
സ്വന്തം ലേഖിക
കുന്നംകുളം: വിവേകാനന്ദ കോളേജില്‍ എബിവിപി അതിക്രമം. പ്രിൻസിപ്പലിന്റെ ഓഫീസ് കൈയേറി, കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് സമര്‍പ്പിച്ച മുഴുവൻ നോമിനേഷൻ ഫോമുകളും കീറിയെറിഞ്ഞു.
കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിന്റെ നോമിനേഷൻ പ്രക്രിയ അവസാനിച്ച് സ്ക്രൂട്ടിനി പുരോഗമിക്കുന്നതിനിടയിലാണ് എബിവിപി അതിക്രമം നടത്തിയത്. എബിവിപി സമര്‍പ്പിച്ച 6 നോമിനേഷനുകളില്‍ ചെയര്‍പേഴ്സണ്‍ സ്ഥാനത്തേക്ക് എബിവിപി ഉയര്‍ത്തി കാട്ടിയ വിദ്യാര്‍ഥിനിയുടെ നോമിനേഷനുള്‍പ്പടെ 4 എണ്ണം തള്ളിപ്പോയി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതില്‍ പ്രകോപിതരായ എബിവിപി പ്രവര്‍ത്തകര്‍ മണിക്കൂറുകളോളം തെരഞ്ഞെടുപ്പ് ചുമതലയുള്ള അധ്യാപകരോട് തര്‍ക്കിച്ചു. എന്നാല്‍ തെറ്റുകളുള്ള പത്രികകള്‍ സ്വീകരിക്കേണ്ട എന്ന് അധ്യാപകര്‍ തീരുമാനിച്ചതോടെ പുറത്തേക്ക് പോയ എബിവിപി പ്രവര്‍ത്തകൻ യോഗം ചേരുകയും നേതാക്കളെ ഫോണില്‍ വിളിച്ച് ഗൂഢാലോചന നടത്തുകയും ചെയ്തു.
തുടർന്ന് പ്രിൻസിപ്പലിന്റെ മുറിയില്‍ തിരിച്ചെത്തിയ ശേഷം വാതില്‍ അകത്തുനിന്നും പൂട്ടിയ ശേഷം മുഴുവൻ പത്രികകളും കീറിയെറിയുകയുമായിരുന്നു. തുടര്‍ന്ന് ക്യാമ്പസില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. തങ്ങള്‍ക്ക് ആധിപത്യമുള്ള കോളേജില്‍ എസ്‌എഫ്‌ഐയ്ക്ക് ലഭിക്കുന്ന വലിയപിന്തുണയില്‍ വിറളി പൂണ്ട എബിവിപി കഴിഞ്ഞ കാലങ്ങളില്‍ നടത്തിയ ആക്രമണ പരമ്പരകളുടെ തുടര്‍ച്ചയാണ് പുതിയ സംഭവം.
തോല്‍വി ഭയന്ന് ഗുണ്ടായിസത്തിലൂടെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനായി എബിവിപി നടത്തുന്ന ശ്രമങ്ങളില്‍ മുഴുവൻ വിദ്യാര്‍ഥികളും പ്രതിഷേധിക്കണമെന്ന് എസ്‌എഫ്‌ഐ തൃശൂര്‍ ജില്ലാ പ്രസിഡന്റ് ആര്‍ വിഷ്ണു, സെക്രട്ടറി ജിഷ്ണു സത്യൻ എന്നിവര്‍ പ്രസ്താവനയില്‍ പറഞ്ഞു.