
ആഡംബര ഹോട്ടലുകളിൽ മുറിയെടുത്ത് ലഹരിവില്‍പ്പന ; സാമ്പത്തിക ശേഷിയുള്ളവർ മാത്രം ലക്ഷ്യം ; പിടിയിലായത് കോട്ടയം കുറവിലങ്ങാട് സ്വദേശി ഉള്‍പ്പെടെയുള്ള മൂന്നംഗ സംഘം
സ്വന്തം ലേഖകൻ
കൊച്ചി: ത്രാസുമായി നടന്ന് മയക്കുമരുന്ന് തൂക്കി വിൽക്കുന്ന സംഘത്തെ കഴിഞ്ഞ ദിവസം കൊച്ചിയില്‍ അറസ്റ്റ് ചെയ്തു. ഒരു യുവതി ഉൾപ്പെടെ മൂന്ന് പേരാണ് പിടിയിലായത്. മയക്കുമരുന്നും അത് തൂക്കി വിൽക്കാൻ ഉപയോഗിച്ചിരുന്ന ഇലക്ട്രോണിക് ഡിജിറ്റൽ വെയിംഗ് മെഷീനും കസ്റ്റഡിയിൽ എടുത്തു.
കൊല്ലം ഓച്ചിറ സ്വദേശി റിജോ, കോട്ടയം കുറവിലങ്ങാട് സ്വദേശി ഡിനോ ബാബു, തലശ്ശേരി ധർമ്മടം സ്വദേശിനി മൃദുല എന്നിവരാണ് കൊച്ചി സൗത്ത് പോലീസിന്റെ പിടിയിലായത്.കടവന്ത്രയിലെ ആഡംബര ഹോട്ടലിൽ നിന്നാണ് മൂന്നംഗ സംഘത്തെ പൊലീസ് പിടികൂടിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവരില്‍ നിന്ന് മയക്കുമരുന്ന് ഇനത്തിൽപ്പെട്ട 19.82 ഗ്രാം എം.ഡി.എം.എയും 4.5 ഗ്രാം ഹാഷ് ഓയിലും പൊലീസ് പിടിച്ചെടുത്തു.ആഡംബര ഹോട്ടലുകളില്‍ മുറിയെടുത്ത് വലിയ സാമ്പത്തിക ശേഷിയുള്ള ഇടപടുകാരെ കണ്ടെത്തിയാണ് സംഘം മയക്കുമരുന്ന് വിറ്റിരുന്നത്.
ഒന്നിച്ച് വാങ്ങി ശേഖരിക്കുന്ന മയക്കുമരുന്ന് ഓരോ ഇടപാടുകാര്‍ക്കും അപ്പപ്പോള്‍ തൂക്കി വില്‍ക്കുകയാണ് ഇവര്‍ ചെയ്തിരുന്നത്.ഇതിനായി ഇലക്ട്രോണിക്ക് ഡിജിറ്റൽ വെയിങ് മെഷീനും സംഘം കയ്യില്‍ കരുതിയിരുന്നു.
മൃദുലയെ മുന്നില്‍ നിര്‍ത്തിയാണ് റിജോയും ഡിനോ ബാബുവും മയക്കുമരുന്ന് കൊണ്ടുവരികയും വില്‍ക്കുകയും ചെയ്തിരുന്നത്. സ്ത്രീ കൂടെയുണ്ടെങ്കില്‍ പൊലീസ് സംശയിക്കില്ലെന്ന വിശ്വാസത്തിലായിരുന്നു ഇരുവരും തലശേരി സ്വദേശി മൃദുലയെ കൂടെ കൂട്ടിയത്.
ഒന്നാം പ്രതി റിജുവും രണ്ടാം പ്രതി ഡിനോ ബാബുവും മറ്റ് നിരവധി കേസുകളിലും പ്രതികളാണ്. മയക്കുമരുന്ന്,വഞ്ചന കേസുകളാണ് അധികവും. അറസ്റ്റിലായ മൂന്ന് പ്രതികളേയും കോടതി പതിനാല് ദിവസത്തേക്ക് റിമാന്‍റ് ചെയ്തു.