
സ്വന്തം ലേഖകൻ
ഡല്‍ഹി: പ്രശസ്ത മോട്ടിവേഷണല്‍ സ്പീക്കറും സോഷ്യല്‍മീഡിയ ഇന്‍ഫ്ലുവന്‍സറുമായ വിവേക് ബിന്ദ്രക്കെതിരെ ഗാര്‍ഹിക പീഡനത്തിന് കേസ്. ഇയാള്‍ക്കെതിരെ ഭാര്യാസഹോദരനാണ് നോയിഡ സെക്ടര്‍ 126 പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.
ദമ്പതികള്‍ താമസിക്കുന്ന നോയിഡയിലെ സെക്ടര്‍ 94ലെ സൂപ്പര്‍നോവ വെസ്റ്റ് റസിഡൻസിയിലാണ് സംഭവം നടന്നതെന്ന് ബിന്ദ്രയുടെ ഭാര്യ യാനികയുടെ സഹോദരൻ വൈഭവ് ക്വാത്ര നല്‍കിയ പരാതിയില്‍ പറയുന്നു. കഴിഞ്ഞ ഡിസംബര്‍ 6നായിരുന്നു ബിന്ദ്രയും യാനികയും വിവാഹിതരായത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിവാഹം കഴിഞ്ഞ് ആഴ്ചകള്‍ക്കുളളിലാണ് യാനിക ഗാര്‍ഹിക പീഡനത്തിന് ഇരയായത്. ഐപിസി 323, 504, 427, 325 എന്നിവയുള്‍പ്പെടെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് ബിന്ദ്രക്കെതിരെ കേസെടുത്തിരിക്കുന്നത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നും കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ ഉചിതമായ നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.
ബിന്ദ്ര യാനികയെ മുറിയില്‍ പൂട്ടിയിടുകയും അസഭ്യം പറയുകയും ദേഹമാസകലം മുറിവേല്‍പ്പിക്കുകയും ചെയ്തുവെന്ന് പരാതിയില്‍ പറയുന്നു. ചെവിയില്‍ അടിയേറ്റതു മൂലം യാനികക്ക് ശരിയായി കേള്‍ക്കാന്‍ കഴിയുന്നില്ലെന്നും യുവതി ഇപ്പോള്‍ ഡല്‍ഹിയിലെ കൈലാഷ് ദീപക് ആശുപത്രിയില്‍ ചികിത്സയിലാണെന്നും വൈഭവ് പറഞ്ഞു.
ബഡാ ബിസിനസ് പ്രൈവറ്റ് ലിമിറ്റഡിന്റെ (ബിബിപിഎല്‍) സിഇഒ ആയ ബിന്ദ്രയെ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലുമായി ദശലക്ഷക്കണക്കിനാളുകളാണ് പിന്തുടരുന്നത്. മറ്റൊരു ജനപ്രിയ മോട്ടിവേഷണല്‍ സ്പീക്കറും യുട്യൂബറുമായ സന്ദീപ് മഹേശ്വരി ബിന്ദ്രക്കെതിരെ അഴിമതി ആരോപണം ഉയര്‍ത്തിയിരുന്നു.
മഹേശ്വരി തന്‍റെ യുട്യൂബ് ചാനലിലൂടെ പുറത്തുവിട്ട’ ബിഗ് സ്‌കാം എക്‌സ്‌പോസ്’ എന്ന വീഡിയോയില്‍ ബിന്ദ്രയുടെ കമ്പനി വഞ്ചിച്ചുവെന്ന് ആരോപിക്കപ്പെടുന്ന വിദ്യാര്‍ഥികളുടെ അനുഭവങ്ങള്‍ പങ്കുവച്ചിരുന്നു. എന്നാല്‍ ആരോപണങ്ങള്‍ ബിന്ദ്ര നിഷേധിച്ചിരുന്നു.







