വധശിക്ഷയ്ക്കെതിരായ നിമിഷപ്രിയയുടെ അപ്പീല്‍;യെമൻ സുപ്രീം കോടതി തള്ളി,ഇനി പ്രതീക്ഷ യെമൻ രാഷ്‌ട്രപതിയില്‍.

Spread the love

സ്വന്തം ലേഖിക

യമനില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട നിമിഷപ്രിയയുടെ വധശിക്ഷക്കെതിരായുള്ള അപ്പീല്‍ യെമൻ സുപ്രീംകോടതി തള്ളിയെന്ന് കേന്ദ്ര സര്‍ക്കാര്‍.ഡല്‍ഹി ഹൈക്കോടതിയിലാണ് ഇക്കാര്യം കേന്ദ്രം അറിയിച്ചത്. നിമിഷപ്രിയയുടെ ശിക്ഷയില്‍ ഇളവു നല്‍കണമെങ്കില്‍ ഇനി യെമന്‍ പ്രസിഡന്റിന് മാത്രമേ കഴിയൂവെന്നും കേന്ദ്രസര്‍ക്കാരിന്റെ അഭിഭാഷകന്‍ ഹൈക്കോടതിയെ അറിയിച്ചു.

കേസ് കഴിഞ്ഞ 28ന് പരിഗണിച്ചെങ്കിലും ഹര്‍ജി പരിഗണിയ്ക്കുന്നത് നവംബർ 16 ലേക്ക് മാറ്റുകയായിരുന്നു. വധശിക്ഷയില്‍ ഇളവ് വേണമെന്ന നിമിഷ പ്രിയയുടെ അപ്പീല്‍ പരിഗണിച്ചത് മൂന്ന് അംഗ ബെഞ്ചാണ്.സ്ത്രീയെന്ന പരിഗണന നല്‍കി വധശിക്ഷ ജീവപര്യന്തമായി ഇളവു ചെയ്യുകയോ വിട്ടയയ്ക്കുകയോ വേണമെന്ന് നിമിഷയുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. യമനിലെ ഇന്ത്യന്‍ എംബസിയുടെ സഹായത്തോടെയാണ് അപ്പീല്‍ കോടതിയെ സമീപിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിമിഷ പ്രിയയുടെ അമ്മ പ്രേമകുമാരി നല്‍കിയ ഹര്‍ജി അപേക്ഷയായി കേന്ദ്രസര്‍ക്കാരിന് നല്‍കാൻ ഡല്‍ഹി ഹൈക്കോടതി നിര്‍ദേശിച്ചു. യെമനിലേക്ക് പോകാൻ അനുവദിക്കണം, അതിനായുള്ള സൗകര്യങ്ങള്‍ ഒരുക്കണമെന്നും കാട്ടിയാണ് നിമിഷ പ്രിയയുടെ അമ്മ ഹര്‍ജി നല്‍കിയത്. ഏഴു ദിവസത്തിനകം കേന്ദ്രം ഇതില്‍ തീരുമാനം എടുക്കണമെന്നാണ് ഡല്‍ഹി ഹൈക്കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്.ഈ ഹര്‍ജി പരിഗണിച്ചപ്പോഴാണ് നിമിഷപ്രിയയുടെ അപ്പീല്‍ യെമൻ സുപ്രീംകോടതി തള്ളിയ വിവരം കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചത്. ഇക്കാര്യം ഇതുവരെ നിമിഷപ്രിയയുടെ അമ്മയെയോ മറ്റ്‌ കുടുംബാംഗങ്ങളെയോ സര്‍ക്കാര്‍ അറിയിച്ചിരുന്നില്ല.

യെമന്‍ പൗരന്‍ തലാല്‍ അബ്ദുമഹ്ദിയെ കൊലപ്പെടുത്തിയ കേസിലാണ് പാലക്കാട് കൊല്ലങ്കോട് സ്വദേശിനി നിമിഷപ്രിയ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമൻ ജയിലില്‍ കഴിയുന്നത്. 2017 ലായിരുന്നു കേസിനാസ്പദമായ സംഭവം. യെമന്‍ തലസ്ഥാനമായ സനായിലെ ജയിലിലാണു നിമിഷപ്രിയ. നിമിഷപ്രിയയുടെ ഹര്‍ജി നേരത്തെ യെമൻ കോടതി തള്ളിയിരുന്നു.യെമനിലെ നിയമപ്രകാരം കൊല്ലപ്പെട്ടയാളുടെ കുടുംബം മാപ്പു നല്‍കിയാല്‍ പ്രതിക്കു ശിക്ഷായിളവു ലഭിക്കും. കൊല്ലപ്പെട്ട തലാലിന്റെ കുടുംബം 50 ദശലക്ഷം യെമന്‍ റിയാലാണ് (ഏകദേശം 1.5 കോടി രൂപ) ദയാധനമായി ആവശ്യപ്പെട്ടിരിക്കുന്നത്.

അബ്ദുമഹ്ദിയുടെ ബന്ധുക്കളും പ്രദേശവാസികളും കോടതിക്ക് മുന്നില്‍ പ്രതിഷേധവുമായെത്തിയിരുന്നു. നൂറുകണക്കിനാളുകളാണ് നിമിഷപ്രിയയുടെ വധശിക്ഷ വിധി ശരിവെക്കണമെന്നാവശ്യപ്പെട്ട് കോടതിക്ക് മുന്നിലെത്തിയത്.യമന്‍ പൗരന്‍ തന്നെ തടഞ്ഞുവെച്ച്‌ ആക്രമിച്ചെന്നും ക്രൂരമായ ലൈംഗിയ പീഡനത്തിന് ഇരയാക്കിയ ഇയാളില്‍ നിന്നും രക്ഷപ്പെടാൻ നടത്തിയ ശ്രമത്തിനിടെയാണ് കൊലപാതകം എന്നാണ് നിമിഷ കോടതിയില്‍ വാദിച്ചത്.