഒരു പരിപാടിക്കിടെ പരാമര്‍ശിച്ചിരുന്നു.

2024ല്‍ തിരഞ്ഞെടുപ്പ് ചൂടിലായിരിക്കും ദക്ഷിണേഷ്യ. ഇന്ത്യയ്ക്കു പുറമെ പാകിസ്ഥാന്‍, ബംഗ്ലാദേശ്, മാലിദ്വീപ്, ശ്രീലങ്ക, ഭൂട്ടാന്‍ എന്നീ രാജ്യങ്ങള്‍ തിരഞ്ഞെടുപ്പിലേക്ക് കടക്കുകയാണ്. ബംഗ്ലാദേശില്‍ നാളെയാണ് വോട്ടെടുപ്പ്. പ്രധാന മന്ത്രി ഷെയ്ഖ് ഹസീനയുടെ അവാമി ലീഗ് സഖ്യവും നാലാം ടേമിലേക്ക് പ്രവേശിക്കുമെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്. പ്രധാന പ്രതിപക്ഷമായ മുന്‍ പ്രധാനമന്ത്രിയായ ഖലേദ സിയയുടെ നാഷണലിസ്റ്റ് പാര്‍ട്ടി തിരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചുവെന്നതാണ് ബംഗ്ലാദേശ് തിരഞ്ഞെടുപ്പിലെ പ്രധാന സംഭവവികാസം.

ഫെബ്രുവരി എട്ടിനായിരുന്നു പാകിസ്ഥാനിലെ തിരഞ്ഞെടുപ്പ് തീരുമാനിച്ചിരുന്നത്. എന്നാല്‍ രാജ്യത്തിന്റെ സുരക്ഷാ സാഹചര്യങ്ങള്‍ ചൂണ്ടിക്കാട്ടി തിരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്നാവശ്യപ്പെട്ട് ജനുവരി അഞ്ചിന് സെനറ്റ് പ്രമേയം പാസാക്കി. മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും അദ്ദേഹത്തിന്റെ നിരവധി പ്രവര്‍ത്തകരും ഇപ്പോഴും ജയിലിലാണെന്നുമുള്ള പ്രശ്‌നങ്ങളും പാകിസ്ഥാനില്‍ നിലനില്‍ക്കുന്നുണ്ട്. പാകിസ്ഥാന്റെ 76 വര്‍ഷത്തെ ചരിത്രത്തില്‍ ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട ഒരു നേതാവും അഞ്ച് വര്‍ഷത്തെ ഭരണം പൂര്‍ത്തിയാക്കിട്ടില്ലെന്നതും ശ്രദ്ധേയമാണ്.

2018 മുതല്‍ ഒരു പൊതു തിരഞ്ഞെടുപ്പ് നടക്കാത്ത ശ്രീലങ്കയില്‍ ഇത്തവണ തിരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. രാജ്യത്തിന്റെ തകര്‍ന്ന സമ്ബദ് വ്യവസ്ഥ പുന:സ്ഥാപിക്കാന്‍ ശ്രമിക്കുന്നതിനിടെ പ്രസിഡന്റ് റനില്‍ വിക്രമസംഗെ തിരഞ്ഞെടുപ്പ് വൈകിപ്പിക്കുകയായിരുന്നു. 2023 ഒക്ടോബറില്‍ അന്താരാഷ്ട്ര മോണിറ്ററി ഫണ്ടില്‍ നിന്ന് ആവശ്യമായ വായ്പ വിജയകരമായി നേടിയതിനാല്‍ തന്നെ ഈ വര്‍ഷത്തെ തിരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന് വിജയ പ്രതീക്ഷ കൂടുതലാണ്.