play-sharp-fill
വീടിന്റെ വാര്‍ക്കയ്ക്ക് 15 തൊഴിലാളികള്‍ക്ക് പണി നല്‍കണമെന്ന് സിഐടിയു; അഞ്ചു പേര്‍ക്ക് നല്‍കാമെന്ന് പറഞ്ഞതോടെ വീടിന്റെ പണി തടഞ്ഞു; ഒടുവില്‍ നാട്ടുകാര്‍ സംഘടിച്ച്‌ വീടിന്റെ വാര്‍ക്കപ്പണി നടത്തി

വീടിന്റെ വാര്‍ക്കയ്ക്ക് 15 തൊഴിലാളികള്‍ക്ക് പണി നല്‍കണമെന്ന് സിഐടിയു; അഞ്ചു പേര്‍ക്ക് നല്‍കാമെന്ന് പറഞ്ഞതോടെ വീടിന്റെ പണി തടഞ്ഞു; ഒടുവില്‍ നാട്ടുകാര്‍ സംഘടിച്ച്‌ വീടിന്റെ വാര്‍ക്കപ്പണി നടത്തി

സ്വന്തം ലേഖകൻ 

ഇടുക്കി: കൂലിപ്പണിക്കാരൻ വെച്ച ചെറിയ വീടിന്റെ വാര്‍ക്ക നടത്താൻ അനുവദിക്കില്ലെന്ന നിലപാടുമായി സിഐടിയു രംഗത്തുവന്നതോടെ നാട്ടുകാര്‍ ചേര്‍ന്ന് വീട് വാര്‍ത്തു.


തൊഴിലാളികള്‍ക്കു പണി കൊടുത്തില്ലെങ്കില്‍ നിര്‍മ്മാണം അനുവദിക്കില്ലെന്ന നിലപാടുമായാണ് സിഐടിയു രംഗത്ത് എത്തിയത്. വീടിന്റെ വാര്‍ക്കയ്ക്ക് 15 തൊഴിലാളികള്‍ക്ക് ജോലി നല്‍കണമെന്നായിരുന്നു സിഐടിയുവിന്റെ ആവശ്യം. എന്നാല്‍ അത്രയും പേരുടെ ആവശ്യം ഇല്ലെന്നും അഞ്ചു പേര്‍ക്ക് ജോലി നല്‍കാമെന്നും പറഞ്ഞതോടെ യൂണിയൻ വീടിന്റെ പണി തടയുകയായിരുന്നു. ഇതോടെയാണ് നാട്ടുകാര്‍ സംഘടിച്ച്‌ വീടിന്റെ വാര്‍ക്കപ്പണി നടത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വളകോട് പാലക്കാവ് പാലപ്പുറത്ത് സ്റ്റാലിൻ ജോസഫിന്റെ വീടിന്റെ കോണ്‍ക്രീറ്റിങ് ജോലിയാണു നാട്ടുകാര്‍ ശ്രമദാനമായി നടത്തിയത്. ഭാര്യയും മൂന്നു മക്കളുമടങ്ങുന്നതാണു കൂലിപ്പണിക്കാരനായ സ്റ്റാലിന്റെ കുടുംബം. ഉണ്ടായിരുന്ന ചെറിയ വീടു പൊളിച്ച്‌ 10 ലക്ഷം രൂപ ബാങ്ക് വായ്പയെടുത്താണ് ചെറുതെങ്കിലും പുതിയൊരു വീട് ഈ കുടുംബം തല്ലിക്കൂട്ടുന്നത്. മൂന്നുമാസം മുൻപാണു വീടുനിര്‍മ്മാണം തുടങ്ങിയത്. എന്നാല്‍ സിഐടിയുവിന്റെ ഇടപെടലില്‍ വീടു നിര്‍മ്മാണം പാതി വഴിയില്‍ വാര്‍ക്ക നടക്കാതെ നിലച്ചു.

വീടിന്റെ വാര്‍ക്കയ്ക്ക് റെഡി മിക്സ് സംവിധാനം ഉപയോഗിക്കാൻ തീരുമാനിച്ചതോടെ 15 തൊഴിലാളികള്‍ക്കു പണി നല്‍കണമെന്ന് സിഐടിയു ആവശ്യപ്പെട്ടതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം. വാര്‍ക്കയ്ക്ക് അത്രയുംപേരുടെ ആവശ്യമില്ലാത്തതിനാല്‍ അഞ്ചു പേര്‍ക്കു പണി നല്‍കാമെന്ന് അറിയിച്ചെങ്കിലും യൂണിയൻ തയാറായില്ലെന്ന് സ്റ്റാലിൻ പറയുന്നു. ഇതോടെ പണി പാതിവഴിയില്‍ നിലച്ചു. വാര്‍ക്കയ്ക്കായി കമ്ബികെട്ട് ഉള്‍പ്പെടെ പൂര്‍ത്തിയാക്കിയെങ്കിലും പണി തടയാനായി ചിലര്‍ സ്ഥിരമായി സ്ഥലത്ത് തമ്ബടിച്ചിരുന്നു.

വാടകയ്ക്കു സാധനങ്ങളെടുത്ത് തട്ടടിച്ചാണ് വാര്‍ക്കയ്ക്ക് കാര്യങ്ങള്‍ തയ്യാറാക്കിയത്. എന്നാല്‍ സിഐടിയു അനുവദിക്കാതെ വന്നതോടെ 20 ദിവസത്തോളം പണി മുടങ്ങി. ഇതോടെ അരലക്ഷത്തിലധികം രൂപയുടെ നഷ്ടം സംഭവിച്ചതായും സ്റ്റാലിൻ പറയുന്നു. തുടര്‍ന്നു കോടതിയില്‍ നിന്ന് അനുകൂല ഉത്തരവ് നേടി. എന്നാല്‍, കോണ്‍ക്രീറ്റിങ് നടത്താൻ ഏര്‍പ്പെടുത്തിയിരുന്ന കമ്ബനി യൂണിയൻകാര്‍ ഭീഷണിപ്പെടുത്തിയതിനാല്‍ പിന്തിരിഞ്ഞു. അതോടെയാണ് ശ്രമദാനമായി വീടിന്റെ വാര്‍ക്ക നടത്താൻ നാട്ടുകാര്‍ സംഘടിച്ചത്.

അതേസമയം, വീടുനിര്‍മ്മാണത്തിന്റെ കരാറുകാരനും പ്രദേശത്തെ തൊഴിലാളികളും തമ്മില്‍ ഏതാനും നാളായി തര്‍ക്കം നിലനില്‍ക്കുകയാണെന്നും ആവശ്യമായ തൊഴിലാളികള്‍ക്കു പണി നല്‍കണമെന്ന യൂണിയന്റെ ആവശ്യം നിരസിച്ചുകൊണ്ട് മുന്നോട്ടുപോകുകയാണ് ഉണ്ടായതെന്നും നിര്‍മ്മാണ തൊഴിലാളി യൂണിയൻ (സിഐടിയു) ഏലപ്പാറ ഏരിയാ സെക്രട്ടറി രവികുമാര്‍ പറഞ്ഞു.