സിനിമ മേഖലയിലേക്കു കുറ്റവാസനയുള്ളവർ കടന്നുകയറുന്നുവെന്ന കണ്ടെത്തൽ; സിനിമ പ്രവർത്തകർക്ക് പൊലീസ് വെരിഫിക്കേഷന് നടപടി; സീരിസ് ചിത്രീകരണത്തിന് ഈരാറ്റുപേട്ടയില്‍ എത്തിയ സംവിധായകന്റെ മാത്രം ഹോട്ടല്‍ മുറിയില്‍ ഉന്നത എക്‌സൈസ് ഉദ്യോഗസ്ഥര്‍ എത്തി പരിശോധന നടത്തിയത് മണിക്കൂറുകള്‍ ; ഒന്നും കണ്ടെത്താനാവാതെ ക്ഷമാപണം നടത്തി സംഘം മടങ്ങി ; പിന്നില്‍ ക്രിമിനല്‍ ഗൂഢാലോചനയെന്നും പരാതി

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: സിനിമാമേഖലയിൽ പ്രവർത്തിക്കുന്നവർക്കു പശ്ചാത്തല പരിശോധന നടത്തി വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ് നൽകാൻ പൊലീസ്. സിനിമയിലേക്കു കുറ്റവാസനയുള്ളവർ കടന്നുകയറുന്നുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണു നടപടി.

അപേക്ഷ നൽകി നിശ്ചിത ഫീസടച്ചാൽ, സിനിമാ സെറ്റുകളിലും മറ്റും പുറത്തുനിന്നു സഹായികളായി എത്തുന്നവരുടെ വെരിഫിക്കേഷൻ റിപ്പോർട്ട് നൽകാനുള്ള സന്നദ്ധത അറിയിച്ചു കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ കെ.സേതുരാമൻ സിനിമാ മേഖലയിലെ സംഘടനകൾക്കു കത്തയച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

താരസംഘടനയായ അമ്മയും ഫെഫ്ക ഡയറക്ടേഴ്സ് യൂണിയനും കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷനും ഇതിനെ സ്വാഗതം ചെയ്തു. സിനിമ മേഖലയിലെ ലഹരി ഉപയോഗം സംബന്ധിച്ച ആരോപണത്തിന്റെ പേരില്‍ സെറ്റില്‍ ഷാഡോ പൊലീസിനെ നിയോഗിക്കാനുള്ള നീക്കം അനുവദിക്കാനാവില്ലെന്ന് ഫെഫ്ക നേരത്തെ വ്യക്തമാക്കിയിരുന്നു.

ലഹരി ഉപയോഗിക്കുന്നവരുടെ പട്ടിക കൈയിലുള്ളവര്‍ പുറത്തുവിടണം. സിനിമ മേഖലയെ മുഴുസമയം നിരീക്ഷണത്തില്‍ നിര്‍ത്തുന്നതിനെ എതിര്‍ക്കുമെന്നും ഫെഫ്ക ജനറല്‍ സെക്രട്ടറിയും സംവിധായകനുമായ ബി. ഉണ്ണിക്കൃഷ്ണൻ വിശദീകരിച്ചു.

ഈ സാഹചര്യത്തിലാണ് പുതിയ നീക്കവുമായി പൊലീസ് എത്തുന്നത്. വെബ് സീരിസ് ചിത്രീകരണത്തിന് ഈരാറ്റുപേട്ടയില്‍ എത്തിയ സംവിധായകൻ നജീം കോയയുടെ ഹോട്ടല്‍ മുറിയില്‍ ഉന്നത എക്‌സൈസ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയതിന് പിന്നില്‍ ക്രിമിനല്‍ ഗൂഢാലോചനയുണ്ട്.

എക്‌സൈസ് ഇന്റലിജൻസ് എന്ന് പറഞ്ഞെത്തിയവര്‍ തിങ്കളാഴ്ച രാത്രി രണ്ട് മണിക്കൂറോളമാണ് പരിശോധിച്ചത്. മറ്റ് സിനിമയില്‍ പ്രവര്‍ത്തിക്കുന്നവരും ഹോട്ടലില്‍ താമസിക്കുന്നുണ്ടായിരുന്നു. എന്നാല്‍, നജീമിന്റെ മുറിയില്‍ മാത്രമായിരുന്നു പരിശോധന. ഇത് ഏറെ വിവാദമായി.

നജീമിനൊപ്പമുണ്ടായിരുന്ന രണ്ടുപേരെ പുറത്താക്കി മുറി അകത്തുനിന്ന് പൂട്ടിയ ശേഷമാണ് 20 അംഗ സംഘം കര്‍ട്ടനടക്കം അഴിച്ച്‌ പരിശോധിച്ചത്. നജീമിന്റെ കൈവശം ലഹരി മരുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന എന്നായിരുന്നു വിശദീകരണം.

എന്നാല്‍, ഒന്നും കണ്ടെത്താനാവാതെ ക്ഷമാപണം നടത്തി സംഘം മടങ്ങി. മദ്യപിക്കുകയോ പുകവലിക്കുകയോ ചെയ്യാത്ത നജീമിനെ കുടുക്കാൻ ആരോ എക്‌സൈസിനെ തെറ്റിദ്ധരിപ്പിച്ചതാണെന്നും ഉണ്ണിക്കൃഷ്ണൻ ആരോപിച്ചിരുന്നു.

ഈ സാഹചര്യത്തിലാണ് സിനിമയിലുള്ളവരെ അവരുടെ തന്നെ അറിവും സമ്മതത്തോടെ നിരീക്ഷിക്കുന്ന സംവിധാനം കൊണ്ടു വരുന്നത്. തുണ പോര്‍ട്ടലിലൂടെ സിനിമാമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കു പശ്ചാത്തല പരിശോധന നടത്തി വെരിഫിക്കേഷൻ സര്‍ട്ടിഫിക്കറ്റ് നല്‍കാനാണ് നീക്കം.

ക്രിമിനല്‍ വാസനയുള്ളവര്‍ സെറ്റുകളില്‍ എത്തുന്നില്ലെന്ന് ഉറപ്പിക്കുകയാണ് ലക്ഷ്യം. പൊലീസിന്റെ നിര്‍ദ്ദേശം സ്വാഗതാര്‍ഹമെന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ പ്രതികരിച്ചു. അഞ്ച് വര്‍ഷമായി ഫെഫ്കയിലെ സംഘടനകള്‍ ഇത് പിന്തുടര്‍ന്ന് വരികയാണെന്നും അദ്ദേഹം പറഞ്ഞു.

പുതിയ അംഗത്വം എടുക്കുമ്പോഴും പുതുക്കുമ്പോഴും ഒക്കെ പൊലീസ് ക്ലിയറൻസ് വേണമെന്നത് തങ്ങള്‍ പാലിച്ച്‌ വരികയാണെന്നും ബി. ഉണ്ണികൃഷ്ണൻ വ്യക്തമാക്കി. എല്ലാ സംഘടനകളും ഒരുമിച്ച്‌ നിന്നാല്‍ ഇത് നടപ്പിലാക്കാനാകുമെന്നും ബി. ഉണ്ണികൃഷ്ണൻ കൂട്ടിച്ചേര്‍ത്തു.

തൊഴില്‍ മേഖല സുരക്ഷിതമാകുന്നത് നല്ല കാര്യമാണെന്ന് ഇടവേള ബാബു പ്രതികരിച്ചു. സാങ്കേതിക പ്രവര്‍ത്തകര്‍ക്കൊപ്പവും താരങ്ങള്‍ക്കൊപ്പവും ലൊക്കേഷനുകളില്‍ സഹായികള്‍ എത്തുന്നുണ്ട്.

ഇത്തരത്തില്‍ സഹായികളായി എത്തുന്നവരുടെ ഇവരുടെ വിവരം ആര്‍ക്കും ലഭ്യമല്ല. ഈ പശ്ചാത്തലത്തില്‍ അതാത് സ്റ്റേഷനുകളില്‍ നിന്ന് പൊലീസ് ക്ലിയറൻസ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നാണ് കമ്മിഷണറുടെ കത്തിലെ നിര്‍ദ്ദേശം.