
ക്യാമറയ്ക്ക് എന്ത് വിഐപി….? എ ഐ ക്യാമറയില്‍ കുടുങ്ങിയവരില്‍ എംപിമാരും എംഎല്‍എമാരും; അമിത വേഗത, സീറ്റ് ബെല്‍റ്റ് ധരിക്കാതിരിക്കല്‍ തുടങ്ങി വിഐപി വാഹനങ്ങള്‍ നിയമലംഘനം നടത്തിയത് ഒന്നിലധികം തവണ; ഒരു എംപി നിയമം ലംഘിച്ചത് ആറ് തവണ; എംവിഡി പിഴയിട്ടത് 328 സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക്; ഇതുവരെ ക്യാമറയില്‍ കുടുങ്ങിയത് 32.42 ലക്ഷം നിയമലംഘനങ്ങള്‍…..!
സ്വന്തം ലേഖിക
തിരുവനന്തപുരം: ഗതാഗത നിയമലംഘനങ്ങള്‍ കണ്ടെത്താൻ സംസ്ഥാനത്തെ പ്രധാന പാതകളില്‍ സ്ഥാപിച്ച ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് ക്യാമറകളില്‍ കുടുങ്ങിയവരില്‍ എംപിമാരും എംഎല്‍എമാരും അടക്കമുള്ള വിഐപികളും.
ഒരു മാസത്തിനിടെ 19 എംഎല്‍എമാരും പത്ത് എംപിമാരും എ.ഐ. ക്യാമറയില്‍ കുടുങ്ങി. ഇവര്‍ക്കെല്ലാം മോട്ടാര്‍ വാഹനവകുപ്പ് ചലാൻ അയച്ചിട്ടുമുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരു എംപി തന്നെ ആറു തവണ നിയമം ലംഘിച്ചതായി കണ്ടെത്തിയിട്ടുണ്ടെന്നും ഒരു എംഎല്‍എ തന്നെ ഏഴുവട്ടം ക്യാമറയില്‍ കുടുങ്ങിയിട്ടുണ്ടെന്നും ഗതാഗതമന്ത്രി ആന്റണി രാജു അറിയിച്ചു. എന്നാല്‍ ക്യാമറയില്‍ കുടുങ്ങിയ എംപിമാരുടെയും എംഎല്‍എമാരുടെയും പേരുവിവരങ്ങള്‍ വെളിപ്പെടുത്താൻ അദ്ദേഹം തയ്യാറായില്ല.
അമിത വേഗത, സീറ്റ് ബെല്‍റ്റ് ധരിക്കാതിരിക്കല്‍ തുടങ്ങിയ നിയമലംഘനങ്ങളാണ് എംഎല്‍എമാര്‍ക്കും എംപിമാര്‍ക്കുമെതിരേ കണ്ടെത്തിയിട്ടുള്ളത്.
എ.ഐ. ക്യാമറകളുടെ അവലോകനയോഗം ഇന്ന് ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് നടന്നിരുന്നു. ഒരു മാസത്തിനിടെ 19 എംഎല്‍എമാരും പത്ത് എംപിമാരും എ.ഐ. ക്യാമറയില്‍ കുടുങ്ങിയതായാണ് യോഗത്തിനു ശേഷം മന്ത്രി മാധ്യമങ്ങളോടു പറഞ്ഞത്.
ബുധനാഴ്ചവരെ എ.ഐ. ക്യാമറയില്‍ കുടുങ്ങിയത് 32,42,277 നിയമലംഘനങ്ങളാണ്. ഇതില്‍ 15,83,367 എണ്ണം പരിശോധിച്ചു. 3,82,580 പേര്‍ക്ക് ഇ ചലാൻ ജനറേറ്റ് ചെയ്തിട്ടുണ്ട്. നിയമലംഘനത്തിന് ചലാൻ അയച്ചത് 3,23,604 പേര്‍ക്കാണ്. 328 സര്‍ക്കാര്‍ വാഹനങ്ങളും ഗതാഗത നിയമലംഘനം നടത്തിയിട്ടുണ്ടെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.